കേരളത്തിൽ ലൈസൻസ് എടുക്കുന്നവർ ലോകത്ത് എവിടെ ചെന്നാലും ലൈസൻസ് പാസാവണം,അതാണ് ലക്ഷ്യം'; ഗണേഷ് കുമാർ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ലൈസൻസ് ചട്ടങ്ങൾക്കനുസരിച്ചാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കിയതെന്ന്
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. സംസ്ഥാനത്ത് അപകടങ്ങൾ കുറച്ച് ലോകനിലവാരത്തിലേക്ക് ഡ്രൈവിം ഗ് ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
27 തവണ ടെസ്റ്റിൽ പരാജയപ്പെട്ട് ലൈസൻസ് എടുത്തവരുണ്ട്. ഗൾഫിലും അമേരിക്കയിലുമൊക്കെ ലൈസൻസ് കിട്ടാൻ വളരെ പാടാണ്. ലൈസൻസ് എടുത്തതിന് ശേഷം വാഹനം ഓടിക്കാൻ പഠിക്കാൻ വീണ്ടും ഫീസ് കൊടുത്ത് ക്ലാസിന് പോകുന്ന നാടാണ് നമ്മുടേത്. റോഡിലെ അപകടങ്ങൾ കുറക്കുകയെന്നതാണ് ഞങ്ങൽ ലക്ഷ്യം വെയ്ക്കുന്നത്. ഇവിടെ ലൈസൻസ് എടുക്കുന്നവർ ലോകത്ത് എവിടെ ചെന്നാലും ലൈസൻസ് പാസാവണം.

ചുളുവിന് ലൈസൻസ് എടുക്കണം എന്ന് കരുതുന്നവർ മറ്റ് സംസ്ഥാനങ്ങളിൽ പോയി ലൈസൻസ് എടുക്കട്ടെ, എന്നാൽ നിയമം അനുസരിക്കുന്നതാണ് മാന്യത എന്ന് കരുതുന്നവർ ഇപ്പോഴത്തെ നിയമങ്ങൾ ഉപകാരപ്രദമായിരിക്കും', മന്ത്രി പറഞ്ഞു.
റോഡപകടങ്ങൾ നിയന്ത്രിച്ചേ പറ്റൂ. എഐ കാമറ വെച്ചതോടെ അപകടങ്ങൾ കുറഞ്ഞില്ലേ. ദുർവാശിയൊന്നുമല്ല, ഇന്ത്യാ സർക്കാരിന്റെ നിയമത്തിൽ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ലോകത്ത് എല്ലായിടത്തും നടപ്പാക്കുന്ന കാര്യങ്ങൾ തന്നെയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. അല്ലാതെ എന്റെ കണ്ടുപിടിത്തങ്ങളൊന്നുമല്ല, ഞാനൊരു ശാസ്ത്രജ്ഞനുമല്ല, നിയമം അനുസരിക്കണം, അത്രയേ ഉള്ളൂ.
കേരളം കൊടുക്കുന്ന സർവ്വകലാശാലകൾക്കൊരു മൂല്യമുണ്ട് പുറത്ത്. അതുപോലെ കേരളത്തിൽ നിന്നും ഡ്രൈവിങ് ലൈസൻസ് എടുത്തതാണ്, അതിനൊരു മൂല്യമുണ്ടെന്ന് പറയുന്ന തരത്തിലായിരിക്കണം. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്ററും ഒരു എഎംവിയും കൂടി ഒരു ദിവസം രാവിലെ 8 മുതൽ ഉച്ചവരെയുള്ള സമയത്തിനിടയിൽ കൊടുക്കുന്നത് 60 ലൈസൻസാണ്. ഇത് അത്ഭുതമല്ലേ? മാജിക്കല്ലാതെ ഇതെന്താണ്? ഇത് ശരിയാണോ? അതുകൊണ്ട് അത് കുറച്ചു, 30 ആക്കി. ലൈസൻസിന്റെ വിലയെന്താണെന്ന് ഇവിടുത്തുകാർക്ക് അറിയില്ല, പക്ഷേ പ്രവാസികൾക്ക് മനസിലാകും', ഗണേഷ് കുമാർ പറഞ്ഞു.
ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ല
റോഡു സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സംബന്ധിച്ചു പുറപ്പെടുവിച്ച 4/2024 -ാം നമ്പർ സർക്കുലറിലെ നിർദേശങ്ങളിൽ ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ (Motor Cycle without gear) ടെസ്റ്റിൽ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെറ്റിദ്ധാരണകൾ പൊതുജനങ്ങളിൽ നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതു സംബന്ധിച്ചു വിശദീകരണം നൽകുന്നതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.












Click it and Unblock the Notifications