'അപ്പുറത്തുനിന്ന് വിളികേൾക്കാൻ ഇനി ആളില്ല, എൻ്റെ ചേച്ചി എനിക്കെഴുതുവാൻ കഴിയുന്നില്ല'; ഹൃദയംനുറുങ്ങി വീണ ജോർജ്
സാമൂഹിക പ്രവർത്തകയും കെ ഡിസ്ക് പത്തനംതിട്ട ജില്ല മിഷൻ കോ- ഓർഡിനേറ്ററുമായ ബീന ഗോവിന്ദന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ബീന ഗോവിന്ദനുമായുള്ള അടുപ്പത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വീണ ജോർജ് പറയുന്നുണ്ട്.
ചേച്ചി എന്ന രണ്ടക്ഷരം തനിക്ക് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പര്യായമായിരുന്നെന്നും അപ്പുറത്തുനിന്ന് വിളി കേൾക്കാൻ ഇനി ആളില്ല, സ. ബീനാ ഗോവിന്ദന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ആഘാതം വലുതാണെന്നും 2016ന് ശേഷം ഇങ്ങോട്ട് ഒരുമിച്ചുള്ള യാത്ര അവിസ്മരണീയമാണത് എന്നും വീണ ജോർജ് കുറിച്ചു.

വീണ ജോർജ് പങ്കുവെച്ച കുറിപ്പ്:
ചേച്ചി എന്ന രണ്ടക്ഷരം എനിക്ക് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പര്യായമായിരുന്നു. അപ്പുറത്തുനിന്ന് വിളി കേൾക്കാൻ ഇനി ആളില്ല... സ. ബീനാ ഗോവിന്ദൻ. അപ്രതീക്ഷിതമായ വിയോഗത്തിന്റെ ആഘാതം വലുതാണ്. വിജ്ഞാന പത്തനംതിട്ടയുടെ ആറാട്ടുപുഴയിൽ നടന്ന ക്യാമ്പിലാണ് അവസാനം കണ്ടത്. 'എത്താറായില്ലേ' എന്ന് ചോദിച്ചു ഫോൺകോൾ വന്നിരുന്നു. ചെന്നിറങ്ങുമ്പോൾ അടുത്തേക്ക് വന്നു. ചേച്ചി എന്ന് വിളിച്ചപ്പോൾ സൗമ്യവും ശാന്തവുമായ ആ പുഞ്ചിരി! ഒന്നിച്ചെത്ര അനുഭവങ്ങൾ, പാഠങ്ങൾ, ഓർമ്മകൾ...
എസ്എഫ്ഐ കാലത്തെ സജീവ പ്രവർത്തനങ്ങൾക്ക് ശേഷം 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ബീന ചേച്ചി വീണ്ടും സജീവമായി പൊതു രംഗത്തേക്ക് വരുന്നത്. അതിനിടയിലുള്ള കാലയളവിൽ ഒട്ടേറെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമുകളും യുഎൻഡിപിയുടെ പ്രോജക്ടുകളും അല്ലാതെയുള്ള പ്രോജക്ടുകളും ചേച്ചി ഏറ്റെടുത്ത് നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ചേച്ചി സന്ദർശിക്കുന്ന ഇടങ്ങളിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും പിന്നീട് പരിഹരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അത്രയേറെ ആത്മാർത്ഥമായിരുന്നു പ്രവർത്തനങ്ങളും സമീപനങ്ങളും. ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇലന്തൂരിൽ കോളനിയിൽ എത്തിയപ്പോൾ ഞാൻ പ്രസംഗിക്കുന്നതിന് മുമ്പ് എൻ്റെ ചെവിയിൽ വന്നു പറഞ്ഞു ഇവിടെയാണ് നമ്മൾ ആദ്യം അമ്മയും അച്ഛനും ഇല്ലാത്ത മൂന്ന് പെൺ കുട്ടികൾക്ക് വീട് വച്ച് കൊടുത്തത് എന്ന്.
ആ കുട്ടികളും ഇവിടെ വന്നിട്ടുണ്ട്. 2016ന് ശേഷം ഇങ്ങോട്ട് ഒരുമിച്ചുള്ള യാത്ര... അവിസ്മരണീയമാണത്. കഴിഞ്ഞ സർക്കാരിൻ്റെ കാലഘട്ടത്തിൽ ധനമന്ത്രി ബഹുമാന്യനായ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടന്ന വരട്ടാറിൻ്റെ പുനരുജ്ജീവന പദ്ധതിയുടെ നെടുംതൂണായി പ്രവർത്തിച്ചത് സ. ബീന ഗോവിന്ദൻ ആയിരുന്നു. ജനകീയ പങ്കാളിത്തത്തോടെ പുഴയുടെ പുനരുജ്ജീവനം. ലഭിക്കുന്ന പണം അപ്പപ്പോൾ വാട്സാപ്പിൽ പ്രസിദ്ധീകരിച്ച് വരവ് ചെലവ് ലൈവായി ഓഡിറ്റ് ചെയ്ത നവ്യാനുഭവം. ഇത് ചെയ്തത് ബീന ചേച്ചിയായിരുന്നു. ഒരു ചെറു പരാതി പോലും ഉയർന്നില്ല.
പത്തനംതിട്ടയിലും ആലപ്പുഴയിലും എത്രയെത്ര പ്രോജക്ടുകൾ. ധിഷണ കൊണ്ടും നീതിബോധം കൊണ്ടും സാമൂഹ്യ പ്രതിബദ്ധത കൊണ്ടും അവയ്ക്ക് ഓരോന്നിനും ചേച്ചി ശക്തമായ ഊടും പാവും നെയ്തു. നമ്മൾ ചർച്ച ചെയ്തിട്ടുള്ള പൂർത്തീകരിക്കാനുള്ള കുറച്ചു കാര്യങ്ങൾ കൂടിയുണ്ടല്ലോ...
പടയണിയുടെ സ്റ്റഡീ സെൻ്റർ, ചേച്ചിയുടെ ഇലന്തൂരിൽ നിർമ്മാണം ആരംഭിക്കുന്ന പുതിയ കോളേജ് കെട്ടിടത്തിൽ.
മുൻ എംഎൽഎ സ. കെസിആർ നേതൃത്വം നൽകിയ 'ഒരുമ' പദ്ധതിയായിരുന്നു 2016ൽ നമ്മൾ ഏറ്റെടുത്ത ആദ്യ പദ്ധതി. 'ലൈഫ്' ആവിഷ്കരിക്കപ്പെടും മുമ്പ് മെഴുവേലി പഞ്ചായത്തിൽ നടപ്പിലാക്കിയ പദ്ധതി.
വീടിൻ്റെ നിർമ്മാണം ആരംഭിച്ച് പൂർത്തീകരിക്കാൻ കഴിയാതെ പോയവർക്കുള്ള പ്രോജക്ട്. 28 വീടുകളായിരുന്നു മെഴുവേലിയിൽ ഉണ്ടായിരുന്നത് . മനുഷ്യരുടെ നെടുവീർപ്പുകളും കണ്ണീരും വീഴുന്ന ഇരുണ്ടയിടങ്ങൾ തേടിയുള്ള യാത്ര!!! എൻ്റെ ചേച്ചി എനിക്കെഴുതുവാൻ കഴിയുന്നില്ല...












Click it and Unblock the Notifications