സക്കറിയക്കെതിരെ മാധ്യമപ്രവർത്തക; സരിതയ്ക്കുമുണ്ടായിരുന്നു മനുഷ്യാവകാശം, എന്തേ ഒന്നും മിണ്ടിയില്ല!!
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെയുള്ള മാധ്യമ വിചാരണ തെറ്റാണെന്ന എഴുകാരൻ സക്കറിയക്ക് മറുപടിയുമായി മാധ്യമപ്രവർത്തക അനില സി മേനോൻ. ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കും വരെ അയാളെ നിഷ്കളങ്കനായി കരുതണമെന്നത് ധാർമിക നിയമമാണെങ്കില്‍ അതേ കേസിൽ അറസ്റ്റിലുള്ള പൾസർ സുനിയുടെ നിഷ്കളങ്കതാ സാധ്യതയെ കുറിപ്പിൽ പരാമർശിക്കാതെ പോയതെന്തുകൊണ്ടാണ് എന്ന് സക്കറിയയുടെ കുറിപ്പിന് മറുപടിയായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചോദിക്കുന്നു.
നിഷ്പക്ഷത എന്നത് എത്രമാത്രം കപടവും വ്യാജവുമായ വാക്കും നിലപാടുമാണെന്ന ബോധ്യത്തെ ഉറപ്പിക്കുന്നുണ്ട് മാധ്യമ പ്രവർത്തകൻ കൂടിയായിരുന്ന താങ്കളുടെ വാക്കുകൾ എന്നും അവർ വിമർശിക്കുന്നു. അറസ്റ്റിലായ സൂപ്പർ സ്റ്റാർ മാധ്യമങ്ങൾക്ക് വാർത്ത തന്നെയാണ്. എന്തുകൊണ്ട് അതല്ലാതിരിക്കണം? അറസ്റ്റിലായ സഞ്ജയ് ദത്തും അറസ്റ്റിലായ സൽമാൻ ഖാനും അറസ്റ്റിലായ ജയലളിതയും വലിയ വാർത്തകൾ തന്നെയായിരുന്നല്ലോ? അറസ്റ്റിലാവുമ്പോൾ മാത്രമല്ല, കല്യാണം കഴിക്കുമ്പോഴും കുട്ടിയുണ്ടാവുമ്പോഴും തുലാഭാരം നടത്തുമ്പോഴും വിഷുവും ഓണവും ക്രിസ്മസും റംസാനും ആഘോഷിക്കുമ്പോഴും ഉത്ഘാടനം ചെയ്യുമ്പോഴും പുതിയ സിനിമയിറങ്ങുമ്പോഴും സംഘടനയുടെ ഭാരവാഹികളാവുമ്പോഴും സംഘടന പൊളിയുമ്പോഴും രാഷ്ട്രീയ അഭിപ്രായം പറയുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമ്പോഴും ചാരിറ്റി ചെയ്യുമ്പോഴുമൊക്കെ അത് വാർത്ത തന്നെയാണ്.
എഴുത്തുകാർക്കോ രാഷ്ട്രീയക്കാർക്കോ കിട്ടുന്നതിനേക്കാൾ പ്രാധാന്യം സിനിമാക്കാർക്ക് കിട്ടുന്നുണ്ട് ഇന്ത്യയിൽ. അത് സിനിമാക്കാരും നാട്ടുകാരും ഒരുപോലെ ആസ്വദിക്കുന്നുമുണ്ട്. അപ്പോൾ തോന്നാത്ത അസ്വാഭാവികത അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കിട്ടുന്ന വാർത്താപ്രാധാന്യത്തിനു മാത്രം തോന്നുന്നത് ഇരട്ടത്താപ്പല്ലേ? എന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു.
"ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നമ്മുടെ സഹോദരിയായ യുവനടിയോടുള്ള ഐക്യദാര്‍ഢ്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ".... താങ്കളുടെ വാചകമാണ്. നിലനിർത്തുന്നുണ്ടെങ്കിൽ മറ്റൊന്നും തോന്നാനില്ല സാർ, നിലനിർത്തുക എന്നല്ലാതെ. സെലിബ്രിറ്റികളുടെ ഒഴുക്ക് കാണാനുണ്ട് സിനിമാനടന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്. സംഘടിത സംരക്ഷണ യജ്ഞം. താങ്കൾ ആ യജ്ഞത്തിൽ പങ്കാളിയാണെന്ന് കരുതാൻ പ്രയാസമുണ്ട്. എന്ന് പറഞ്ഞാണ് മനില സി മോഹൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.