പോത്ത് ചോറിന്‍റെ വറ്റായി മാറിയ കഥ; മനോരമ വാര്‍ത്തയെ തെളിവുനിരത്തി പൊളിച്ചടുക്കി കെടി ജലീല്‍
തിരുവനന്തപുരം: സംസ്ഥാനമുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ആസ്തിവിവരങ്ങള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി പിണറായിവിജയന് സ്വന്തമായി ഒരു വാഹനവും ധനമന്ത്രി തോമസ് ഐസക്കിന് ഒരു തുണ്ട് ഭൂമിയോ ഒരു തരി സ്വര്‍ണമോ ഇല്ലെന്ന് മനസ്സിലായത് ആസ്തിവിവരണ പട്ടിക പുറത്തുവന്നപ്പോഴാണ്.
മന്ത്രിമാരുടെ പേരിലുള്ള ഇന്‍ഷൂറന്‍സ് വിവരങ്ങളും പട്ടികയിലുണ്ടായിരുന്നു. എസി മൊയ്തീന് 70 ലക്ഷത്തിന്റേയും സുധാകരന് 57 ലക്ഷത്തിന്റേയും മാത്യൂ ടി തോമസിന് 51 ലക്ഷത്തിന്റേയും 11 ലക്ഷത്തിന്റേയും ഇന്‍ഷൂറന്‍സ് പോളിസിയുണ്ട് എന്ന കാര്യവും ആസ്തികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മോഹന്‍ലാലിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിനിമാപ്രവർത്തകർ; ചലച്ചിത്ര അക്കാദമിയില്‍ പ്രതിഷേധ രാജി
ഈ വാര്‍ത്ത ഇന്ന് മനോരമപത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജലീലിന് ഒരുകോടിയുടെ ഇന്‍ഷൂറന്‍സ് എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനെതിരെ ഇപ്പോള്‍ മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു കഥവിവരിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിലൂടെ മന്ത്രി മനോരമാ വാര്‍ത്തയെ വിമര്‍ശിക്കുന്നത്.. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
അല്‍ഭുത സിദ്ധി
11 ലക്ഷത്തെ 1.10 കോടിയാക്കിയ ''മനോരമ'യുടെ അല്‍ഭുത സിദ്ധി. വടകര തങ്ങള്‍ ആനയെ തുമ്മിയ ഒരു കഥയുണ്ട് . വാര്‍ത്തയറിഞ്ഞ ഒരു പാവം നാട്ടിന്‍പുറത്തുകാരന്‍ 'തങ്ങളു'ടെ അല്‍ഭുത സിദ്ധി നേരില്‍ കാണാന്‍ കൊണ്ടോട്ടിയില്‍ നിന്ന് പുറപ്പെട്ടുവെത്രെ. രാമനാട്ടുകരയിലെത്തി കാര്യം തിരക്കിയപ്പോള്‍ ആനയല്ല കറുത്ത ഒരു പോത്താണെന്നാണ് അവിടുത്തുകാര്‍ കേട്ടിരുന്നതെന്നറിഞ്ഞു.
പോത്തല്ല കറുത്ത ആട്
കാപ്പാടെത്തി അന്വേഷിച്ചപ്പോള്‍ പോത്തല്ല കറുത്ത ഒരാടാണെന്നാണത്രെ അവിടെ പ്രചരിച്ചിരുന്നത് . കൊയിലാണ്ടിയിലെത്തിയപ്പോള്‍ അതൊരു കറുത്ത പൂച്ചയായി. പയ്യോളിയിലെത്തിയപ്പോഴാണ് അറിഞ്ഞത് അതൊരു കാക്കയാണെന്ന്.
ഇന്‍ഷൂറന്‍സ് പോളിസി
വടകരയിലെത്തി കാര്യം തിരക്കിയപ്പോള്‍ മനസ്സിലായത് ആനയും പോത്തുമൊന്നുമല്ല ചോറിന്റെ കറുത്ത ഒരു വറ്റാണ് തങ്ങള്‍ തുമ്മിയപ്പോള്‍ തെറിച്ചിരിക്കുന്നതെന്നാണ്. ഈ പഴങ്കഥ ഇപ്പോള്‍ ഓര്‍ത്തത് എന്റെ ഇന്‍ഷൂറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട മനോരമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോഴാണ്.
