'ആ കാർ മേഘങ്ങളൊക്കെ ഒഴിയട്ടെ എല്ലാം കലങ്ങി തെളിയട്ടെ'; പ്രതീക്ഷയോടെ മഞ്ജു വാര്യർ
കോഴിക്കോട്: ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നടി മഞ്‍ജു വാര്യർ. കോഴിക്കോട് താമരശ്ശേരിയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. നടൻ ടോവിനോയും മഞ്ജു വാര്യർക്കൊപ്പമുണ്ടായിരുന്നു.
താനും ടോവിനോയും ഇന്നിവിടെ നിൽക്കാൻ കാരണമായത് മലയാള സിനിമയാണെന്ന് മഞ്ജു വാര്യർ പറഞ്ഞു. മലയാള സിനിമയെ സംബന്ധിച്ച് സങ്കടകരമായ ഘട്ടത്തിലാണ് ഞങ്ങൾ ഇവിടെ വന്നത്. ആ കാർ മേഘങ്ങളൊക്കെ ഒഴിയട്ടെ എല്ലാം കലങ്ങി തെളിയട്ടെയെന്നും മഞ്ജു വാര്യർ പറഞ്ഞു. എമ്പുരാന്റെ ഷൂട്ടിംഗ് തകൃതിയായി നടക്കുന്നുണ്ടെന്നും ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാഗമാകുമെന്നും മഞ്ജു വാര്യർ പറഞ്ഞു.

അതേ സമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ കോലാഹലമാണ് മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്നത്. നടൻ സിദ്ദിഖ്, മുകേഷ്, ജയസൂര്യ എന്നിവരുൾപ്പെടെ ചില താരങ്ങൾക്കെതിരെ ലൈഗികാതിക്രമ പരാതി വന്നിരുന്നു. കഴിഞ്ഞ ദിവസം നടൻ നിവിൻ പോളിക്കെതിരെയും പീഡന പരാതി വന്നിരുന്നു.
വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നിവിൻ പോളിക്കെതിരെ കേസ് എടുത്തത്. എറണാകുളം ഊന്നുകൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആറാം പ്രതിയാണ് നിവിൻ എന്നാണ് വിവരം. വിദേശത്ത് വെച്ച് തന്നെ ചിലർ പീഡിപ്പിച്ചുവെന്നും നിവിൻ പോളിയും ആ സമയം അവിടെ ഉണ്ടായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്.
യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്ത് കേസ് രജിസ്റ്റർ ചെയ്യുന്നത് സാധ്യമല്ലാത്തതിനാലാണ് പരാതിക്കാരി സ്ഥലത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് പറയുന്നത്.
അതേ സമയം തനിക്കെതിരായ പീഡന വാർത്ത വ്യാജമാണെന്ന് നിവിൻ പോളി പറഞ്ഞു. വാർത്ത തെറ്റാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും നിവിൻ പോളി പറഞ്ഞു. അതിനായി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പരഞ്ഞു. പരാതിക്കാരിയെ അറിയില്ലെന്നാണ് നിവിൻ പറയുന്നത്. പരാതിക്കാരിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും
അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും നിവിൻ പോളി പറഞ്ഞു.












Click it and Unblock the Notifications