കൂടെയുള്ളത് ഭാര്യയാണോ, കാമുകിയാണോ? യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരോട് സഹയാത്രികരെക്കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടി തെറ്റാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെ എസ് ആർ ടി സി ജീവനക്കാർക്കില്ലെന്നും യാത്രക്കാർ വണ്ടിയിൽ കയറണം എന്നുള്ളത് മാത്രമാണ് കെ എസ് ആർ ടി സിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആർ ടി സി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ച് കൊണ്ടും യാത്രക്കാരുടെ പരാതി പങ്കുവെച്ചുകൊണ്ടുമുള്ള മന്ത്രിയുടെ റീൽ പരമ്പരകളുടെ ഭാഗമായാണ് ഈ നിർദ്ദേശം.

ബുക്ക് ചെയ്ത് ബസ്സിൽ കയറിയ സഹോദരിയേയും സഹോദരനേയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ച് നാൾ മുൻപ് സസ്പെന്റ് ചെയ്തിരുന്നു. കെ എസ് ആർ ടി സിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനനെന്നും മന്ത്രി പറയുന്നുണ്ട്. സ്വിഫ്റ്റിലെയും കെ എസ് ആർ ടി സിയിലെയും കണ്ടക്ടർമാർ അവരോട് സ്നേഹത്തിൽ പെരുമാറണം.
ഇത്തരം പെരുമാറ്റം കെ എസ് ആർ ടി സി സേവനം മെച്ചപ്പെടുത്തുമെന്നും വരുമാനം വർദ്ധിപ്പിക്കുമെന്നും അത് ജീവനക്കാർക്ക് അന്തസ്സായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടും സ്നേഹത്തോടെ പെരുമാറണമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നൽകാൻ കെ എസ് ആർ ടി സി നടപടികൾ തുടങ്ങി. തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോഴിക്കോട്, എറണാകുളം യൂണിറ്റുകളിലെ ബസ്സുകൾ കൂടുതലായി അപകടത്തിൽ പെടുന്നതായാണ് കോർപ്പറേഷൻ കണ്ടെത്തിയത്. ഈ യൂണിറ്റുകളിലെ ഡ്രൈവർമാർക്ക് തുടർ പരിശീലനം നൽകുന്നുണ്ട്. വലിയ അപകടങ്ങളിൽപ്പെടുന്ന ഡ്രൈവർമാർക്ക് തിരുത്താൻ പരിശീലനവുമുണ്ട്.
സ്ഥിരമായി അപകടമുണ്ടാക്കുന്നവർ, കൂടുതൽ അപകടമുണ്ടാക്കിയവർ എന്നിങ്ങനെ ഡ്രൈവർമാരുടെ പട്ടികയുണ്ടാക്കി പരിശീലനത്തിന് അയക്കുന്നുണ്ട്. പരിശീലനം നേടിയവർ വീണ്ടും അപകടം ഉണ്ടാക്കിയാൽ പ്രത്യേക പട്ടികയാലാണ് ഉൾപ്പെടുത്തുക.
അപകടമുണ്ടാക്കുന്ന ആളിന്റെ പേര്, അപകട കാരണം, ഡ്രൈവർക്കെതിരെ സ്വീകരിച്ച നടപടി എന്നിവ മാനേജിങ് ഡയറക്ടറെ അറിയിക്കും. അപകടങ്ങൾ കുറയ്ക്കാൻ യൂണിറ്റ് തലത്തിലും ചീഫ് ഓഫീസ് തലത്തിലും പഠനവും അവലോകനവും നടക്കുന്നുണ്ട്.












Click it and Unblock the Notifications