Get Updates
Get notified of breaking news, exclusive insights, and must-see stories!

മസാല ബോണ്ട് കേസ്; സമൻസ് പിൻവലിച്ച് ഇഡി,നീതി ലഭിച്ചുവെന്ന് തോമസ് ഐസക്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി.കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇ ഡി സമൻസ് നിലനിൽക്കില്ലെന്നും അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി

തോമസ് ഐസക്കിൻ്റെ ഹർജിയിലാണ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ വിധി. ഇതോടെ എല്ലാ സമന്‍സുകളും പിന്‍വലിക്കുന്നതായി ഇഡി കോടതിയിൽ അറിയിച്ചു. അതേസമയം കേസിൽ തനിക്ക് നീതി ലഭിച്ചിരിക്കുന്നുവെന്ന് തോമസ് ഐസക് പ്രതികരിച്ചു.

thomasisaac-1

തോമസ് ഐസക് ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-'എനിക്കെതിരായ സമൻസ് ഈഡി നിരുപാധികം പിൻവലിച്ചു. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മൾ പറയാറില്ലേ, അതുപോലൊരു അഭ്യാസം. തങ്ങളുടെ കൈയിൽ ചില പുതിയ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സീല് ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാം എന്നൊക്കെ പറഞ്ഞു നോക്കിയതാ. കോടതി ചെവികൊടുത്തില്ല. തെളിവ് ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്ക് എന്നായി കോടതി.എനിക്കും അതിനോടു വിരോധമില്ല. എന്റെ റിട്ട് എനിക്കെതിരായി ഒരു അന്വേഷണവും പാടില്ലെന്നല്ല. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (roving and fishing expedition) പറ്റില്ലായെന്നു മാത്രമായിരുന്നു വാദം. അതും കോടതി അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ട്.

വിദേശവിനിമയ നിയമം ലംഘിച്ചെന്നോ കള്ളപ്പണം വെളുപ്പിച്ചെന്നോ വല്ല തെളിവും ഉണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തോളൂ. വിദേശവിനിമയ നിയമത്തിന്റെ (ഫെമ) നടത്തിപ്പുകാർ റിസർവ്വ് ബാങ്കാണ്. റിസർവ്വ് ബാങ്കിനെ കോടതിയിൽ വിളിപ്പിക്കണമെന്നുള്ളത് ഞങ്ങളുടെ ആവശ്യമായിരുന്നു. ആറുമാസം സമയമെടുത്തെങ്കിലും റിസർവ്വ് ബാങ്ക് വന്നു. എന്നിട്ടു പറഞ്ഞത് എന്താ? റിസർവ്വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയത്. ആ പണം എന്തിനു വിനിയോഗിച്ചൂവെന്നത് മാസാമാസം കിഫ്ബി റിപ്പോർട്ട് തന്നിട്ടുണ്ട്. അതിലൊന്നും ഒരു കുറ്റവും അവർ കണ്ടിട്ടില്ല. ഇതുമായി നേരിട്ടു ബന്ധപ്പെടാത്ത മറ്റെന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അതിനു റിസർവ്വ് ബാങ്കിന് ഉത്തരവാദിത്തമില്ല. ഏതായാലും ഫെമ നിയമലംഘന വാദം പൊളിഞ്ഞു. പിന്നെ എന്തു ഫെമ കേസ്?

എന്തിനായിരുന്നു ഈഡിയുടെ ഈ പണിയൊക്കെ? ഡൽഹിയിലെ രാഷ്ട്രീയ യജമാനന്മാർ പറഞ്ഞിട്ട്. പതിനായിരക്കണക്കിനു കോടിയുടെ ഏർപ്പാടല്ലേ? ഒന്നു തപ്പിയാൽ എന്തെങ്കിലും തടയാതിരിക്കില്ല. ഡൽഹിയിലെ യജമാനന്മാരുടെ പാരമ്പര്യം അനുസരിച്ച് ഇങ്ങനെയൊരു ചിന്ത സ്വാഭാവികം.
ഇനി അഴിമതിയൊന്നും ഇല്ലെങ്കിലും കേരള വികസനത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് അടിത്തറ പാകിക്കൊണ്ടിരിക്കുന്ന കിഫ്ബിയെ അവർക്കു തകർക്കണം. ആരൊക്കെയാണ് കിഫ്ബിയിൽ അന്വേഷിക്കാൻ വന്നത്?
സി&എജി വന്നു- കിഫ്ബിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിംഗ് ആണെന്നു വിധിയും പ്രസ്താവിച്ചു. ഇതേ സി&എജി കേന്ദ്ര സർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗ് കേന്ദ്ര സർക്കാർ സമ്മതിച്ചതിന്റെ ഇരട്ടി (ഏതാണ്ട് 4.50 ലക്ഷം) വരുമെന്ന് അതേവർഷം തന്നെ റിപ്പോർട്ട് എഴുതിയവരാണ്. പക്ഷേ, കേന്ദ്രത്തിന്റെ വായ്പ അവരുടെ കടത്തിൽ ഉൾപ്പെടുത്തണ്ട. കേരളത്തിന്റേത് ഉൾപ്പെടുത്തിയേ തീരൂ. ഈ തർക്കം ഇപ്പോൾ സുപ്രിംകോടതിയിലാണ്.

