'ചെന്നിത്തലയ്ക്ക് ഇനിയെങ്കിലും കോമൺ സെൻസ് ഉണ്ടാകട്ടെ..അവിശ്വാസ പ്രമേയം ചവറ്റുകൊട്ടയിൽ പോകും'
തിരുവനന്തപുരം; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണി. സർക്കാരിനെതിരേയും സ്പീക്കർക്കെതിരെയും യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയങ്ങൾ ചവറ്റുകൊട്ടയിൽ പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഏതു രീതിയിലും സർക്കാരിന്റെ ശ്രദ്ധ തിരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകിടം മറിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം. ഇവരുടെ ഇത്തരം പ്രവർത്തികൾ ജനങ്ങളോടുള്ള വെല്ലുവിളിയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്നതുമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. പോസ്റ്റ് വായിക്കാം.

സംസ്ഥാന സർക്കാരിനെതിരെയും നിയമസഭാ സ്പീക്കർക്കെതിരെയും യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നു. ഈ അവിശ്വാസ പ്രമേയങ്ങൾ ചവറ്റുകുട്ടയിൽ പോകുമെന്ന കാര്യത്തിൽ സംശയം വേണ്ട.മഹാമാരിമൂലം നമ്മുടെ അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലായിടത്തും സ്ഥിതി ഭയാനകമാണ്. രാജ്യത്തെ അവസ്ഥ ഇങ്ങനെയായിരിക്കെ, നമ്മുടെ സംസ്ഥാനം അപകടാവസ്ഥയിലേക്ക് പോകാതെ നോക്കുന്ന കഠിന ശ്രമത്തിലാണ് സർക്കാരും കഴിഞ്ഞ ആറു മാസത്തിലേറെയായി വിശ്രമമില്ലാതെ ജോലി നോക്കുന്ന ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരും. ഇതിനോടൊപ്പം ജനങ്ങൾക്ക് ആശ്വാസവും, ആത്മവിശ്വാസവും പകർന്നുകൊണ്ട് വിവിധ ക്ഷേമ പരിപാടികളും സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
ഈ സന്ദർഭത്തിൽ യുഡിഎഫും ബിജെപിയും ഒത്തൊരുമിച്ച് രാഷ്ട്രീയ നേട്ടം മാത്രം മുന്നിൽക്കണ്ട് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടും, മാസ്കുകൾ വലിച്ചെറിയാൻ ആഹ്വാനം ചെയ്തുകൊണ്ടും "സമൂഹ വ്യാപനം" എന്ന ഹിഡൻ അജണ്ടയുമായി സമരങ്ങൾ നടത്തുകയായിരുന്നു.
Recommended Video
ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് പ്രകാരം സമരം നിറുത്തേണ്ടി വന്നപ്പോൾ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല അവിശ്വാസ പ്രമേയവുമായി രംഗത്ത് വന്നിരിക്കുന്നു. ഏതു രീതിയിലും സർക്കാരിന്റെ ശ്രദ്ധ തിരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകിടം മറിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം. ഇവരുടെ ഇത്തരം പ്രവർത്തികൾ ജനങ്ങളോടുള്ള വെല്ലുവിളിയും, കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്നതുമാണ്.സന്ദർഭം നോക്കാതെ ചാടിക്കളിക്കുന്ന ചെന്നിത്തലയ്ക്ക് ഇനിയെങ്കിലും "കോമൺ സെൻസ്" ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു.












Click it and Unblock the Notifications