പോസ്റ്റുമോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഒഴിവാക്കി; മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി
അതേസമയം മൃതദേഹവുമായി ഇടപെടുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്
തിരുവനന്തപുരം: പോസ്റ്റുമോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന സംസ്ഥാനത്ത് ഒഴിവാക്കി എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം. ഇതടക്കമുള്ള ഡെഡ് ബോഡി മാനേജ്മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട് എന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
നേരത്തെ കൊവിഡ് മഹാമാരി കാലത്താണ് എല്ലാ മരണങ്ങളിലും പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നത്. അതേസമയം പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് മരണപ്പെട്ട കേസില്‍ കൊവിഡ് ആണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും എന്ന് പറയുന്നു.
നടൻ സിബി തോമസിന് സ്ഥാനക്കയറ്റം; വിജിലൻസ് ഇൻസ്പെക്ടറിൽ നിന്നും ഡി.വൈ.എസ്.പിയിലേക്ക്
എന്നാല്‍ പോസ്റ്റുമോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പി പി ഇ കിറ്റ്, എന്‍ 95 മാസ്ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ മൃതദേഹം സംസ്കാരത്തിന് മുന്‍പ് കുളിപ്പിക്കുമ്പോള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരിക്കണം.
മൃതദേഹം കുളിപ്പിക്കല്‍, വൃത്തിയാക്കല്‍, വസ്ത്രം ധരിപ്പിക്കല്‍, മുടി വൃത്തിയാക്കല്‍, ഷേവ് ചെയ്യല്‍, നഖങ്ങള്‍ മുറിയ്ക്കല്‍ എന്നിവ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും കൈയുറ, ഫേസ് ഷീല്‍ഡ്, കണ്ണട, മെഡിക്കല്‍ മാസ്ക് എന്നിവ ധരിക്കേണ്ടതുണ്ട് എന്നും പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
നീളത്തില്‍ കൈയുള്ള വസ്ത്രം ധരിക്കുന്നതാണ് ഉചിതം. എല്ലാ നടപടികള്‍ക്കും ശേഷം ഒട്ടും താമസിയാതെ തന്നെ വസ്ത്രം നീക്കം ചെയ്യുകയും സോപ്പുപയോഗിച്ച് കഴുകുകയും ചെയ്യണം എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. 60 വയസിന് മുകളിലുള്ളവര്‍, ഹൃദ്രോഗം, പ്രമേഹം മുതലായ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ ഹൈ റിസ്ക് വ്യക്തികളാണ്.
മോശം കാലാവസ്ഥ; ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി തമിഴ്നാട്ടില്‍ ഇറക്കി
അതിനാല്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹവുമായി ഇവര്‍ നേരിട്ട് ഇടപെടാന്‍ പാടില്ല. കൊവിഡ് വാക്സിനേഷന്റെ മുഴുവന്‍ ഡോസും എടുത്തവര്‍ മൃതദേഹം കൈകാര്യം ചെയ്യുന്നതായിരിക്കും അഭികാമ്യം എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
വോട്ടൊന്നിന് 6000 രൂപ..; ജെപി നദ്ദക്കും ബൊമ്മയ്ക്കുമെതിരെ പരാതി നല്കി കോണ്‍ഗ്രസ്
മൃതദേഹം സൂക്ഷിച്ച സ്ഥലം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ മറക്കരുത്. മൃതദേഹവുമായി ഇടപെടുന്നവര്‍ സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കണം എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഇവര്‍ അടുത്ത 14 ദിവസം പനി, ചുമ, തൊണ്ടവേദന, ക്ഷീണം, വയറിളക്കം എന്നിവയുണ്ടോയെന്ന് നിരീക്ഷിക്കണം എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. വീടിനുള്ളില്‍ വെച്ച് മരണം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.