മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ്, ചെന്നൈയിൽ ഹാജരാകണം
തിരുവനന്തപുരം: സി എം ആർ എൽ- എക്സാലോജിക് മാസപ്പടി ഇടപാടിൽ സി എം ആർ എൽ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച് എസ് എഫ് ഐ ഒ. എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് അയച്ചത്. ഈ മാസം 28,29 തീയതികളിൽ ചെന്നൈയിൽ എത്താനാണ് നിർദ്ദേശം. അതേസമയം അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

സി എം ആർ എല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന് പകരമായാണ് വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് പണം നൽകിയത് എന്നാണ് ആരോപണം. പണമിടപാട് അന്വേഷിക്കാന്‍ ജനുവരി 31 നാണ് എസ്എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടിൽ റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ ഒ സി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ് എഫ് ഐ ഒയും അന്വേഷണം ആരംഭിച്ചത്. എക്സാലോജിക്-സി എം ആർ എൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി ആർ ഒ സി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സി എം ആർ എൽ വൻ തുക കൈമാറിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറിയത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം.
ഇതിനിടെ അന്വേഷണത്തെ ചോദ്യം ചെയ്ത് കൊണ്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചു. ആർ ഒ സി അന്വേഷണത്തിനിടെ എസ് എഫ് ഐ ഒഒയും സമാന്തര ഇടപാട് നടത്തുന്നതിനെയാണ് എക്സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ സി എം ആർ എലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമണെന്നും എസ് എഫ് ഐ ഒ ഹൈക്കോടതിയിൽ വാദിക്കുകയായിരുന്നു. ഹർജിയിൽ എക്സാലോജിക്കിന്റെ ആവശ്യം തള്ളിയ കോടതി എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന് അറിയിക്കുകയായിരുന്നു.
അതിനിടെ മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ ഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എക്സാലോജിക്കിന് കരിമണൽ സി എം ആർ എൽ നൽകിയ പണത്തിന്‍റെ ശ്രോതസ് കണ്ടെത്തേണ്ടതുണ്ട്. സി എം ആർ എല്ലിന്‍റെ കണക്കുകൾ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications