'മമ്മൂട്ടിയും മോഹൻലാലുമൊക്കെ പിന്തുടരുന്നുണ്ടല്ലോ'; ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് തുടരും? മറുപടി
കൊച്ചി: അവതാരകയെ അപമാനിച്ച കേസിനെ തുടർന്നായിരുന്നു നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയത്. നടന്‍റെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷമായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ നടപടി. മാറ്റിനിർത്തൽ തെറ്റ് തിരുത്താനുള്ള അവസരമാണെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. എന്നാൽ കേസ് അവസാനിച്ചിട്ടും നടനെതിരായ വിലക്ക് തുടരുകയാണ് സംഘടന.
അതേസമയം നടനെതിരെ നിരവധി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നും വിഷയത്തിൽ അസോസിയേഷൻ ആലോചിച്ച് തീരുമാനം എടക്കുമെന്നും പറയുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. സീ ന്യൂസ് മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഓഫീസിൽ വിളിച്ച് വരുത്തി ശ്രീനാഥ് ഭാസിയോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നാല് പടങ്ങളാണ് ശ്രീനാഥ് ഭാസിയുടേതായി തീർക്കാനുള്ളത്. അത് കഴിഞ്ഞിട്ടുള്ള പടങ്ങൾ അസോസിയേഷനുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കും. സിനിമയ്ക്ക് അകത്ത് പണ്ട് മുതലേ അച്ചടക്കം പ്രധാനമാണ്. നസീർ സാർ മുതൽ മമ്മൂട്ടി, മോഹൻലാൽ വരെ എല്ലാവരും സമയത്ത് ഷൂട്ടിംഗിന് വരുന്നുണ്ട്. ഇവരൊക്കെ ആ നടൻമാരെ കണ്ട് പഠിക്കണം'.

ശ്രീനാഥ് ഭാസിക്കെതിരെ പലരും പരാതി നൽകിയിട്ടുണ്ട്. ഇതുവരെ ആരും എഴുതി നൽകിയിട്ടില്ല. അവതാരക പരാതി തന്നപ്പോൾ അത് പരിഗണിച്ചാണ് നടപടിയെടുത്തത്. ഇത്തരമൊരു നടപടി അനിവാര്യമായിരുന്നു. അച്ചടക്കമില്ലാത്ത രീതിയിലേക്ക് പോയെ മൊത്തത്തിലുള്ള ഡിസിപ്ലിനെ ബാധിക്കും. വലിയ നഷ്ടം സംഭവിക്കും. ഒരു പ്രൊഡ്യൂസറിന് ഒരു മണിക്കൂർ നഷ്ടപ്പെടുക എന്നത് തന്നെ വലിയ നഷ്ടമാണ്. അത് ഒഴിവാക്കുകയെന്നതിനാണ് അസോസിയേഷൻ തന്നെ തുടങ്ങിയത്.

ഇത്തരം ആളുകളെ തിരുത്തുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. അല്ലാതെ ഇവർക്കെതിരെ നീണ്ട കാലത്തേക്കുള്ള വിലക്കല്ല ഉദ്ദേശിക്കുന്നത്. താരങ്ങളുടെ ജീവിതം വഴിമുട്ടിക്കുകയെന്നത് ഞങ്ങളുടെ നിലപാടല്ല. പരാതി വന്ന സ്ഥിതിയ്ക്കാണ് നടപടിയെടുത്തത്. താരങ്ങളുടെ പുറത്തുള്ള പെരുമാറ്റങ്ങളെ ഞങ്ങൾ പരിഗണിക്കുന്നില്ല.

സിനിമ മേഖലയിൽ ലഹരി തടയാനുള്ള നടപടികൾ സ്വീകരിക്കും. സിനിമയിൽ മാത്രമല്ല കേരളത്തിലും ഇന്ത്യയിലുമെല്ലാം ലഹരി വലിയ വിഷയമാണ്. കേരളത്തിൽ സർക്കാർ തലത്തിൽ തന്നെ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ നടക്കുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലുമെല്ലാം ബോധവത്കരണ പരിപാടികൾ നടക്കുകയാണ്. ഇതൊരു നല്ല കാര്യമാണ്. യുവജ പ്രസ്ഥാനങ്ങൾ എല്ലാം ഒരുമിച്ച് വരികയാണ്. യുവജന പ്രസ്ഥാനങ്ങളെല്ലാം കൈ കോർക്കുമ്പോൾ സിനിമാ മേഖലയും അതിനൊപ്പം നിൽക്കും, സുരേഷ് കുമാർ പറഞ്ഞു.

ഏറെ വിവാദമായ ശ്രീനാഥ് ഭാസി കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടായതിനെ തുടർന്നായിരുന്നു നടപടി. കേസ് റദ്ദാക്കണെന്ന് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിരുന്നു. അതേസമയം ശ്രീനാഥ് ഭാസി ഖേദം പ്രകടിപ്പിച്ചതിനാലാണ് പരാതി പിൻവലിക്കാൻ തയ്യാറായതെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications