മാധ്യമങ്ങൾ ബിജെപിക്കൊപ്പം, സമൂഹമാധ്യമങ്ങളാണ് താരം'; തോമസ് ഐസക്
നോയിഡ അടക്കമുള്ള ഇടങ്ങളിലെ തൊഴിലാളി സമരങ്ങളുടെ സംഘാടനത്തിൽ സോഷ്യൽ മീഡിയയ്ക്ക് വളരെ വലിയ പങ്കുണ്ടെന്ന് തോമസ് ഐസക്. കരാർ തൊഴിലാളികളാണ് ഈ സമരങ്ങളുടെയെല്ലാം മുൻപന്തിയിൽ. ഇവർ വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ വഴിയാണ് ആളുകളെ സംഘടിപ്പിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ ബിജെപിക്കൊപ്പം നിന്നപ്പോൾ സോഷ്യൽ മീഡിയയാണ് യഥാർത്ഥത്തിൽ താരങ്ങളായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം
സോഷ്യൽ മീഡിയയാണ് താരം. വടക്കേ ഇന്ത്യയിലെ വ്യവസായ കേന്ദ്രങ്ങളിലെ പണിമുടക്ക് വേലിയേറ്റം ആരാണ് സംഘടിപ്പിക്കുന്നത്? ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്കം കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഹ്വാനപ്രകാരമായിരുന്നു. എന്നാൽ കേന്ദ്ര ട്രേഡ് യൂണിയനുകൾ നോട്ടീസ് കൊടുക്കാതെ തന്നെ പ്രമുഖ വ്യവസായശാലകളിലെല്ലാം തൊഴിലാളി സമരങ്ങൾ ജനുവരി - മാർച്ച് മാസങ്ങളിൽ അരങ്ങേറി.

കരാർ തൊഴിലാളികളാണ് ഈ സമരങ്ങളുടെയെല്ലാം മുൻപന്തിയിൽ എന്നതാണ് ഒരു പൊതു സവിശേഷത. ഇന്ന് വ്യവസായശാലകളിലെ തൊഴിലാളികളിൽ 42 ശതമാനം പേർ കരാർ തൊഴിലാളികളാണ്. ഏതെങ്കിലും യൂണിയനിൽ അംഗത്വമെടുക്കുകയോ, കോൺട്രാക്ടർക്ക് അനിഷ്ഠം തോന്നുകയോ ചെയ്താൽ ജോലി നഷ്ടപ്പെടും. മിക്കവാറും തൊഴിലാളികൾ കുടിയേറ്റക്കാരുമാണ്. കമ്പനികൾ നേരിട്ട് ജോലിക്കെടുക്കുന്ന നല്ലൊരുപങ്കും ഫിക്സഡ് ടേം തൊഴിലാളികളുമാണ്. ഈ പശ്ചാത്തലത്തിലാണ് എങ്ങനെ ഇവർ സംഘടിക്കുന്നു, സമരത്തിനിറങ്ങുന്നു എന്നത് ഒരു ചോദ്യമായിട്ട് മാറുന്നത്. നോയിഡയിലെ സമരത്തെക്കുറിച്ച് ടൈംസ് നൗ ടെലിവിഷന്റെ ബ്രേക്കിങ് ന്യൂസ് തലക്കെട്ടുകൾ അതിലേക്കു വെളിച്ചം വീശുന്നു.
"QR കോഡുകൾ വഴി തൊഴിലാളികളെ whatsapp ഗ്രൂപ്പുകളിൽ ചേർക്കുന്നു."
"ഒറ്റ രാത്രികൊണ്ട് പ്രതിക്ഷേധക്കാർ whatsapp ഗ്രൂപ്പുകൾ ഉണ്ടാക്കി."
"അനവധി whatsapp ഗ്രൂപ്പുകൾ രൂപീകരിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞു."
"തൊഴിലാളി പ്രസ്ഥാനം ആളുകളെ സംഘടിപ്പിക്കാൻ whatsapp ഉപയോഗപ്പെടുത്തി."