സി&എജിയെ തുടർന്ന് ഇൻകം ടാക്സുകാർ വന്നു. കിഫ്ബി നികുതി അടച്ചില്ലായെന്നാണു കേസ്. കിഫ്ബി അല്ല പ്രൊജക്ട് ടെണ്ടർ വിളിക്കുന്ന എസ്.പി.വികളാണു നികുതി അടച്ചിട്ടുള്ളത്. ഈ നികുതി പ്രത്യേകം കാണിച്ചിട്ടാണു കിഫ്ബി അവർക്കു പണം നൽകിയിട്ടുള്ളത്. കമ്പ്യൂട്ടറിന്റെ പാസ് വേർഡ് തരാം. നിങ്ങൾ സൗകര്യപൂർവ്വം എന്തു രേഖയും പരിശോധിച്ചോളൂ. എന്നു പറഞ്ഞിട്ടൊന്നും അവർ ചെവികൊണ്ടില്ല. 15 അംഗ സംഘം ഒരു പകൽ മുഴുവൻ മാധ്യമങ്ങളെ സാക്ഷിനിർത്തി ജീവനക്കാരെ ബന്തവസാക്കി പരിശോധന നടത്തി.

അടുത്തത് ഈഡിയുടെ ഊഴമായിരുന്നു. ആദ്യം ഉദ്യോഗസ്ഥരെയാണു വിളിപ്പിച്ചത്. ഒരു തവണയല്ല. ഏതാണ്ട് എല്ലാ മാസവും. ഓരോ തവണയും മാധ്യമ ആഘോഷം. ഒരുതവണ വനിതാ ഓഫീസറോട് അപമര്യാദയായി പെരുമാറി. ചോദിച്ചതു തന്നെ വീണ്ടും ചോദിക്കുക. എന്തെങ്കിലും അറിയാനല്ല. അന്വേഷണം നീട്ടിവലിച്ച് നല്ലൊരു ധനകാര്യ സ്ഥാപനത്തെ തകർക്കാനായിരുന്നു ശ്രമം.

പിന്നെയാണ് എന്നെ വിളിപ്പിച്ചത്. എന്തെങ്കിലും കുറ്റംപോലും ആരോപിക്കാതെ എന്റെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് കേസ് കൊടുത്തത്. ബഹു. ഹൈക്കോടതി സമൻസ് സ്റ്റേ ചെയ്തുകൊണ്ട് ലളിതമായൊരു ചോദ്യം ഈഡിയോട് ചോദിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം? ഒന്നരവർഷമായി ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഈഡിക്കു കഴിഞ്ഞില്ല. റിസർവ്വ് ബാങ്കിന്റെ മൊഴികൂടി ആയപ്പോൾ കേസിന്റെ കഥ തീർന്നതാണ്. എന്നാൽ മുഖം രക്ഷിക്കാനുള്ള അഭ്യാസങ്ങളുമായി പിന്നെയും കുറേ മാസങ്ങൾ വലിച്ചുനീട്ടി. ഒടുവിൽ കഥ ഇവിടെ എത്തി നിൽക്കുകയാണ്. ഇനിയും ഈഡിക്ക് അന്വേഷിക്കാമല്ലോ. നിശ്ചമായിട്ടും. പക്ഷേ, എന്തെങ്കിലും തെളിവുമായിട്ടേ എന്നെ വിളിപ്പിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ഞാൻ വീണ്ടും കോടതിയെ സമീപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+