ഭാവി ഡോക്ടറെ ഇല്ലാതാക്കിയത് ഡോക്ടർമാർ! മരിച്ചിട്ടും ചികിത്സിച്ചു!ഷംനയുടെ മരണം;ഞെട്ടിക്കുന്ന വിവരങ്ങൾ
ഭാവി ഡോക്ടറുടെ ദാരുണ മരണത്തിന് കാരണക്കാരായ ഡോക്ടർമാർ ഇന്നും നിയമത്തിന്റെ പിടിയിലകപ്പെടാതെ കഴിയുകയാണ്.
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന ഷംന തസ്മീൻ മരിച്ചിട്ട് ഒരു വർഷം തികയുന്നു. 2016 ജൂലായ് 18നാണ് കണ്ണൂർ സ്വദേശിനി ഷംന തസ്മീൻ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്.
കടുത്ത പനിക്ക് ചികിത്സ തേടിയെത്തിയ ഷംന മരിക്കാനിടയായത് ഡോക്ടർമാരുടെ പിഴവ് മൂലമാണെന്ന് തുടക്കം മുതലേ ആരോപണമുയർന്നിരുന്നു. സഹപാഠികളും ബന്ധുക്കളും ഷംനയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
ഒരു സാധാരണ മരണമെന്ന് ആശുപത്രി അധികൃതർ ആവർത്തിച്ച് പറഞ്ഞ സംഭവം ഗുരുതരമായ ചികിത്സാ പിഴവ് കൊണ്ടാണെന്ന സത്യം വൈകാതെ പുറത്തുവരികയും ചെയ്തു. പക്ഷേ, ഭാവി ഡോക്ടറുടെ ദാരുണ മരണത്തിന് കാരണക്കാരായ ഡോക്ടർമാർ ഇന്നും നിയമത്തിന്റെ പിടിയിലകപ്പെടാതെ കഴിയുകയാണ്.

മെഡിക്കൽ വിദ്യാർത്ഥിനി...
കളമശേരി മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു കണ്ണൂർ സ്വദേശിനിയാ ഷംന തസ്മീൻ.

പനി കാരണം...
മൂന്നു ദിവസമായിട്ടും പനി വിട്ടുമാറാത്തതിനെ തുടർന്നാണ് ഷംന താൻ പഠിക്കുന്ന മെഡിക്കൽ കോളേജിൽ തന്നെ ചികിത്സ തേടിയെത്തിയത്. പക്ഷേ, ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവിൽ മിടുക്കിയായ വിദ്യാർത്ഥിനിയുടെ ജീവനാണ് നഷ്ടമായത്.

ഹൃദയാഘാതം...
ചികിത്സ തേടിയെത്തിയ ഷംനയ്ക്ക് സിഫ് ട്രിയാക് സോൺ എന്ന മരുന്നാണ് ആദ്യം നൽകിയത്. ഇതു കുത്തിവെച്ചതിനെ തുടർന്ന് ഷംനയ്ക്ക് ഹൃദയാഘാതമുണ്ടായി.

നുരയും പതയും...
ഹൃദയാഘാതമുണ്ടായിട്ടും ഡോക്ടർമാർ പ്രതിമരുന്ന് നൽകിയില്ല. ആശുപത്രി വാർഡിൽ കിടത്തിയിരുന്ന ഷംനയുടെ വായിൽ നിന്നും നുരയും പതയും വന്നിരുന്നു. എന്നാൽ ഇത് വലിച്ചെടുക്കാനാവശ്യമായ മെഷീനുകളൊന്നും വാർഡിലുണ്ടായിരുന്നില്ല.

ഐസിയുവിൽ...
നുരയും പതയും വന്ന് ഏകദേശം 20 മിനിറ്റ് കഴിഞ്ഞാണ് ഷംനയെ ഐസിയുവിലെത്തിച്ചത്. ലിഫ്റ്റും സ്ട്രക്ച്ചറുമില്ലാതെയാണ് ഐസിയുവിലെത്തിച്ചത്.

വിദഗ്ദ ചികിത്സയ്ക്കെന്ന്...
പിന്നീട് ഷംനയെ വിദഗ്ദ ചികിത്സയ്ക്കെന്ന പേരിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ഇതിനകം മരണം സംഭവിച്ചിരുന്നു. ഇത് മറച്ചുവെച്ച് ചികിത്സയുടെ പേരിൽ പതിനായിരം രൂപയും ഈടാക്കി.

അന്വേഷണവും നടപടികളും...
ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് ഷംനയുടെ മരണം അന്വേഷിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഡോക്ടർമാരടക്കം 15 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

സസ്പെൻഷനിലൊതുങ്ങി...
മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ ജിൽസ്, പിജി വിദ്യാർത്ഥി ബിനോ ജോസ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിജി വിദ്യാർത്ഥിയുടെ സസ്പെൻഷൻ പിന്നീട് പിൻവലിച്ചു.

കോടതിയിലെത്തിയില്ല..
അപെക്സ് മെഡിക്കൽ ബോഡി രണ്ട് ഡോക്ടർമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മറ്റ് 13 പേർക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. അന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മാറിയതോടെ കേസ് കോടതിയിലുമെത്തിയില്ല. മകൾ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നീതിക്കായി കാത്തിരിക്കുകയാണ് ഷംനയുടെ കുടുംബം.












Click it and Unblock the Notifications