'പിണറായിയുടെ ഔദാര്യത്തിലല്ലേ താങ്കൾ ഇപ്പോഴും നടക്കുന്നത്': വിഡി സതീശന് മറുപടിയുമായി കെ സുരേന്ദ്രന്‍
കോഴിക്കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പരാമർശങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തനിക്കെതിരായ കേസില്‍ പിണറായി സർക്കാറിന്റെ ഭാഗത്ത് നിന്നും യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്.
'പ്രിയപ്പെട്ട വി. ഡി. സതീശൻ നമസ്കാരം. താങ്കൾ ഇന്ന് പരാമർശിച്ച എനിക്കെതിരെയുള്ള മഞ്ചേശ്വരം കേസ്സിൽ എനിക്ക് ഒരു ഔദാര്യവും പിണറായി സർക്കാർ നൽകിയിട്ടില്ല. എന്നെ നിരവധി തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ശബ്ദപരിശോധന നടത്തി. കേട്ടുകേൾവിയില്ലാത്തവിധം പീഡിപ്പിച്ചു. അവസാനം ഒരു തരത്തിലും ഒരു കോടതിയിലും നിലനിൽക്കാത്ത പട്ടികജാതി പട്ടിക വർഗ്ഗ പീഡനനിയമവും ഉൾപ്പെടുത്തി കാസർഗോഡ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു', കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

അതേസമയം, താങ്കളുടെ പുനർജനി തട്ടിപ്പു കേസ്സിൽ എന്താണ് സംഭവിച്ചതെന്നും കെ സുരേന്ദ്രന്‍ ചോദിക്കുന്നു. എല്ലാ തെളിവുകളും പിണറായിയുടെ കയ്യിലുണ്ടായിട്ടും ഒരു ദിവസമെങ്കിലും അങ്ങയെ പൊലീസ് ചോദ്യം ചെയ്തോ? അന്വേഷണം എവിടെയെത്തി? പിണറായിയുടെ ഔദാര്യത്തിലല്ലേ താങ്കൾ ഇപ്പോഴും നടക്കുന്നത്?ചെന്നിത്തലയെ മൂലക്കിരുത്തി പിണറായി വിജയനുമായി ഒത്തുതീർപ്പുണ്ടാക്കി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്ന താങ്കൾ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. പൂച്ച കണ്ണടച്ചു പാലു കുടിക്കുമ്പോൾ ആരും കാണുന്നില്ലെന്ന് പൂച്ച മാത്രമേ കരുതുന്നുള്ളുവെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
സുരേന്ദ്രനെ നെഞ്ചോട് ചേർത്ത് നിർത്തി സുധാകരനെ കൊല്ലാന്‍ ആളെ വിടുന്ന നയമാണ് സിപിഎമ്മിന്റേതെന്നായിരുന്നു വിഡി സതീശന്‍ രാവിലെ അഭിപ്രായപ്പെട്ടത്. അത് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി കേരളത്തിലെ കോണ്‍ഗ്രസിനുണ്ടെന്നത് പിണറായി വിജയന്‍ മറക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ ബിജെപിയുടെ ബി ടീമാണ് സിപിഎം. മുഖ്യമന്ത്രിക്കെതിരെ അടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ ഉള്ളതുകൊണ്ട് ഒത്തുതീർപ്പ് രാഷ്ട്രീയമാണ് അവർ കളിക്കുന്നത്. ലാവ്ലിന്‍ കേസില്‍ ഒത്തുതീർപ്പ് നടന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുക്കാന്‍ ധൈര്യം കാണിച്ച പിണറായി വിജയന്‍ കുഴല്‍പ്പണ കേസില്‍ പ്രതിയാകേണ്ടിയിരുന്ന കെ സുരേന്ദ്രനെ ഒഴിവാക്കി. മഞ്ചേശ്വരം കേസില്‍ അറസ്റ്റ് പോലും ഉണ്ടായില്ല. കെ സുധാകരനെ ജയിലില്‍ അടയ്ക്കാന്‍ നോക്കി, കെ സുരേന്ദ്രനെ രക്ഷപ്പെടുത്തുകയാണ് കേരളത്തിലെ സിപിഎമ്മെന്നും വിഡി സതീശന്‍ ആരോപിച്ചു.












Click it and Unblock the Notifications