Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണിയെ വെല്ലുന്ന ആശാനാണ് ലംബോധരന്‍; മണിയുടെ സഹോദരന്‍, കോടികളുടെ കളിത്തോഴന്‍!!

2002 ഡിസംബര്‍ 12നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 25 ലക്ഷം ഓഹരി മൂലധനത്തോടെയായിരുന്നു തുടക്കം.

കൊച്ചി: വൈദ്യുത മന്ത്രി എംഎം മണിയല്ല യഥാര്‍ഥത്തില്‍ ഇടുക്കിയിലെ ആശാന്‍. മണിയുടെ സഹോദരന്‍ ലംബോധരനാണ്. കോടികളുടെ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തമുള്ള കുടുംബമാണ് ലംബോധരന്റേത്.

പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബത്തിന് 15 കോടി രൂപയുടെ നിക്ഷേപമുള്ളത്. ലംബോധരന്റെ ഭാര്യ സരോജിനി ലംബോധരനാണ് കമ്പനി ഡയറക്ടര്‍. 2002ലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മകന്‍ ലജീഷ് കമ്പനി എംഡി

ലംബോധരന്റെ മകന്‍ ലജീഷ് പുലരി പ്ലാന്റേഷന്‍സിന്റെ എംഡിയാണ്. ഇരുവര്‍ക്കുമായി 15 കോടിയുടെ നിക്ഷേപം ഈ കമ്പനിയിലുണ്ടെന്ന് ഇവര്‍ ഏല ലേലത്തിനായി സ്‌പൈസസ് ബോര്‍ഡില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നു.

മറ്റു ചില അഡീഷണല്‍ ഡയറക്ടര്‍മാര്‍

സരോജിനിക്കും ലജീഷിനും പുറമെ പ്രവീഷ് കുഴിപ്പള്ളി, ജയഷീര്‍, ജെന്നി വര്‍ഗീസ് എന്നിവര്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ കമ്പനിയാണ് പുലരി പ്ലാന്റേഷന്‍സ്. മേല്‍വിലാസം വ്യക്തമാക്കാത്ത ഡയറക്ടര്‍മാരും കമ്പനിക്കുണ്ടെന്നാണ് വിവരം.

സിപിഎം രാജാക്കാട് മുന്‍ ഏരിയാ സെക്രട്ടറി

സിപിഎം രാജാക്കാട് മുന്‍ ഏരിയാ സെക്രട്ടറിയാണ് ലംബോധരന്‍. ഭൂമി കൈയേറിയതിന് ഇദ്ദേഹത്തിനും മകനുമെതിരേ കേസുകള്‍ നിലവിലുണ്ട്. എംഎം മണിയുടെ രാഷ്ട്രീയ സ്വാധീനം ഇവര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

25 ലക്ഷം ഓഹരി മൂലധനം

2002 ഡിസംബര്‍ 12നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 25 ലക്ഷം ഓഹരി മൂലധനത്തോടെയായിരുന്നു തുടക്കം. കമ്പനികാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം പുലരി പ്ലാന്റേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത് 2015 സപ്തംബര്‍ 30നാണ്. കണക്കുകള്‍ സമര്‍പ്പിച്ചതാവട്ടെ, അതേ വര്‍ഷം മാര്‍ച്ച് 31നും.

മൂന്ന് കോടിയുടെ ഭൂമി

15814 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കമ്പനി ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രേഖകള്‍ പറയുന്നു. കമ്പനിക്ക് മൂന്ന് കോടി രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്ന് സ്‌പൈസസ് ബോര്‍ഡില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലംബോധരന്‍ പറയുന്നത്

വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്ന് ലംബോധരന്‍ പറഞ്ഞു. ഏല ലേലത്തിന് ലൈസന്‍സ് കിട്ടാത്തതിനാല്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എംഎം മണി സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത് വിവാദമായിരിക്കെയാണ് അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.

 സമരത്തിന്റെ രൂപം മാറുന്നു

അതേസമയം, അശ്ലീല ചുവയുള്ള പ്രസംഗത്തിലൂടെ സ്ത്രീകളെ അപമാനിച്ച വൈദ്യുതി മന്ത്രി എം എം മണിക്കെതിരായ സമരത്തില്‍ മൂന്നാര്‍ ജ്വലിക്കുകയാണ്. പൊമ്പിളൈ ഒരുമൈയുടെ നേതാക്കള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ നിരാഹാര സമരം തുടങ്ങി. മണി നേരിട്ടെത്തി മാപ്പ് പറയണമന്നാണ് ആവശ്യം.

കൂടുതല്‍ പേര്‍ നിരാഹാര സമരത്തിന്

പൊമ്പിളൈ ഒരുമൈ നേതാക്കളായ കൗസല്യ തങ്കമണിയും ഗോമതിയുമാണ് നിരാഹാര സമരം തുടങ്ങിയത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മണി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും സമരത്തിലാണ്. എഎപി നേതാവ് സിആര്‍ നീലകണ്ഠനും മണിക്കെതിരായ നിരാഹാര സമരത്തിന് ഒരുങ്ങിയിട്ടുണ്ട്.

മണിയുടെ വീടിന് മുന്നില്‍ കരിങ്കൊടി

മന്ത്രി എംഎം മണിയുടെ വീടിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേരാണ് സമരം നടത്തിയത്. മന്ത്രിയുടെ വാഹനം കടന്നു പോകുമ്പോള്‍ ഇവര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ട് പിടിച്ചുമാറ്റി. തിരുവനന്തപുരത്തും മണിക്കെതിരേ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പിന്തുണ

മൂന്നാറിലെ സ്ത്രീ സമരത്തിന് കോണ്‍ഗ്രസും ബിജെപിയും പിന്തുണ നല്‍കുന്നുണ്ട്. ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രനും കൂട്ടരും കഴിഞ്ഞദിവസം സമരപ്പന്തലിലെത്തിയിരുന്നു. വിവി രാജേഷ്, ബിനു ജെ കൈമള്‍ തുടങ്ങിയവരും ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, ബിന്ദു കൃഷ്ണ, കൊച്ചുത്രേസ്യ പൗലോസ്, ആം ആദ്മി പാര്‍ട്ടി നേതാവ് സിആര്‍ നീലകണ്ഠന്‍ എന്നിവരും സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. അതേസമയം, സമരത്തിന് തോട്ടം തൊഴിലാളികളുടെ കാര്യമായ പിന്തുണ നേടാന്‍ ഗോമതിക്കും കൗസല്യക്കും സാധിച്ചിട്ടില്ല.

സിപിഎമ്മുകാരുടെ ഭീഷണി

സിപിഎമ്മുകാരുടെ ഭീഷണി മൂലമാണ് തൊഴിലാളികള്‍ സമരത്തിന് എത്താത്തതെന്ന് ഗോമതി പറഞ്ഞു. സമരം മൂന്നാം ദിനത്തിലെത്തി നില്‍ക്കെ മണി വന്ന് മാപ്പ് പറയാതെ പിന്നോട്ടില്ലെന്നാണ് വനിതാ നേതാക്കള്‍ പറയുന്നത്. സമരത്തില്‍ നിന്നു തങ്ങള്‍ പിന്നോട്ട് പോവില്ലെന്ന് കൗസല്യ പറഞ്ഞു.

മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെ പ്രതിപക്ഷ നേതാക്കള്‍ മണി രാജിവയ്ക്കണമെന്ന പ്ലക്കാര്‍ഡുമായാണ് എത്തിയത്. സ്ത്രീകളെ അപമാനിച്ച മണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ മണിയുടേത് നാടന്‍ ശൈലിയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+