' നാടിനെ ശവപ്പറമ്പാകാതെ നോക്കാം.. സ്വയം മാറാൻ സന്നദ്ധമാകാത്ത ഒരു ജനതയേയും ദൈവമായിട്ട് മാറ്റുകയില്ല'
തിരുവനന്തപുരം; കേരളത്തിൽ ചൊവ്വാഴ്ച 14 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106 ആയി. 72460 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ലോക്ക് ഡൗണിന് ഇടയിലും നിർദ്ദേശം ലംഘിച്ച് നിരവധി പേരാണ് പുറത്തിറങ്ങിയത്.
അതിനിടെ ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പറയുകയാണ് മന്ത്രി കെടി ജലീൽ. സ്വയം തോൽക്കാതിരിക്കാനും കൊറോണയുടെ പിടുത്തത്തിൽ എരിഞ്ഞമരാതിരിക്കാനും ഒറ്റമനസ്സോടെ നമുക്ക് നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

കൂട്ടമരണത്തിലേക്ക് നയിച്ചത്
നമ്മുടെ നാടിനെ ശവപ്പറമ്പാകാതെ നോക്കാം കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ വഴി സാമൂഹ്യ ഇടപെടലുകളിലൂടെ നടക്കുന്ന അതിന്റെ വ്യാപനം തടയൽ മാത്രമാണ്. ജീവഹാനി ഏറ്റവുമധികം സംഭവിച്ച ഇറ്റലിയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വേദനിപ്പിക്കുന്നതാണ്. അധികൃതരുടെ മുന്നറിയിപ്പുകൾ പ്രാരംഭഘട്ടത്തിൽ ജനങ്ങൾ അവഗണിച്ചതാണ് കൂട്ടമരണത്തിലേക്ക് ആ നാടിനെ എത്തിച്ചതെന്നാണ് അനുഭവസ്തരുടെ സാക്ഷ്യം.

നമ്മുടെ നാട്ടിലെത്തിയത്
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ വിനോദ സഞ്ചാരികളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിൽ അവധിക്ക് നാട്ടിൽ തിരിച്ചെത്തിയ വരിലൂടെയും ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവന്നവരിലൂടെയും ബിസിനസ് ആവശ്യാർത്ഥവും ജോലിയുടെ ഭാഗമായും പുറം നാടുകളിൽ യാത്ര കഴിഞ്ഞെത്തിയവരിലൂടെയുമാണ് കോവിഡ് 19 ബാധിതർ നമ്മുടെ നാട്ടിലുമുണ്ടായത്.

വിജയിപ്പിക്കാനാകും
കേരള സർക്കാരിന്റെ സന്ദർഭോചിതമായ ഇടപെടൽ ഈ മഹാമാരിയെ ഇതുവരെയും തടഞ്ഞു നിർത്തുന്നതിന് വലിയ കാരണമായിട്ടുണ്ട് എന്നുള്ളത്അവിതർക്കതമാണ്.കേരളത്തിലെ
സാമൂഹ്യ ഒത്തുചേരലിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളാണ് മസ്ജിദുകളും ക്ഷേത്രങ്ങളും ചർച്ചുകളും. ഇവിടങ്ങളിലുള്ള ജനങ്ങളുടെ ഒത്തുചേരൽ മൂന്നോ നാലോ ആഴ്ചത്തേക്കു ഒഴിച്ചു നിർത്താനായാൽ കൊറോണ വിരുദ്ധ പോരാട്ടം ഏതാണ്ടതിന്റെ സമ്പൂർണ്ണതയിൽ തന്നെ വിജയിപ്പിക്കാനാകും.

മുന്നോട്ട് വരേണ്ടത്
ഈ ആവശ്യാർത്ഥം പല പ്രമുഖരായ മത പണ്ഡിതൻമാരുമായി ഞാൻ സംസരിച്ചു. അവരെല്ലാം തത്വത്തിൽ സംഘം ചേരലിലേക്ക് നയിക്കുന്ന ചടങ്ങുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളോടും യോജിപ്പാണ് പ്രകടിപ്പിച്ചത്. ഇനി ഇതിന്റെ പ്രയോഗവൽക്കരണമാണ് ഭംഗിയായി നടക്കേണ്ടത്. അതിനായി ബന്ധപ്പെട്ട ആരാധനാലയങ്ങളുടെ കമ്മിറ്റികളാണ് മുന്നോട്ടു വരേണ്ടത്.

