ആ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് അക്രമിക്കപ്പെട്ട നടി:പിന്തുണച്ച് മഞ്ജു വാര്യരും പൃഥിരാജും
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതികളിലൊരാളായ നടന്‍ ദിലിപിന്റെ കുരുക്ക് മുറുക്കുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറായിരുന്നു ആദ്യം സുപ്രധാന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. ദിലിപിന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പടേയുള്ള തെളിവുകളായിരുന്നു അദ്ദേഹം പുറത്ത് വിട്ടത്.
ഇതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ പള്‍സർ സുനി ജയിലില്‍ നിന്നും അമ്മയ്ക്ക് എഴുതിയ കത്തും പുറത്ത് വന്നു. കത്തില്‍ ദിലിപീനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ പുതിയൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് തനിക്ക് ഒപ്പം നില്‍ക്കുന്നവർക്ക് നന്ദി പറഞ്ഞ് അക്രമണത്തിന് ഇരയായ നടി രംഗത്ത് വന്നിരിക്കുന്നത്.

തന്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നാണ് നടി കുറിക്കുന്നത്. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്രയായിരുന്നു അത്. കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി അർപ്പിക്കുന്നതായും താരം വ്യക്തമാക്കി. താരത്തിന്റെ കുറിപ്പ് വന്നതിന് പിന്നാലെ നിരവധി പേരാണ് ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടും താരത്തിന് പിന്തുണ നല്‍കിയും രംഗത്ത് വന്നിരിക്കുന്നത്. സിനിമ താരങ്ങളായ മഞ്ജുവാര്യർ പൃഥ്വിരാജും ടൊവിനോയും ഇരയായ നടി പങ്കുവെച്ച കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഡെനീം ഷോർട്സും അണിഞ്ഞ് പുതിയ സൈക്കിളിലേറി എസ്തർ അനില്‍: വൈറലായി ചിത്രങ്ങള്‍

'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല ഇരയാക്കപ്പെട്ടിലിനിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിന് ഇടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. '-താരം കുറിച്ചു.

''എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും.കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി" - അവർ കൂട്ടിച്ചേർത്തു.

അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപ് ഉള്‍പ്പടേയുള്ളവരെ പ്രതിയാക്കി പൊലീസ് പുതിയ കേസ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തിരുന്നു. ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിനെ പുറമെ അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ്, ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചു നല്‍കിയെന്ന് പറയപ്പെടുന്ന വിഐപി തുടങ്ങിയവരാണ് പ്രതിപ്പട്ടകയിലുള്ളത്.

എ ഡി ജി പി സന്ധ്യ, ഐ ജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് ദിലീപ് ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രൻ അന്വേഷണം തുടങ്ങി. ക്രമിനിൽ ഗൂഡാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. എഫ്ഐആർ ഇന്ന് ആലുവ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിക്കും. ഇതോടൊപ്പം തന്നെ ദിലീപിനെയും മറ്റുള്ളവരേയും വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവും പൊലീസ് ശക്തമാക്കുകയാണ്.

പുതിയ കേസില്‍ ദിലീപ് മുന്‍കൂർ ജാമ്യാപേക്ഷ തേടിയെന്ന റിപ്പോർട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. നടി അക്രമിക്കപ്പെട്ട കേസിലെ വിസ്താരം നീട്ടികൊണ്ട് പോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമാണ് നീക്കമെന്നാണ് ദിലീപ് പറയുന്നത്.












Click it and Unblock the Notifications