മനോജ് വധം - വാടക പ്രതികളെ നല്‍കുന്ന രീതിക്ക് വീണ്ടും തിരിച്ചടി; അപ്രതീക്ഷിത അറസ്റ്റില്‍ അമ്പരന്ന് സിപിഎം
കോഴിക്കോട്: പയ്യോളിയില്‍ ബിജെപി പ്രവര്‍ത്തകന്‍ സിടി മനോജ് കൊല്ലപ്പെട്ട കേസില്‍ ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ ഒന്‍പതു പേര്‍ അറസ്റ്റിലായതിന്റെ അമ്പരപ്പില്‍ സിപിഎം നേതൃത്വം. പ്രതികളെ നല്‍കിയതില്‍ ഒത്തുതീര്‍പ്പുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ട കേസില്‍ മനോജിന്റെ സുഹൃത്ത് നല്‍കിയ അപേക്ഷയെത്തുടര്‍ന്ന് കോടതി ഇടപെട്ടാണ് കേസ് സിബിഐക്കു വിട്ടത്. ഇപ്പോള്‍ സിബിഐ അറസറ്റു ചെയ്തിരിക്കുന്നതാവട്ടെ മുന്‍പത്തെതില്‍നിന്ന് വ്യത്യസ്തമായി പുതിയ പ്രതികളെയും. സിപിഎം ജില്ലാ കമ്മിറ്റിയംഗവും റിട്ടയേര്‍ഡ് അധ്യാപകനുമായ ടി. ചന്തു, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗം സി. സുരേഷ്, പി. അനൂപ്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ കെ.ടി ലികേഷ്, ലോക്കല്‍ കമ്മിറ്റിയംഗം എന്‍.സി മുസ്തഫ, അഖില്‍നാഥ് കൊടക്കാട്ട്, നെരവത്ത് രതീഷ്, മുന്‍ ബ്രാഞ്ച് സെക്രട്ടറി പി.കെ കുമാരന്‍ എന്നിവരെയാണ് വ്യാഴാഴ്ച സിബിഐ സംഘം അറസ്റ്റു ചെയ്തത്.
മുജാഹിദ് വേദിയില്‍ ബിജെപി-ലീഗ് നേതാക്കളുടെ വാക്പയറ്റ്, ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് കെപിഎ മജീദ്, ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലന്ന വാദം ശരിയല്ലെന്ന് ശ്രീധരന്‍ പിള്ള
കൊലപാതകമോ മാരകമായ ആക്രമണങ്ങളോ നടന്നാല്‍ പിടികൊടുക്കാന്‍ കുറച്ച് പ്രതികളെ നല്‍കുക എന്നത് ഏറെക്കാലമായി ഉത്തരകേരളത്തിലെ ഒരു മാമൂലാണ്. സിപിഎമ്മും ബിജെപിയുമാണ് പ്രധാനമായും ഈ രീതി പയറ്റിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥ പ്രതികളെയല്ല ഇത്തരത്തില്‍ പൊലീസിന് നല്‍കുക. മറിച്ച് സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പുതിയൊരു കൂട്ടരെയായിരിക്കും. ഇതുവഴി പാര്‍ട്ടികള്‍ക്ക് പലതുണ്ട് നേട്ടങ്ങള്‍. ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന പ്രതികള്‍ കേസ് നടത്താനും മറ്റുമായി പാര്‍ട്ടിയുടെ ആശ്രിതരായി മാറും എന്നതാണ് അതില്‍ പ്രധാനം. കേസ് മാത്രമല്ല കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ വരെ പാര്‍ട്ടി നോക്കും. അതോടെ പാര്‍ട്ടിയും കുടുംബവും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢമാകും. പലപ്പോഴും പാര്‍ട്ടിയില്‍ അടിയുറക്കാത്തവരെയും ആടിനില്‍ക്കുന്നവരെയുമൊക്കെ ആണ് ഇത്തരത്തില്‍ പ്രതിചേര്‍ക്കുക. അങ്ങനെ വന്നാല്‍ അവര്‍ക്ക് കേസിനും മറ്റുമായി പിന്നീട് പാര്‍ട്ടിയെത്തന്നെ ആശ്രയിക്കേണ്ട സ്ഥിതി വരും. കേസ് കോടതിയില്‍ എത്തുമ്പോള്‍ സുന്ദരമായി എടുത്തെറിയാം എന്നതാണ് രണ്ടാമത്തെ ഗുണം. പ്രതികള്‍ യഥാര്‍ഥ പ്രതികള്‍ അല്ലെന്നിരിക്കെ അവര്‍ സംഭവസ്ഥലത്തുതന്നെ ഉണ്ടായിരുന്നില്ല എന്നതിന് ഓഫിസ് രജിസ്റ്ററോ ടവര്‍ ലൊക്കേഷനോ മറ്റോ നല്‍കി പ്രതിഭാഗം വക്കീല്‍മാര്‍ക്ക് അനായാസം തെളിയിക്കാന്‍ സാധിക്കും. ഇതോടെ കേസില്‍ എല്ലാവരെയും വെറുതെ വിടും.

