ബിജെപിയുടെ അടിത്തറ ഇളകുന്നു; നടപടി പ്രധാന നേതാക്കൾക്കെതിരെ, 3 പേർ പെടും!!
കോര്‍ കമ്മിറ്റിയില്‍ എംടി രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണിക്കുന്നത്.
തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ കുടുങ്ങി ബിജെപി. വിവാദത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള തീവ്ര ശ്രമത്തിലണ് ബിജെപി നേതൃത്വം. ബിജെപി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർന്നതിൽ ബിജെപി അച്ഛടക്ക നടപടിക്ക് ഒരുങ്ങുന്നു. കെപി ശ്രീശന്‍, എകെ നസീര്‍, സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവര്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടിയെടുത്തേക്കുമെന്നാണ് സൂചനകൾ.
കെപി ശ്രീശന്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷനും, നസീര്‍ അംഗവുമാണ്. നസീറിന്റെ മെയിൽ ഐഡിയിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്ന് നേരത്തെ ബിജെപി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് വിവി രാജേഷ് ആണെന്നും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. കോര്‍ കമ്മിറ്റിയില്‍ എംടി രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണിക്കുന്നത്.
രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല
അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍ വീഴ്ചയാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
എകെ നസീറിനെതിരെ തെളിവ്
അന്വേഷണ കമ്മീഷന്‍ അംഗമായിരിക്കെ റിപ്പോര്‍ട്ട് പുറത്ത് വിട്ട എകെ നസീറിനെതിരെ ഇമെയില്‍ പകര്‍പ്പ് സഹിതമാണ് രമേശ് കോർ കമ്മറ്റിയിൽ പരാതി ഉന്നയിച്ചത്.
പിന്നിൽ വിവി രാജേഷ്
എകെ നസീര്‍ ഹോട്ടല്‍ ഇ മെയില്‍ ഐഡിയിലേക്ക് അയച്ച റിപ്പോര്‍ട്ട് ചോര്‍ത്തിയത് വിവി രാജേഷാണെന്നാണ് ആരോപണം.
നടപടി എടുക്കാൻ നിർബന്ധിതമായി
വിവാദം കത്തിക്കയറുകയും ഇത് എതിർ പാർട്ടികൾ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിൽ അഴിമതി ആരോപണം നേരിടുന്ന കൂടുതല്‍ നേതാക്കള്‍ക്കെതിര പാര്‍ട്ടി നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമാകുമെന്നാണ് സൂചന.
ആര്‍ എസ് വിനോദിന് പിന്നാലെ ആര്?
മെഡിക്കല്‍ കോളേജ് ഉടമകളില്‍ നിന്നും പണം വാങ്ങിയെന്ന് അന്വേഷണ കമ്മീഷനോട് സമ്മതിച്ച ബിജെപി സഹകരണ സെല്‍ കണ്‍വീനറായ ആര്‍ എസ് വിനോദിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
കുമ്മനത്തിനെതിരെയും വിമർശനം
മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലത്തെ ബി ജെ പി സംസ്ഥാന സമിതി യോഗത്തില്‍ കുമ്മനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴ അന്വേഷണത്തിന് കമ്മിഷനെ നിയമിച്ചത് കോര്‍ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്നും നേതാക്കള്‍ ആരോപിച്ചു.
കരുക്കൾ നീക്കിയത് എംടി രമേശിനെതിരെ
മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അടക്കമുളളവര്‍ക്കെതിരെയായിരുന്നു ആരോപണം.