മിഷേലിന്റെ മരണം: വെള്ളത്തിൽ വീണിട്ടും മൃതദേഹം ചീർത്തിരുന്നില്ല !!! കൊലപാതകമെന്ന് ഉറപ്പിച്ച് അച്ഛൻ
പോലീസുകാര്‍ അറിയിച്ചത് പിറ്റേന്ന് രാവിലെ 8.30 ആവുമ്പോള്‍ എത്തനാണ്, അപ്പോഴേ എസ്‌ഐ വരുള്ളൂ അത്രേ...
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടേത് കൊലതാകമെന്ന് തന്നെ ഉറപ്പിച്ച് അച്ഛന്‍ ഷാജി വര്‍ഗ്ഗീസ്. മകള്‍ ആത്മഹത്യ ചെയ്തതല്ലെന്ന് സമര്‍ത്ഥിയ്ക്കുന്ന തെളിവുകള്‍ ഷാജി വെളിപ്പെടുത്തുന്നു.
മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലാണ് ഷാജി നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. എന്നാല്‍ മിഷേല്‍ ആത്മഹത്യ ചെയതതാണെന്ന നിഗമനത്തില്‍ തന്നെയാണ് കേരള പോലീസ്. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിയ്ക്കുന്നത്.
വൈകീട്ട് 6 മണി കഴിഞ്ഞിട്ടും മിഷേല്‍ ഹോസ്റ്റലില്‍ എത്തിയിട്ടില്ലെന്ന് വാര്‍ഡന്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് ഷാജി വർഗ്ഗീസും ഭാര്യയും അങ്ങോട്ട് ചെന്നത്. തുടര്‍ന്ന് ഹോസ്റ്റലിലെ രണ്ട് സിസ്റ്റര്‍ മാരോടൊപ്പം ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നു.
കച്ചേരിപ്പടിയെ വനിതാപോലീസ് സ്‌റ്റേഷനിലാണ് ആദ്യം ചെന്നത്. എന്നാല്‍ കുട്ടിയെ കാണാതായിരിയ്ക്കുന്നത് ആ സ്‌റ്റേഷനില്‍ പരിധിയില്‍ അല്ലെന്ന് പറഞ്ഞ് അച്ഛനേയും അമ്മയേയും തിരികെ അയച്ചു.
നാല് സ്റ്റേഷനുകള്‍ തങ്ങള്‍ക്ക് കയറി ഇറങ്ങേണ്ടി വന്നെന്ന് അച്ഛന്‍ ഷാജി വർഗ്ഗീസ് പറയുന്നു. അവസാനം പോലീസുകാര്‍ അറിയിച്ചത് പിറ്റേന്ന് രാവിലെ 8.30 ആവുമ്പോള്‍ എത്തനാണ്, അപ്പോഴേ എസ്‌ഐ വരുള്ളൂ അത്രേ...
കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിയ്ക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അതിനായുള്ള കമ്പ്യൂട്ടറിന്റെ പാസ് വേര്‍്ഡ് എസ്‌ഐയുടെ കയ്യില്‍ ആയിരുന്നെന്നാണ് മറുപടി കിട്ടിയത്.
ഐവന്റ് വാർപ്പിന് അടിയിൽ നിന്നാണ് മിഷേലിന്റെ മൃതദേഹം കിട്ടിയിരുന്നത്. മത്സ്യ തൊഴിലാളികളാണ് ഇത് പുറത്തെടുത്തത്. എന്നാൽ മുങ്ങി മരിച്ചതിന്റെ തെളിവുകൾ മൃതദേഹത്തിൽ കാണാനില്ലെന്നാണ് മത്സ്യതൊഴിലാളികൾ പറഞ്ഞത്. വയറ് വെള്ളം കുടിച്ച് വീർത്തിട്ടും ഉണ്ടായിരുന്നില്ല.
നാല് മണിക്കൂർ മുന്പ് മാത്രം കുട്ടി വെള്ളത്തിൽ വീണതാകാനാണ് സാധ്യത എന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. മിഷേലിന് നീന്തൽ അറിയില്ല. ഇത് അറിയുന്ന ആരോ വെള്ളത്തിലേക്ക് പിടിച്ച് തള്ളിയതാവാമെന്നാണ് ബന്ധുക്കളുടെ ആരോപണം.
മിഷേലുമായി അടുപ്പമുണ്ടായിരുന്ന യുവാവ് പെൺകുട്ടിയെ വഴിയിൽ വെച്ച് മർദ്ദിച്ചിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇയാളുടെ സ്വഭാവം കാരണം മിഷേൽ ബന്ധം അവസാനിപ്പിയ്ക്കുന്നതായി വ്യക്തമാക്കിയിരുന്നു.
മിഷേലിന്റെ ബന്ധുവാണ് കസ്റ്റഡിയിൽ ഇരിയ്ക്കുന്ന യുവാവ് എന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും ചുമത്തിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു ബന്ധു തങ്ങൾക്ക് ഇല്ലെന്ന് മിഷേലിന്റെ അച്ഛൻ ഷാജി വർഗ്ഗീസ് വ്യക്തമാക്കി.
ഗ്രേറ്റ് ക്രൈംസ് എന്ന വിഭാഗത്തിൽപ്പെടുന്ന പരാതി ആയിരുന്നിട്ട് പോലും, മിഷേലിനെ കാണാനില്ലെന്ന് പരാതി സ്വീകരിയ്ക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നത് വ്യക്തമാണ്. ഇക്കാരണത്താലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരിയ്ക്കുന്നത്.
പിറവം സ്വദേശിയായ ക്രോണിൻ എന്ന അടുപ്പമുണ്ടായിരുന്ന മിഷേൽ ഈ ബന്ധം അവസാനിപ്പിച്ച ശേഷവും ഇയാളിൽ നിന്ന് ഭീഷണി നേരിട്ടിരുന്നെന്നാണ് റിപ്പോർട്ട്. അതിനാൽ പഠിത്തം ചെന്നൈയിലേക്ക് മാറ്റുന്നതിനെ കുറിച്ചും പെൺകുട്ടി പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.