ഇന്നത്തെ മനോരമയില്‍
എനിക്കും ഭാര്യക്കും കൂടി ഒരു കോടി പത്ത് ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പോളിസി യുണ്ടെന്ന് ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടു. ഞാനറിയാതെ എന്റെ കുടുംബത്തെ സഹായിക്കാന്‍ മനോരമ ലേഖകന്‍ മാസം തോറും തൊണ്ണൂറായിരത്തിലേറെ രൂപ പ്രീമിയമടച്ച് 1.10 കോടി രൂപയുടെ പോളിസി തുടങ്ങിക്കാണുമെന്ന് കരുതി സന്തോഷിച്ചു.
പാവം ലേഖകന്‍
വിവരമറിയാന്‍ ശ്രമിച്ചപ്പോഴാണ് എന്റെയും ഭാര്യയുടെയും പേരില്‍ 5.5 ലക്ഷത്തിന്റെ രണ്ട് പോളിസികള്‍ എന്നുള്ളത് ദശാംശം ശ്രദ്ധിക്കാതെ , കാര്യങ്ങള്‍ എത്രയും വേഗം ജനങ്ങളിലെത്തിക്കാനുള്ള തത്രപ്പാടില്‍ മുന്‍പിന്‍ നോക്കാതെ 'അന്വേഷണാത്മക' പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി പാവം ലേഖകന്‍ 5.5 എന്നുള്ളത് 55 ആണെന്ന് കരുതി 11 ലക്ഷത്തിന് പകരം 1.10 കോടിയാക്കി വാര്‍ത്ത കൊടുത്തതെന്ന് മനസ്സിലായത്.
മറ്റു മന്ത്രിമാരുടെ കാര്യത്തിലും
മറ്റു മന്ത്രിമാരുടെ കാര്യത്തിലും പോയിന്റ് വിട്ടാണ് വാര്‍ത്ത കൊടുത്തിരിക്കുകയെന്നാണ് കരുതുന്നത് . കേട്ടപാതി കേള്‍ക്കാത്ത പാതി സോഷ്യല്‍ മീഡിയ അതേറ്റു പിടിച്ച് ട്രോളുകളുടെ പെരുമഴയും തീര്‍ത്തു കൊണ്ടിരിക്കുന്നു. പൊതുപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താന്‍ കള്ളവാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രലേഖകരെ കുറിച്ച് എന്താണ് പറയുക?.
തിരുത്ത്
കേവലമൊരു കയ്യബദ്ധമായി കാണേണ്ടതാണോ ഇത്തരം വാര്‍ത്തകള്‍ ? തെറ്റിയെഴുതിയ പത്രം തൊട്ടടുത്ത ദിവസം ചരമക്കോളത്തിന് താഴെ തിരുത്ത് കൊടുത്തേക്കാം . അപ്പോഴേക്ക് 'വ്യാജന്‍' എത്തേണ്ടിടത്തൊക്കെ എത്തിക്കഴിഞ്ഞിരിക്കും .
മാനക്കേട്
പരമാവധി മാനക്കേട് ബന്ധപ്പെട്ടവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വരുത്തിയിട്ടുമുണ്ടാകും. ഇതിന്റെ ന്യായാന്യായതകള്‍ പരിശോധിക്കപ്പെടേണ്ടതല്ലേ?. മനോരമയെപ്പോലെ ഒരു പത്രത്തിന്റെ മാനേജ്‌മെന്റ് , ഹിമാലയന്‍ തെറ്റുകള്‍ എഴുന്നള്ളിച്ച് വാര്‍ത്ത നല്‍കി ഒരാളെ അവഹേളിക്കുന്ന ലേഖകര്‍ക്ക് യോജ്യമായ ശിക്ഷ നല്‍കുമെന്ന് കരുതട്ടെ.
നടപടി
ഇത്തരം തെററുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ചില ശിക്ഷാ നടപടികള്‍ പ്രയോജനപ്പെട്ടേക്കാം . മനോരമ ശരിയായ വാര്‍ത്ത കൊടുക്കുമെന്നും ബന്ധപ്പെട്ട ലേഖകനെതിരെ നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു...
ഫെയ്സ്ബുക്ക് പോസ്റ്റ്
കെടി ജലീലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്