"തൊഴിലാളി യൂണിയൻ പ്രചരിപ്പിക്കാൻ സന്ദേശങ്ങൾ അയച്ചു."
"തീവ്രവാദ പോസ്റ്റുകൾ whatsapp ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു."
"തെളിവുകൾ പ്രതികളുടെ സ്മാർട്ട് ഫോണുകളിൽ നിന്ന് പിടിച്ചെടുത്തു."
എന്തേ തൊഴിലാളികൾക്ക് whatsapp ഗ്രൂപ്പുകൾ ഉണ്ടാക്കാനും സന്ദേശങ്ങൾ അയക്കാനും അവകാശമില്ലേ? ഇതൊക്കെ വളരെ സംഭ്രമജനകമായ വാർത്തകളാക്കി മാറ്റുന്ന അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെ നമിക്കാതെ വയ്യ!
പുതിയ സമരപരമ്പരയിലെ 29 പണിമുടക്കുകളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലും പത്രങ്ങളിലും മറ്റും വന്ന റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ സംഘാടനത്തിന് സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം നോയിഡയിൽ ഒതുങ്ങുന്നില്ലായെന്നു വ്യക്തമായി. ഫെബ്രുവരി മാസത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ബറൗണി, ഗുവാഹത്തി, പാനിപ്പട്ട് തുടങ്ങിയ റിഫൈനറികളിലും കരാർ തൊഴിലാളികളുടെ ആവശ്യങ്ങളിലും 12 മണിക്കൂർ ഷിഫ്റ്റിലെ ഓവർടൈം കൂലിയും ആസ്പദമാക്കി സമാനമായ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള പണിമുടക്കങ്ങൾ നടന്നു. ഇതുപോലെ പ്രമുഖ സ്റ്റീൽ, വളം, പവർ, കൽക്കരി, സിമൻ്റ് കമ്പനികളിലും പണിമുടക്കങ്ങൾ നടന്നു. ഈ പണിമുടക്കങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയ ലിങ്ക് എന്ത്? സോഷ്യൽ മീഡിയ ആയിരുന്നു മുഖ്യകണ്ണി.
ബറൗണി എണ്ണ ശുദ്ധീകരണശാലയിലെ ഫെബ്രുവരി 2-ലെ ഫാക്ടറി ഗേറ്റിന്റെ ബ്ലോക്കേഡ് ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവിടങ്ങളിൽ വൈറലായി. ഇതാണ് മറ്റു റിഫൈനറികളിലെ തൊഴിലാളികൾക്കു പ്രചോദനമായത്. തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഒട്ടേറെ റീലുകളും പ്രചരിച്ചു. ഇതാണ് സ്വയംഭൂവായ പ്രക്ഷോഭങ്ങളെ ഒരു വേലിയേറ്റ തിരമാലയായി മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് നാട് നീങ്ങിയെങ്കിലും ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിൽ ഇതുമൊരു പങ്കുവഹിച്ചിട്ടുണ്ട്. പണിമുടക്കത്തിനുള്ള ഔപചാരികമായ സമ്മേളനങ്ങളോ യോഗങ്ങളോ ഒന്നും ഇല്ലാതെ തന്നെ വാട്സാപ്പ് സന്ദർശങ്ങളിലൂടെയെല്ലാം കരാർ തൊഴിലാളികളടക്കം പണിമുടക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
സിഐടിയു പ്രധാനമായും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമാണ് ഉപയോഗപ്പെടുത്തിയത്. സിഐടിയു ഹരിയാന സെക്രട്ടറി ജയ് ഭഗവാന്റെ പാനിപ്പട്ട് സമരം സംബന്ധിച്ച പോസ്റ്റുകൾക്ക് നല്ല പ്രചാരണം ലഭിക്കുകയുണ്ടായി. യഥാർത്തിൽ കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രാദേശികമായി പൊട്ടിപ്പുറപ്പെട്ട സമരങ്ങൾക്ക് പിന്തുണയും ഉച്ചഭാഷിണിയായി പ്രവർത്തിക്കുകയുമാണ് ചെയ്തത്.പ്രചാരണത്തിന് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമാണ് കൂടുതലും ഉപയോഗപ്പെടുത്തിയതെങ്കിലും സംഘാടനത്തിന് വാട്സാപ്പ് ആയിരുന്നു. ടൈംസ് നൗ പറഞ്ഞ കാര്യങ്ങളെല്ലാം യാഥാർത്ഥ്യമാണ്. നോയിഡയിൽ എത്തിയപ്പോഴേക്കും X പ്ലാറ്റ്ഫോമും ഉപയോഗപ്പെടുത്തിത്തുടങ്ങി.
