ലക്ഷങ്ങൾ തട്ടിച്ച് അങ്ങനെയങ്ങ് കടക്കാമെന്നു കരുതി!! തട്ടിപ്പിനിരയായവർ അതിവിദഗ്ധമായി കുടുക്കി!!
ഓരോ ആളിൽ നിന്നും 50,000 രൂപ വരെ ഓരോ ആളിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്
കണ്ണൂർ: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാളെ തട്ടിപ്പിനിരയായവർ തന്നെ കുടുക്കി. കാസർഗോട് ചെമ്മനാട് ദേളി സ്വദേശി അബ്ദുൾ കബീറിനെയാണ് പിടികൂടിയത്. മറ്റൊരാൾക്ക് വിസ നൽകാമെന്നറിയിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനിടെയാണ് ഇയാൾ പിടിയിലായത്. തട്ടിപ്പിനിരയായ പത്ത് യുവാക്കൾ ചേർന്നാണ് ഇയാളെ കുടുക്കിയത്. മംഗളൂരു- ചെന്നൈ മെയിലിലെ എസി കമ്പാർട്ടിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കണ്ണൂർ, വയനാട്, തൃശൂർ , കോഴിക്കോട് ജില്ലകളിൽ നിന്നായി 27 പേരിൽ നിന്ന് പണം തട്ടിയെന്നാണ് ഇയാൾക്കെതിരായ പരാതി. ഇതുമായി ബന്ധപ്പെട്ട് പെരിങ്ങോം പോലീസിൽ കേസും നിലവിൽ ഉണ്ട്. ഓരോ ആളിൽ നിന്നും 50,000 രൂപ വരെ ഓരോ ആളിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. 23 പേരി നിന്ന് ആദ്യവും നാല് പേരിൽ നിന്ന് പിന്നീടുമാണ് വാങ്ങിയത്. ഹോട്ടൽ, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയത്.

23 പേരെ വൈദ്യപരിശോധനയ്ക്ക് ചെന്നൈയിൽ കൊണ്ടുപോയിരുന്നു. ഇവിടെ നിന്നായിരുന്നു അബ്ദുൾ കബീർ മുങ്ങിയത്. പിന്നെ ഇയാളെ കണ്ടിട്ടില്ല. മൂന്നു ദിവസം ചെന്നൈയിൽ തങ്ങിയ ശേഷമായിരുന്നു തട്ടിപ്പിനിരയായവർ മടങ്ങിയത്. ഇവരാണ് പെരിങ്ങോം സ്റ്റേഷനിൽ പരാതി നൽകിയത്. ഇതുകൂടാതെ ജില്ലാ പോലീസ് മേധാവി, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിരുന്നെങ്കിലും അബ്ദുൾ കബീറിനെ കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ വിസ നൽകാമെന്ന് അറിയിച്ച് തളിപ്പറമ്പിലെ നാലുപേരിൽ നിന്നായി 1.15 ലക്ഷം രൂപ ഇയാൾ വാങ്ങിയ വിവരം തട്ടിപ്പിനിരയായവർ അറിഞ്ഞു. ഇവരിലൊരാളുടെ ബന്ധുവെന്ന നിലയിൽ ഇവർ കബീറിനെ വിളിച്ചു. ഒറ്റയ്ക്ക് ചെന്നൈയിലെത്താൻ പ്രയാസമുണ്ടെന്നും അതിനാൽ കൂടെ വരണമെന്നും കബീറിനോട് ആവശ്യപ്പെട്ടു. ചെന്നൈ മെയിലിൽ കയറാൻ കബീർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ കാത്തു നിന്നത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ തീവണ്ടി സ്റ്റേഷനിലെത്തിയപ്പോൾ ഇവർ കമ്പാർട്ടുമെന്റിൽ നിന്ന് കബിറിനെ പിടിക്കുകയായിരുന്നു. ആദ്യം റെയിൽവെ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് പെരിങ്ങോം പോലീസിന് കൈമാറി.












Click it and Unblock the Notifications