മഞ്ജു വാര്യരെ പ്രതീക്ഷിച്ചല്ല വനിതാ മതിൽ പ്രഖ്യാപിച്ചത്; ഗിന്നസ് റെക്കോർഡാണ് ലക്ഷ്യമെന്ന് എംഎം മണി
മലപ്പുറം: മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതിൽ പ്രഖ്യാപിച്ചതെന്ന് മന്ത്രി എംഎം മണി. മഞ്ജു വാര്യൻ പിന്മാറിയത് വനിതാ മതിലിനെ ഒരു തരത്തിലും ബാധിക്കില്ല. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിടുന്നതായും മന്ത്രി മലപ്പുറത്ത് പറഞ്ഞു.
നവോത്ഥാന മൂല്യങ്ങളെ ഉയർപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് നടി മഞ്ജു വാര്യർ ആദ്യം പിന്തുണ അറിയിച്ചെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. വനിതാ മതിലിന്റെ രാഷ്ട്രീയ നിറം ചൂണ്ടിക്കാട്ടിയുള്ള പിന്മാറ്റം സർക്കാരിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
ചെന്നിത്തലയോട്
സർക്കാർ പടുത്തുയർത്താൻ ശ്രമിക്കുന്നത് വനിതാ മതിലല്ല വർഗീയ മതിലാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. മതിൽ പൊളിയുമെന്ന് പറയുന്ന ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ജനുവരി ഒന്നിന് എത്തിയാൽ മതിൽ എങ്ങനെ നിർമ്മിക്കണമെന്ന് കാണിച്ച് തരാമെന്ന് എംഎം മണി പരിഹസിച്ചു, ജനുവരി ഒന്നാം തീയതി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ തീർക്കാനാണ് സർക്കാർ തീരുമാനം.
ബിജെപിയിലേക്ക് പോകാനുള്ളവർ
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്ത ജി രാമൻ നായർ ബിജെപിയിലേക്ക് പോയി. രമേശ് ചെന്നിത്തലയും പ്രയാർ ഗോപലാകൃഷ്ണനുമാണ് ഇനി ബിജെപിയിലേക്ക് പോകാനുള്ള കോൺഗ്രസ് നേതാക്കളെന്നും എംഎം മണി പരിഹസിച്ചു. ശബരിമല വിഷയത്തിൽ കേന്ദ്രത്തെ ഇടപെടുത്തുമെന്നാണ് എൻഎസ്എസിന്റെ ഭീഷണി. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ മൂക്കു ചെത്തുമോയെന്നും മന്ത്രി ചോദിക്കുന്നു
ആദ്യം പിന്തുണ പിന്നീട് പിന്മാറ്റം
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം, സ്ത്രീ പുരുഷ സമത്വം അനിവാര്യം, മുന്നോട്ട് പോകട്ടെ കേരളം, ഞാൻ വനിതാ മതിലിനൊപ്പം ഇതായിരുന്നു വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയയിലെ വാചകങ്ങൾ. എന്നാൽ വൈകിട്ടോടെ തന്റെ പിന്തുണ പിൻവലിച്ച് മഞ്ജു ഫേസ്ബുക്കിൽ കുറിപ്പിടുകയായിരുന്നു. സ്ത്രീകൾക്ക് വേണ്ടിയുള്ള സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനോടകം പരിപാടിക്ക് ഒരു രാഷ്ട്രീയം നിറം വന്നു ചേർന്നത് അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ വനിതാ മതിലിൽ നിന്നും അകന്ന് നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മഞ്ജു വാര്യർ വ്യക്തമാക്കി.
മുതലാക്കി പ്രതിപക്ഷം
മഞ്ജു വാര്യരുടെ പിന്മാറ്റം പ്രതിപക്ഷം സർക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ്. വനിതാ മതിൽ വർഗീയ മതിലാണെന്ന് ബോധ്യമായതിനാലാണ് നടി പിന്മാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നാണ് രമേശ് ചെന്നിത്തല വനിതാ മതിലിനെ വിശേഷിപ്പിക്കുന്നത്. മതേതര വാദികളായ ആരും വനിതാ മതിലിൽ പങ്കെടുക്കില്ലയെന്നും ചെന്നിത്തല കൂട്ടിച്ചേർക്കുന്നു.
വിമർശനം
വനിതാ മതിലിനുള്ള പിന്തുണ പിൻവലിച്ച മഞ്ജു വാര്യരുടെ നടപടിയെ വിമർശിക്കുന്നവരും കുറവല്ല. ആദ്യം പിന്തുണ മഞ്ജു വാര്യര്‍ പിന്നീട് നിലപാട് മാറ്റിയതിന് പിന്നില്‍ ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകളും അംഗീകാരങ്ങളും അതിന്‍റെ ആരവങ്ങളുമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ സിന്ധു ജോയി കുറ്റപ്പെടുത്തുന്നു. വിമൻ ഇൻ സിനിമാ കളക്ടീവിനോടും മഞ്ജു വാര്യർ നിലപാടില്ലായ്മ കാണിച്ചുവെന്ന് സിന്ധു ജോയി വിമർശിച്ചു.
സാറാ ജോസഫും ഇല്ല
വനിതാ മതിലിനുള്ള പിന്തുണ പിൻവലിച്ച് എഴുത്തുകാരി സാറാ ജോസഫും രംഗത്തെത്തിയിരുന്നു. പി കെ ശശിയെ വെള്ളപൂശുന്ന പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന് പിറകെയായിരുന്നു സാറാ ജോസഫ് നിലപാട് വ്യക്തമാക്കിയത്. പികെ ശശിയെ പുറത്താക്കാതെ സിപിഎമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും സാറാ ജോസഫ് അറിയിച്ചു. വനിതാ മതിൽ വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും സാറാ ജോസഫ് വിമർശിച്ചു.
അധികാരത്തിന് വേണ്ടി ബിജെപി എന്തും ചെയ്യും; അതിന് തെളിവാണ് ഈ ചിത്രങ്ങൾ, കടുത്ത വിമർശനം