യുഡിഎഫ് നീക്കം ഏറ്റു? പുതുവർഷത്തിൽ മാണി സി കാപ്പൻ യുഡിഎഫിൽ? അണിയറയിൽ ഒരുങ്ങുന്നത്
കോട്ടയം; ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനത്തിന് ആദ്യം ഉടക്കിട്ടത് എൻസിപിയായിരുന്നു. ജോസ് എത്തിയാൽ പാലായിൽ ഉൾപ്പെടെ പല നീക്കുപോക്കുകൾക്കും എൻസിപി വഴങ്ങേണ്ടി വരുമെന്ന ഭീതിയായിരുന്നു ഇതിന് കാരണം. അതേസമയം ജോസ് എത്തുന്നതിന് മുൻപ് ചില ഉറപ്പുകൾ സിപിഎം എൻസിപിക്ക് നൽകിയിരുന്നുവെന്നതിനാൽ പാർട്ടി തത്കാലം അടങ്ങി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പോടെ എൻസിപിക്ക് നൽകിയ ഉറപ്പുകളെല്ലാം സിപിഎം സൗകര്യപൂർവ്വം മറന്നുവെന്ന വിമർശനമാണ് പാർട്ടി ഉയർത്തുന്നത്.
സിപിഎം വിശദീകരണം
പാലാ സീറ്റിനെ ചൊല്ലിയായിരുന്നു ജോസിന്റെ പ്രവേശനത്തെ എൻസിപിയും മാണി സി കാപ്പനും ശക്തമായി എതിർത്തത്.എന്തൊക്കെ സംഭവിച്ചാലും നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ വിട്ട് നൽകില്ലെന്ന് എംഎൽഎ കൂടിയായ കാപ്പൻ വ്യക്തമാക്കി.എന്നാൽ പാലാ സീറ്റിന്റെ കാര്യത്തിൽ തത്കാലം തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ജോസിന് കൊടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നുമായിരുന്നു സിപിഎം വിശദീകരിച്ചത്.
എൻസിപിയെ ഒതുക്കി
ഇതോടെയാണ് കാപ്പനും കൂട്ടരും അടങ്ങിയത്. ജോസ് എത്തിയതോടെ പക്ഷേ കാര്യങ്ങൾ പാടെ മാറി.തദ്ദേശ തിരഞ്ഞെടുപ്പിൽ എൻസിപിയെ മുന്നണിയിൽ ഒതുക്കി. ഉപതിരഞ്ഞെടുപ്പിൽ ഒൻപത് പഞ്ചായത്തും പാല നഗരസഭയും പിടിച്ചാണ് അന്ന് കാപ്പൻ പാലായിൽ വിജയിച്ചത്.എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇവിടെ ലഭിച്ചത് വെറും രണ്ട് വാർഡുകൾ.
സീറ്റ് നൽകിയില്ല
കഴിഞ്ഞ തവണ എൽഡിഎഫിൽ പാർട്ടി മത്സരിച്ചിരുന്നത് 15 വർഡുകളിലായിരുന്നു. ജില്ലയിൽ 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 26 സീറ്റിൽ മത്സരിച്ച എൻസിപിക്ക് ഇത്തവണ കിട്ടിയത് 7 സീറ്റാണ്.പാർട്ടി മത്സരിച്ച ഭരണങ്ങാനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ കേരള കോൺഗ്രസിനു (എം)ന് നൽകി. മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ പഞ്ചായത്തിൽ ഒരു സീറ്റിൽ പോലും മത്സരിക്കാൻ എൻസിപിക്ക് സീറ്റ് നൽകിയില്ല.
കടുത്ത വിമർശനം
അതേസമയം എൽഡിഎഫ് അവഗണനയ്ക്കെതിരെ കടുത്ത വിമർശനമാണ് പാർട്ടിയിൽ ഉയരുന്നത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേിച്ച് തിരഞ്ഞെടുപ്പിൽ പാലായിൽ ഏഴിടത്ത് ഇടതുമുന്നണിക്കെതിരെ എൻസിപി പ്രാദേശിക നേതാക്കൾ മത്സരിച്ചിരുന്നു. പാർട്ടി ചിഹ്നത്തിലല്ല മറിച്ച് സ്വതന്ത്ര സ്ഥാനാർത്ഥികളായിട്ടായിരുന്നു മത്സരം.
വഴിപിരിയലിനെന്ന്
ആദ്യഘട്ടത്തിൽ ഇവർ തങ്ങളുടെ സ്ഥാനാർത്ഥികളാണെന്ന് പറയാതിരുന്ന എൻസിപി ഇപ്പോൾ പക്ഷേ ഇവർ പാർട്ടി നേതാക്കളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പരസ്യമായി തന്നെ മുന്നണിയോട് ഏറ്റുമുട്ടാനുള്ള എൻസിപിയുടെ നീക്കം വഴിപിരിയലിനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര നേതൃത്വവും
നേരത്തേ തന്നെ മാണി സി കാപ്പന്റെ നേതത്വത്തിൽ ഒരു വിഭാഗം യുഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുഡിഎഫ് നേതൃത്വവും കാപ്പനേയും കൂട്ടരേയും മുന്നണിയിലേക്ക് ക്ഷണിച്ച് രംഗത്തെത്തിയിരുന്നു.എന്നാൽ പാർട്ിയിലെ മറ്റൊരു എംഎൽഎയായ എകെ ശശീന്ദ്രനായിരുന്നു ഇതിന് തടയിട്ടത്.അതേസമയം നിലവിൽ കേന്ദ്ര നേതത്വത്തിന്റെ പിന്തുണയോട് കൂടിയാണ് മാണി സി കാപ്പന്റെ നീക്കങ്ങൾ എന്നാണ് റിപ്പോർട്ട്.
പുതുവർഷത്തിൽ തന്നെ
എൻസിപി അധ്യക്ഷൻ ശരദ് പവാർ യുപിഎ ചെയർമാൻ പദവി ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.അങ്ങനെയായാൽ കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമായി തുടരാൻ എൻസിപിക്ക് സാധിച്ചെന്ന് വരില്ല. ഈ സാഹചര്യത്തിൽ പുതുവർഷത്തിൽ ആദ്യ ആഴ്ചകളിൽ തന്നെ എൻസിപിയുടെ പുതിയ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും ഇഡി നോട്ടീസ്; ഹൈക്കോടതിയെ സമീപിച്ച് സിഎം രവീന്ദ്രൻ
വൈജ്ഞാനിക സമൂഹത്തിലേക്കുള്ള നീക്കത്തിൽ കെ ഫോൺ നിർണായകം;സംശയങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്
കോണ്‍ഗ്രസിന് പുതിയ ട്രബിള്‍ ഷൂട്ടര്‍, ആ നേതാവിനെ ദില്ലിയിലെത്തിക്കാന്‍ രാഹുല്‍, ജി23 ഒതുങ്ങും!!