'കശ്മീരി ജനത കൂട്ടിലടക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയിൽ', അമിത് ഷായ്ക്ക് മെഹ്ബൂബയുടെ മകളുടെ കത്ത്!
ശ്രീനഗര്‍: കശ്മീരിന്റെ ഭരണഘടനാ പദവി റദ്ദാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്തിട്ട് പന്ത്രണ്ട് ദിവസങ്ങള്‍ പിന്നിടുന്നു. കശ്മീരില്‍ എന്താണ് നടക്കുന്നത് എന്നത് പുറലോകത്തിന് ഇപ്പോഴും വ്യക്തമായ ചിത്രമില്ല. കശ്മീരിലെ തീരുമാനം അവിടുത്തെ ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിച്ചതാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്രദിന പ്രസംഗത്തില്‍ അവകാശപ്പെട്ടത്.
എന്നാല്‍ കശ്മീരില്‍ നിന്നും ചില മാധ്യമങ്ങള്‍ പുറത്ത് വിടുന്ന പ്രതികരണങ്ങള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് ചൂണ്ടിക്കാട്ടുന്നത്. കശ്മീരിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും അടക്കമുളളവര്‍ ഇപ്പോഴും അറസ്റ്റിലോ വീട്ടുതടങ്കലിലോ തുടരുകയാണ്. ജനങ്ങള്‍ ഇപ്പോഴും പുറത്തിറങ്ങാന്‍ ഭയന്ന് വീടുകള്‍ക്കുളളില്‍ കഴിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്ത് ചര്‍ച്ചയാവുകയാണ്. കൂട്ടിലടക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയിലാണ് കശ്മീരി ജനതയെന്നും താനും അമ്മയെ പോലെ വീട്ടുതടങ്കലില്‍ ആണെന്നും കത്തില്‍ ഇല്‍ത്തിജ പറയുന്നു. ഈ കത്ത് ഇൽത്തിജ ആഭ്യന്തര മന്ത്രിക്ക് അയച്ചിട്ടില്ല. 'ദി വയർ' ആണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. കത്തിന്റെ പൂര്‍ണരൂപം വായിക്കാം:

'വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് സർ'
പ്രിയപ്പെട്ട സര്‍,
എന്തിനാണ് വീട്ടുതടങ്കലിലാക്കപ്പെട്ടിരിക്കുന്നത് എന്നറിയാനുളള എന്റെ ശ്രമങ്ങളെല്ലാം പരാജപ്പെട്ടിരിക്കുന്നു. മറ്റൊരു വഴിയും മുന്നില്‍ തെളിയാത്തത് കൊണ്ടാണ് ഞാന്‍ താങ്കള്‍ക്ക് ഈ കത്തെഴുതുന്നത്. സ്വന്തം മൗലികാവകാശങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ല എന്ന് പ്രത്യാശിക്കുന്നു. കശ്മീരിനെ ഇരുണ്ട മേഘങ്ങള്‍ മൂടിയിരിക്കുകയാണ്. പ്രതികരിക്കുന്നവരടക്കമുളള എന്റെ ജനതയുടെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.

താഴ്വരയെ ഭയം മൂടിയിരിക്കുന്നു
2019 ആഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ടതോടെ കശ്മീരി ജനത നിരാശയില്‍ മുങ്ങിയിരിക്കുന്നു. ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും എന്റെ അമ്മയുമായ മെഹ്ബൂബ മുഫ്തി അടക്കമുളള നിരവധി നേതാക്കളെ ഒറ്റ ദിവസം തടവിലാക്കിയിരിക്കുകയാണ്. അന്ന് മുതലിങ്ങോട്ട് വേദനയില്‍ മൂടിയ പത്ത് ദിവസങ്ങളോളമായി കശ്മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. എല്ലാ വിധ ആശയവിനിമയ സംവിധാനങ്ങളും ഇല്ലാതാക്കി ഒരു ജനതയുടെ ശക്തി ചോര്‍ത്തുകയാണ്. കശ്മീര്‍ താഴ്വരയെ അപ്പാടെ ഭയം വിഴുങ്ങിയിരിക്കുന്നു.

