'നാടുമുടിഞ്ഞിട്ടായാലും അധികാരം കിട്ടിയാൽ മതി, ദുഷ്ട സ്വപ്നം ചിരിച്ചുല്ലസിച്ച് പറയുന്ന തിരുവഞ്ചൂർ'
തിരുവനന്തപുരം; ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന ഏഷ്യനെറ്റ് ന്യൂസ്-സിഫോർ സർവ്വേ ഫലത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ പ്രതികരണം വലിയ വിമർശനത്തിനാണ് വഴിവെച്ചത്. ഇപ്പോഴത്തെ ഭരണം അവസാനിക്കാൻ 11 മാസം ഉണ്ടല്ലോ അതിനിടയിൽ പ്രളയവും സാമ്പത്തിക തകർച്ചയുമൊക്കെ ഉണ്ടാകുമല്ലോ, എന്നായിരുന്നു തിരുവഞ്ചൂർ പറഞ്ഞത്. ചാനയിൽ ചർച്ചയിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. തിരുവഞ്ചൂരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ് . അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ

ദുരന്തം വരരുതേയെന്ന്
'പതിനൊന്ന് മാസത്തിനുള്ളില്‍ ഇനി എന്തൊക്കെ വരാന്‍ പോകുന്നു. ഈ മണ്‍സൂണ്‍ കാലത്തൊരു പ്രളയം. അതിനുശേഷം ഒരു വരള്‍ച്ച, സാമ്പത്തിക തകര്‍ച്ച', എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. അതേസമയം ദുരന്തങ്ങളിലാണ് പ്രതീക്ഷ അത് കഷ്ടമായിപ്പോയി, മറ്റൊരു ദുരന്തം ഉണ്ടാകല്ലേയെന്നാണ് ആഗ്രഹിക്കരുതെന്ന് ഉടൻ തന്നെ ചാനൽ അവതാരകൻ പ്രതികരിച്ചു.

ഉള്ളിലിരുപ്പാണ് പുറത്തുചാടിയത്
അതേസമയം നാട് മുടിഞ്ഞാലും അധികാരം മതിയെന്നാണ് കോൺഗ്രസിന്റെ ചിന്ത എന്ന വിമർശനമാണ് ഇതോടെ സോഷ്യൽ മീഡിയയിൽ ശക്തമായത്. എംബി രാജേഷിന്റെ പ്രതികരണം-"ഇനി എന്തെല്ലാം വരാനിരിക്കുന്നു? പതിനൊന്ന് മാസത്തിനിടയിൽ.ഒരു പ്രളയം. പിന്നെയൊരു വരൾച്ച ". ദുരന്തം വന്ന് നാടുമുടിയുമെന്ന ദുഷ്ട സ്വപ്നം ചിരിച്ചുല്ലസിച്ച് പറയുന്ന തിരുവഞ്ചൂരിലൂടെ മനുഷ്യത്വമില്ലാത്ത പ്രതിപക്ഷത്തിൻ്റെ ഉള്ളിലിരുപ്പാണ് പുറത്തുചാടിയത്. "മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കണ്ടാൽ മതിയെന്നാഗ്രഹിക്കുന്ന അമ്മായി അമ്മ" എന്ന ചൊല്ലിൻ്റെ കാലം പോയി.

ദുരന്തങ്ങളിൽ മാത്രമാണവരുടെ പ്രതീക്ഷ.
"നാടുമുടിഞ്ഞിട്ടായാലും അധികാരം കിട്ടിയാൽ മതി" എന്നു ചിന്തിക്കുക മാത്രമല്ല വിളിച്ചു പറയുകയും ചെയ്യുന്ന പ്രതിപക്ഷത്തിൻ്റെ കാലമാണ്.മരണത്തിൻ്റെ വ്യാപാരികൾ എന്ന് ഈ പ്രതിപക്ഷത്തെ ആരെങ്കിലും വിളിച്ചാൽ കുറ്റപ്പെടുത്താമോ തിരുവഞ്ചുരേ?ദുരന്തങ്ങളിൽ മാത്രമാണവരുടെ പ്രതീക്ഷ.

കാത്തിരിപ്പിലാണവർ
വരും വരാതിരിക്കില്ല എന്ന കാത്തിരിപ്പിലാണവർ.ഓരോ ദുരന്ത കാലത്തും മരണം വിറ്റ് കിട്ടുന്ന രാഷ്ട്രീയ ലാഭത്തിൻ്റെ കണക്കുകൂട്ടലുകളാൽ നിദ്രാവിഹീനങ്ങളാണവരുടെ രാവുകൾഇനി ദുരന്തം ഉണ്ടായില്ലെങ്കിലോ? ഉണ്ടാക്കാൻ പരമാവധി നോക്കും.പാസ്സില്ലാതെ ആളെ കയറ്റി രോഗം പടർത്തി മരണം വിതക്കാനായി അതിർത്തിയിൽ അഴിഞ്ഞാടിയ പോലെ.

വാശി പിടിച്ച പോലെ
രോഗമില്ലാത്തവർക്കൊപ്പം രോഗമുള്ളവരേയും മുൻ കരുതലില്ലാതെ കൊണ്ടുവരണമെന്ന് വാശി പിടിച്ച പോലെ. ഒന്നും നടന്നില്ലെങ്കിൽ വായിൽ തോന്നിയപോലെ തിരിച്ചും മറിച്ചും പറഞ്ഞ് അലമ്പുണ്ടാക്കും. ആദ്യം ആരാധനാലയങ്ങൾ തുറക്കണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കും. തുറന്നാൽ അടക്കണമെന്ന് ആക്രോശിക്കും.പരീക്ഷ നടത്തുന്ന മുഖ്യമന്ത്രിക്ക് വട്ടാണെന്ന് ആക്ഷേപിക്കും.

നിസ്സാരമായി അതിജീവിക്കാൻ
ആരോഗ്യ മന്ത്രിയെ കോ വിഡ് റണിയെന്നും നിപ്പ രാജകുമാരിയെന്നും വിളിച്ച് അപമാനിക്കും.ഇതു വരെ ഉണ്ടായ ദുരന്തങ്ങളെയെല്ലാം കേരളം അതിജീവിച്ചതു പോലെ ഇനിയും കേരളം അതിജീവിക്കും. എന്താ ഗ്യാരൻ്റി ?മഹാദുരന്തമായ ഈ പ്രതിപക്ഷത്തെ ഓരോ ദിവസവും നേരിടുന്ന എക്സ്പീരിയൻസ് മാത്രം മതി തിരുവഞ്ചൂർ കിനാവു കാണുന്ന ഏത് ദുരന്തത്തേയും നിസ്സാരമായി അതിജീവിക്കാൻ .












Click it and Unblock the Notifications