നടിയെ അക്രമിച്ച കേസ്; പ്രതിയെ രക്ഷിക്കാൻ സർക്കാർ, അമ്മയോഗത്തിൽ നടന്നതും ഇതെന്ന് ഹസ്സൻ!!
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമനിച്ച കേസിൽ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളുണ്ടെന്ന് എംഎം ഹസന്‍. സര്‍ക്കാരിനെ രക്ഷിക്കാനുള്ള വ്യഗ്രതയുടെ ഭാഗമായാണ് ഇടതുമുന്നണിയുടെ നേതാക്കളായ ജനപ്രതിനിധികള്‍ അമ്മയുടെ യോഗത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാതിരുന്നതെന്നും ഹസന്‍ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും, അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഡിജിപി ബെഹ്‌റ പ്രതികരിച്ചിരുന്നു. കേസിലെ സത്യാവസ്ഥ അറിയാനും കുറ്റക്കാര്‍ ആരാണെന്ന് അറിയാനും കേരളം കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണിയും പ്രതികരിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം നടിയെ തട്ടികൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി ജുഡീഷ്യല്‍ ഒന്നാക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അറസ്റ്റ് മുൻകൂട്ടി കണ്ട് ആരോപണവിധേയര്‍ നിയമോപദേശം തേടിയെന്ന് സൂചനയുണ്ട്. നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരടക്കമുള്ളവരാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കണ്ട് നിയമോപദേശം തേടിയിരിക്കുന്നത്.