മൊഫിയ കേസ്; പ്രതികളുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: ആലുവയിൽ നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഭർത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും നൽകിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്നാണ് മൊഫിയയുടെ കുടുംബത്തിൻ്റെ പ്രധാന ആവശ്യം. സുഹൈലിൻ്റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ പൊലീസ് തലത്തിൽ പുരോഗമിക്കുകയാണ്.

മൊഫിയയുടെ ആത്മഹത്യാക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും ജയിലിലാണ്. കേസിൽ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളും പൊലീസ് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇത് കൊണ്ട് മാത്രം മൊഫിയക്ക് നീതികിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. മുഹമ്മദ് സുഹൈലിന്‍റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. ഇയാൾ ദുരൂഹമായ പശ്ചാത്തലമുള്ളയാളായിരുന്നുവെന്നും മൊഫിയയുടെ പിതാവ് ദിൽഷാദ് സലീം ആരോപിക്കുന്നു.
സുഹൈലിന്റെ പല ഇടപാടുകളെയും മൊഫിയ ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണം. കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷിച്ചാൽ മാത്രമേ മുഴുവൻ കാര്യങ്ങളും പുറത്ത് വരുകയുള്ളൂവെന്നു ദില്‍ഷാദ് പറഞ്ഞു. ഇതിനായി കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.

മൊഫിയയുടെ പരാതിയില്‍ നടപടി വൈകിപ്പിച്ച ആരോപണ വിധേയനായ ആലുവ സി.ഐ സുധീര്‍ നിലവിൽ സസ്പെൻഷനിലാണ്. പരാതിയിൽ നടപടിയെടുക്കാതിരിക്കാന്‍ സുധീറിനുമേൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടുണ്ട്. ഇവരെ പുറത്തു കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കണം. സുധിറിനെതിരെ നടക്കുന്ന വകുപ്പ്തല അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും മൊഫിയയുടെ കുടുംബം ആവശ്യപ്പെടുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു. മൂവരെയും കോതമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ച് നടപടികൾ പൂർത്തീകരിച്ചിരുന്നു. കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനിയായ മൊഫിയ പർവീൺ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മൊഫിയയുടെയും സുഹൈലിനെയും പ്രശ്നപരിഹാരത്തിനായി ഇരുവരെയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ മൊഫിയയോട് സി.ഐ. സുധീർ കയർത്തു സംസാരിച്ചിരുന്നു.

ഇതോടെ പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആറിൽ വ്യക്തമായിരുന്നു. ഉച്ചയ്ക്ക് 12 ന് വൈകിട്ട് ആറിനും ഇടയ്ക്കുള്ള സമയത്താണ് മൊഫിയ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നത്.
മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്ഐആറില്‍ ഉൾപ്പെടുത്തിയത്. പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഫിയയെയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ച് മൊഫിയ ഭര്‍ത്താവിന്‍റെ കരണത്തടിക്കുകയായിരുന്നു.
ഇതില്‍ മൊഫിയയോട് സുധീര്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി.ഐ സുധീർകുമാറിനെ ആദ്യം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായി എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡിഐജിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി.
മൊഫിയക്ക് ഭർതൃവീട്ടിൽ ഗുരുതര പീഡനമേൽക്കേണ്ടി വന്നതായി റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഭർത്താവ് സുഹൈൽ മൊഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാക്കിയതായും നേരത്തെ തെളിഞ്ഞിരുന്നു. സത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് റുഖിയയും മൊഫിയയെ ഉപദ്രവിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആലുവ സ്റ്റേഷൻ്റെ ചുമതലയുള്ള എസ്.എച്ച്.ഒയുടെ മോശമായ പെരുമാറ്റവും ഇടപെടലും കേരള പൊലീസിന് ഈ കേസിലൂടെ നാണക്കേട് ചാർത്തിക്കൊടുക്കുകയും ചെയ്തു.












Click it and Unblock the Notifications