ഫെയ്സ്ബുക്കിന്റെ അൽഗ്വരിതം സമരങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും പോസ്റ്റുകളും പരിമിതപ്പെടുത്തുന്നതിനു നടപടിയെടുത്തു. യൂണിയൻ പേജുകൾക്ക് ഷാഡോ ബാനിങ് അനുഭവപ്പെട്ടു. റീലുകളുടെയും മറ്റും റീച്ച് നന്നേ കുറച്ചു. മാനേജ്മെന്റും സോഷ്യൽമീഡിയയിൽ ശക്തമായി ഇടപെട്ടു തുടങ്ങി. എതിർ നരേറ്റീവുകൾ ഇൻഫ്ലുവൻസർമാരെയും മറ്റും ഉപയോഗപ്പെടുത്തി. നോയിഡയലിൽ എത്തിയപ്പോഴേക്കും സർക്കാരും ഇടപെട്ടു. സരമത്തെ പിന്താങ്ങിയ ഒരു X ഹാന്റിൽ പാകിസ്ഥാൻ ബന്ധമുണ്ടെന്ന സംഭ്രമജനകമായ വാർത്ത പുറത്തുവന്നു! ഐടി റൂൾസ് 2021 ഉപയോഗപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാരും നടപടികൾ സ്വീകരിച്ചു. നോയിഡയിൽ ചുരുങ്ങിയ വേളയ്ക്കെങ്കിലും ഇന്റർനെറ്റും നിർത്തിവച്ചു.
ഗിഗ് വർക്കേഴ്സിന്റെ മൂന്ന് സമരങ്ങൾ ഈ കാലയളവിൽ നടന്നു. പുതുവർഷത്തിന്റെ തലേന്ന് 10 മിനിറ്റ് ഡെലിവറി മോഡലിന് എതിരായി ഒരുലക്ഷം തൊഴിലാളികളാണ് ലോഗ് ഓഫ് ചെയ്തത്. ഫെബ്രവരി 7-ന് ഓല, യൂബർ, റാപ്പിഡ് തൊഴിലാളികൾ ഇതുപോലെ തന്നെ പ്രതിഷേധിച്ചു. റിപ്പബ്ലിക് ദിനത്തിലും ദേശീയാടിസ്ഥാനത്തിൽ ഗിഗ് വർക്കേഴ്സ് തങ്ങളുടെ മൊബൈൽ ആപ്പ് ഓഫ് ചെയ്തു. പ്ലാനിങ് പൂർണ്ണമായും എക്രിപ്പ്റ്റഡ് ഗ്രൂപ്പുകൾ വഴിയായിരുന്നു.
സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ തകർക്കാൻ ഉല്പാദനത്തെ വികേന്ദ്രീകരിക്കുക, കേന്ദ്രീകൃത ഫാക്ടറികളിൽ തന്നെ കരാർ സമ്പ്രദായം കൊണ്ടുവരിക, ഫിക്സഡ് ടേം നിയമനം നടപ്പിലാക്കുക തുടങ്ങിയ നടപടികൾ ബിജെപി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളും അവരോടൊപ്പമാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ വലിയൊരു സമരായുധമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.












Click it and Unblock the Notifications