പൂട്ടിയിട്ടുണ്ട്
പല മസ്ജിദുകളും ക്ഷേത്രങ്ങളും ചർച്ചുകളും ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച് ഇതിനകം തന്നെ പൂട്ടിയിടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ആദരണീയനായ പാണക്കാട് തങ്ങൾ ഖാസിയായിട്ടുള്ള കുറ്റിപ്പുറം കഴുത്തല്ലൂരിലെ ദേശീയപാതയോട് ചേർന്ന ജുമാ മസ്ജിദ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. സമാന രീതിയിൽ എല്ലാ ആരാധനാലയങ്ങളും നാലാഴ്ചത്തേക്ക് അടച്ചിടാൻ തയ്യാറായാൽ അത്രത്തോളം ദൈവത്തിന് പ്രീതിയുള്ള കാര്യം മറ്റെന്താണുണ്ടാവുക?

ഗുരുവായൂർ ക്ഷേത്രത്തിലും
യു.എ.ഇ ഉൾപ്പടെയുള്ള പല മദ്ധ്യപൗരസ്ത്യ രാജ്യങ്ങളിലും മസ്ജിദുകൾ അടച്ചിട്ടതോടൊപ്പം എല്ലാ വിശ്വാസികളോടും വീടുകളിൽ വെച്ച് ആരാധനാ കർമ്മങ്ങൾ നിർവഹിക്കാൻ മതകാര്യ വകുപ്പ് ആഹ്വാനം ചെയ്തത് പ്രത്യേകം പ്രസ്താവ്യമാണ്. വിശുദ്ധ മക്കയിലും മദീനയിലും പവിത്രമായ വത്തിക്കാനിലും പരിപാവനമായ ശബരിമല, ഗുരുവായൂർ ഉൾപ്പടെ അന്തർദേശീയ പ്രാധാന്യമുള്ള ആരാധനാലയങ്ങളിലെല്ലാം ചരിത്രത്തിലിന്നോളമില്ലാത്ത കടുത്ത നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്.

നോക്കി നിൽക്കാനേ സാധിക്കൂ
സ്വയം തോൽക്കാതിരിക്കാനും കൊറോണയുടെ പിടുത്തത്തിൽ എരിഞ്ഞമരാതിരിക്കാനും ഒറ്റമനസ്സോടെ നമുക്ക് നീങ്ങേണ്ടതുണ്ട്. രോഗമല്ലാത്ത മറ്റേത് ദുരന്തം വന്നാലും പരസ്പരം ആർക്കും ആരെയും രക്ഷിക്കാനാകും. എന്നാൽ രോഗം പടർന്നു പിടിച്ചാൽ ചികിൽസിക്കാൻ ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാ മെഡിക്കൽ സ്റ്റാഫിനും മാത്രമേ കഴിയൂ. മറ്റുള്ളവർക്കെല്ലാം വാവിട്ട് നിലവിളിച്ചം മാറത്തടിച്ചും കാഴ്ചക്കാരായി നോക്കി നിൽക്കാനേ സാധിക്കൂ.

ആലോചിക്കാനാകുമോ?
വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കണമെങ്കിൽ ഭൂമുഖത്ത് മനുഷ്യരുണ്ടാവണം. മനുഷ്യരുണ്ടെങ്കിൽ മാത്രമേ മതങ്ങൾക്ക് പ്രസക്തിയുള്ളൂ. ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഒരേയൊരു പരിഗണന മനുഷ്യനാണ്. ഉറ്റവരും ഉടയവരും അയൽക്കാരും സ്നേഹിതരും നാട്ടുകാരും അയൽരാജ്യക്കാരുമില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ആർക്കെങ്കിലും ആലോചിക്കാനാകുമോ?
മാനവരാശിക്ക് നിപതിക്കേണ്ടിവരും
തക്കസമയത്ത് യുക്തമായ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സർവനാശത്തിൽ മാനവരാശിക്ക് നിപതിക്കേണ്ടിവരും. "സ്വയം മാറാൻ സന്നദ്ധമാകാത്ത ഒരു ജനതയേയും ദൈവമായിട്ട് മാറ്റുകയില്ല"(വിശുദ്ധ ഖുർആൻ). നമുക്ക് നാം തന്നെയാണ് നേട്ടങ്ങളും കോട്ടങ്ങളുമുണ്ടാക്കുന്നത്. സ്വർഗ്ഗവും നരകവും അങ്ങിനെ തന്നെ.












Click it and Unblock the Notifications