സിക്സറടിച്ചും ബൗണ്ടറി കടത്തിയും ക്യാപ്റ്റൻ പിണറായി, നിയമസഭയിലെ പ്രകടനത്തിന് കയ്യടിച്ച് ജലീൽ
തിരുവനന്തപുരം: തോൽക്കുമെന്നുറപ്പുളള അവിശ്വാസ പ്രമേയം കൊണ്ട് വന്നതിലൂടെ സംസ്ഥാന സർക്കാരിനെ നിയമസഭയിൽ വിചാരണ ചെയ്യുക എന്നുളളതായിരുന്നു പ്രതിപക്ഷം ലക്ഷ്യമിട്ടത്. എന്നാൽ ആ അവസരം ഭരണപക്ഷം പ്രതിപക്ഷത്തേക്കാൾ മിടുക്കോടെ ഉപയോഗിക്കുന്നതാണ് കേരളം തിങ്കളാഴ്ച കണ്ടത്.
പ്രതിപക്ഷം നിരത്തിയ ആരോപണങ്ങൾക്ക് മറുപടിയായി മൂന്ന് മണിക്കൂറിലധികം നീണ്ട പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നടത്തി. സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രൈം ടൈംമിൽ പിണറായി കേരളത്തിന് മുന്നിൽ വെച്ചു. പിണറായിയുടെ ആ നീക്കം പ്രതിപക്ഷത്തിന് വൻ തിരിച്ചടിയായി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി കെടി ജലീൽ.
വേറിട്ട ഒരനുഭവം
മുഖ്യമന്ത്രി നടത്തിയ മൂന്നേ മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട ഒരനുഭവമായിരുന്നു എന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ - ബിജെപി സംയുക്ത മുന്നണിക്കെതിരായി ലോകത്തെങ്ങുമുള്ള മലയാളികൾ അവിശ്വാസം പ്രകടിപ്പിച്ച കാഴ്ചക്കാണ് ഇന്നലെ കേരളം സാക്ഷിയായത്.
Recommended Video
എണ്ണിയെണ്ണി മറുപടി പറഞ്ഞു
ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും സഭാതലത്തിലും പുറത്തും യുഡിഎഫ് ഉയർത്തിയ അർത്ഥശൂന്യമായ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേ മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട ഒരനുഭവമായിരുന്നു. ഇന്നോളം ഒരു ഭരണാധികാരിയുടെയും ഇത്രയും നീണ്ട പ്രസംഗം ഇടതടവില്ലാതെ ഒരു ഭാഷയിലെ മുഴുവൻ വാർത്താചാനലുകളും തൽസമയം സംപ്രേക്ഷണം ചെയ്തിട്ടുണ്ടാവില്ല. നിയമസഭയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന തോന്നലാണ് പ്രതിപക്ഷ മെമ്പർമാരെ ഗത്യന്തരമില്ലാതെ നടുത്തളത്തിലെത്തിച്ചത്.
സിക്സറടിച്ചും ബൗണ്ടറി കടത്തിയും
അവരുയർത്തിയ അട്ടഹാസങ്ങൾ കൂസാതെ, ശബ്ദത്തിൽപോലും തെല്ലും ഇടർച്ചയില്ലാതെ ചങ്കുറപ്പോടെ നിന്ന്, ആദ്യംമുതൽ അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് ചെയ്ത ക്യാപ്റ്റൻ്റെ ശരീരഭാഷയായിരുന്നു പിണറായിക്ക്. എതിർ ടീമിലെ ബൗളർമാരുതിർത്ത ആരോപണ ബോളുകൾ മുഴുവൻ, സിക്സറടിച്ചും ബൗണ്ടറി കടത്തിയും വിസ്മയം തീർത്ത് സഭാതലത്തിൽ അൽഭുതം കുറിച്ച പിണറായി വിജയൻ, ഭേദിക്കാനാകാത്ത നേട്ടത്തിൻ്റെ ഉടമയായി മാറുന്നതാണ് ലോകം കണ്ടത്.
75 വയസ്സുകാരനായ ഒരു പോരാളി
മറ്റുള്ളവരിൽ നിന്ന് ഒരു കമ്യുണിസ്റ്റ്കാരൻ എങ്ങിനെയാണ് വ്യത്യസ്തനാവുക എന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും രൂപഭാവങ്ങൾകൊണ്ടും തെളിയിച്ച ദിവസവും കൂടിയായിരുന്നു 2020 ആഗസ്റ്റ് 24. 75 വയസ്സുകാരനായ ഒരു പോരാളി, ജനാധിപത്യത്തിൻ്റെ ശ്രീകോവിലിൽ ഒട്ടും തളർച്ചയേശാതെ, നുണ പുരട്ടി ഉതിർത്ത ശരങ്ങളെ ആത്മവിശ്വാസത്തോട നേരിട്ട്, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടും''.