നിരപരാധികളെ കുടുക്കി പാര്‍ട്ടികള്‍ കളിക്കുന്ന ഈ നെറികെട്ട കളിയില്‍ പൊലീസും ഹാപ്പിയാണ് എന്നതാണ് രസകരം. അക്രമമുണ്ടായാല്‍ അവര്‍ക്ക് പിടികൂടാന്‍ കുറച്ചു പ്രതികളുടെ പട്ടിക പൊലീസുകാര്‍ അങ്ങോട്ടു ചോദിക്കുന്നതാണ് രീതി. സാധാരണ നിലയിലാവുമ്പോള്‍ പൊലീസിന് തെളിവുകള്‍ കണ്ടെത്തണം, പ്രതികളെ പിടികൂടണം, കോടതിയില്‍ തെളിയിക്കണം,.. അങ്ങനെ പിടിപ്പതു ജോലികളുണ്ട്. ഇതിനിടയില്‍ യഥാര്‍ഥ പ്രതികളെയല്ല പിടികൂടുന്നതെങ്കില്‍ പാര്‍ട്ടികളുടെ സമ്മര്‍ദം, പ്രക്ഷോഭം, ഭീഷണി,.. അങ്ങനെ എല്ലാമുണ്ടാവും. ഇനി ആരെയും പിടികൂടിയില്ലാ എങ്കില്‍ ഇരകളുടെ പ്രക്ഷോഭം, ധര്‍ണ, കോടതികയറ്റം തുടങ്ങിയവയും ഉണ്ടാവും. മുകളില്‍നിന്നുള്ള സമ്മര്‍ദങ്ങള്‍ വേറെയും. ഈ തലവേദനകളിലെല്ലാം ഒറ്റയടിക്ക് ബാം പുരട്ടാം എന്നതാണ് പാര്‍ട്ടികളില്‍നിന്ന് പ്രതികളുടെ പട്ടിക സ്വീകരിക്കുമ്പോള്‍ പൊലീസിനുണ്ടാവുന്ന നേട്ടം. എന്നാല്‍ ഈ അജസ്റ്റ്‌മെന്റ് പ്രതിപ്പട്ടികയ്‌ക്കെതിരെ ഇരകള്‍ ജാഗ്രത പാലിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഈയടുത്തുണ്ടായ മാറ്റം. തലശേരി ഫസല്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം തുടങ്ങിയവ ഉദാഹരണം. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് പയ്യോളി മനോജ് വധക്കേസ്. കൊല്ലപ്പെട്ട മനോജിന്റെ സുഹൃത്ത് സാജിദാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
caption: അറസ്റ്റിലായ ജില്ലാ കമ്മിറ്റി അംഗം ടി. ചന്തു, കൗണ്‍സിലര്‍ കെ.ടി ലിഖേഷ്, ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്‍ എന്നിവര്‍












Click it and Unblock the Notifications