കൂട്ടിലിട്ട മൃഗങ്ങളെ പോലെ
ഇന്ന് രാജ്യം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍, കശ്മീരിലെ ജനം അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ട്, കൂട്ടിലിട്ട മൃഗങ്ങളെ പോലെ കഴിയുകയാണ്. നിര്‍ഭാഗ്യവശാല്‍ ഞാനും വീട്ടുതടങ്കലിലാണ്, നിങ്ങള്‍ക്ക് മാത്രം അറിയുന്ന കാരണങ്ങള്‍ കൊണ്ട്. വീടിന് പുറത്തേക്ക് ഇറങ്ങാന്‍ എനിക്ക് അനുവാദമില്ല. വീടിന്റെ ഗേറ്റിന് മുന്നില്‍ വരെ വന്ന് ആരൊക്കെയാണ് മടങ്ങിപ്പോകുന്നത് എന്നത് പോലും ഞങ്ങളറിയുന്നില്ല. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ആളല്ല. നിയമം അനുസരിക്കുന്ന സാധാരണ പൗരയാണ്. എന്നിട്ടുമിത് സംഭവിക്കുന്നുവെന്നത് വിചിത്രമാണ്.

ഇനി വാ തുറക്കരുത്
എന്ന തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിന് കാരണം ഞാന്‍ നേരത്തെ ചില പത്രമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളാണ് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്ന് മാത്രമല്ല ഇനി വാ തുറന്നാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്ന ഭീഷണിയും എനിക്ക് നേരിടേണ്ടതായി വന്നിരിക്കുന്നു. ആ അഭിമുഖങ്ങള്‍ ഭരണഘടനാ വിരുദ്ധമായി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ചും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയെ കുറിച്ചുമാണ്. നൂറ് കണക്കിന് രാഷ്ട്രീയ തടവുകാര്‍ക്കൊപ്പം തടവിലാക്കപ്പെട്ട എന്റെ അമ്മയുടെ സുരക്ഷയെ കുറിച്ചുളള ആശങ്കകളും ഞാന്‍ പങ്ക് വെച്ചിരുന്നു.

ഇതെന്നെ ശ്വാസം മുട്ടിക്കുന്നു
എല്ലാ ബഹുമാനത്തോടും കൂടി പറയട്ടേ, ശബ്ദം ഇല്ലാതാക്കപ്പെട്ട കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതിന് ഞാനെന്തിനാണ് ശിക്ഷിക്കപ്പെടുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല. ഞങ്ങള്‍ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും അപമാനവും പുറത്ത് കാട്ടുന്നത് കുറ്റമാണോ ? സ്വന്തം അവസ്ഥകളെ കുറിച്ച് പറഞ്ഞാല്‍ കിട്ടുന്നത് തടവറയാണോ? എന്നെ തടവിലാക്കിയിരിക്കുന്നത് ഏത് നിയമത്തിന്റെ പേരിലാണെന്ന് നിങ്ങള്‍ക്ക് പറയാനാകുമോ? ഇതിങ്ങനെ എത്ര നാള്‍ തുടരും ? ഞാന്‍ നിയമ സഹായം തേടേണ്ടതുണ്ടോ ? ഇത്തരത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നത് ശ്വാസം മുട്ടിക്കുന്നതും അപമാനകരവുമാണ്.

സത്യമേവ ജയതേ
എന്റെ പ്രായമായ ഉമ്മൂമ്മയ്ക്ക് അവരുടെ മകനെ കാണാനുളള അനുമതിക്ക് വേണ്ടി എനിക്ക് മുട്ടില്‍ നില്‍ക്കേണ്ടി വരുന്നു. ഇനി അവരും നിങ്ങള്‍ക്ക് ഭീഷണിയാണെന്നാണോ ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത തരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു പൗരന് പ്രതികരിക്കാനുളള അവകാശമില്ലേ? 'സത്യമേവ ജയതേ' അഥവാ സത്യംഎന്നും ജയിക്കും എന്ന വിശ്വാസമാണ് നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടേയും കരുത്ത്. അപ്രിയ സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ എന്നെയൊരു യുദ്ധക്കുറ്റവാളിയെപ്പോലെ കാണുന്നുവെന്നത് എന്തൊരു വിരോധാഭാസമാണ്. ജമ്മു കശ്മീരില്‍ പോസ്റ്റല്‍ സേവനം ഇല്ലാത്തത് കൊണ്ട് ഈ കത്ത് താങ്കള്‍ക്ക് അയക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.
സത്യം ജയിക്കട്ടെ,
ഇല്‍ത്തിജ മുഫ്തി












Click it and Unblock the Notifications