ഡോ. ഷിംന അസീസിന് ഭീഷണിയുമായി മോഹനൻ വൈദ്യർ ഫാൻ.. വെട്ടുകിളി ആക്രമണം ഭയന്ന് പിന്നോട്ടില്ലെന്ന് ഷിംന
കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് അതീവജാഗ്രതയിലാണ് കേരളം. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കും അയല്‍സംസ്ഥാനങ്ങളിലേക്കും വരെ പനി പടരുന്നതായി അഭ്യൂഹങ്ങളുണ്ട്. അതിനിടെ വൈറസിനേക്കാളും വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ വൈദ്യന്മാരുടെ പ്രചാരണം. നിപ്പാ വൈറസിനെ വെല്ലുവിളിച്ച് വവ്വാല്‍ കടിച്ചതെന്ന് പറയുന്ന മാങ്ങ കഴിച്ചായിരുന്നു മോഹനന്‍ വൈദ്യരുടെ പ്രകടനം. നിപ്പാ വൈറസേ ഇല്ലെന്നായിരുന്നു പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരിയുടെ കണ്ടെത്തല്‍.
ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ തൃത്താല പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ വൈദ്യന്മാരായ ഇവര്‍ രണ്ടുപേര്‍ക്കും അനവധി ഭക്തന്മാരുണ്ട് എന്നതാണ് ശ്രദ്ധേയം. എതിര്‍ത്താല്‍ വെട്ടുകിളികളെപ്പോലെ വന്ന് ആക്രമിക്കുന്നവരാണ് ഇക്കൂട്ടര്‍.
സോഷ്യല്‍ മീഡിയയിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക് മോഹനന്‍ വൈദ്യരുടേയും ജേക്കബ് വടക്കുംചേരിയുടേയും തട്ടിപ്പ് പൊളിച്ച് കാട്ടാന്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ഡോ. ഷിംന അസീസും ഡോ. ജിനേഷ് പിഎസുമെല്ലാം അക്കൂട്ടത്തിലുണ്ട്. മോഹനന്‍ വൈദ്യരുടെ മാങ്ങ തിന്നല്‍ നാടകത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഷിംന അസീസിന് നേര്‍ക്ക് ഭീഷണി ഉയര്‍ന്നിരിക്കുന്നു. ഇനി പോസ്റ്റിട്ടാല്‍ വെച്ചേക്കില്ലെന്നാണ് ഭീഷണി.
ഡോ. ഷിംനയ്ക്ക് ഭീഷണി
മോഹനൻ വൈദ്യർക്കെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ തന്റെ ഇൻബോക്സിൽ വന്ന തെറിവിളിയുടെ വിവരം ഡോക്ടർ ഷിംന തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ജാസെർ ഷാ കൊല്ലം എന്നയാളുടെ അക്കൌണ്ടിൽ നിന്നാണ് തെറിവിളി മെസ്സേജ്. മെസ്സേജിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ഷിംന അസീസ് പോസ്റ്റിട്ടിരിക്കുന്നത്. ''ഡീ നീ ഇനി മോഹനൻ വൈദ്യർക്കെതിരെ പോസ്റ്റിട്ടാൽ പിന്നെ പോസ്റ്റിടേണ്ടി വരില്ല, പറഞ്ഞേക്കാം'' എന്നാണ് ഭീഷണി. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത തെറിയുമുണ്ട് മെസ്സേജിൽ.
ഇത് അപമാനകരം
ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: ഇന്ന് രാവിലെ എനിക്ക് കിട്ടിയ മെസേജാണിത്. മോഹനൻ വൈദ്യർക്കെതിരെ പോസ്‌റ്റിട്ടാൽ എന്നെയങ്ങ് തീർത്ത് കളയുമെന്നൊക്കെ ധ്വനിപ്പിച്ച് കൊണ്ട് ഇൻബോക്‌സിൽ തെറി വിളിച്ചുള്ള ഭീഷണി ഒരു സ്ത്രീ എന്ന നിലയിലും, വ്യക്‌തി എന്ന നിലയിലും, ജനങ്ങളെ ആരോഗ്യപരമായി ബോധവൽക്കരിക്കുന്നതിൽ വ്യാപൃതയായ ഒരു ഡോക്‌ടർ എന്ന നിലയിലും എനിക്ക് അപമാനകരമാണ്.
പോലീസിൽ പരാതി
ഈ മെസേജിൽ കാണുന്ന വ്യക്‌തിയെ നേരിട്ടറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, ദയവായി ഇത് ആ വ്യക്‌തി തന്നെയാണോ അതോ മറ്റാരുടെയെങ്കിലും ഫോട്ടോ ദുരുപയോഗം ചെയ്ത ഫേക് പ്രൊഫൈലാണോ എന്ന് ഒന്നുറപ്പ് വരുത്തി തരണം. (പ്രൊഫൈൽ ലിങ്ക് ഇതാണ് : https://www.facebook.com/jaser.shah.5 ). ഈ സ്‌ക്രീൻ ഷോട്ടുകളുമായി ലോക്കൽ പോലീസ് സ്‌റ്റേഷനിലും സൈബർ സെല്ലിലും ഇന്ന് തന്നെ പരാതിപ്പെടാനാണ് തീരുമാനം. പരാതി നൽകിയതിനു ശേഷം വിവരങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യാം. തെറിവിളികളും ഭീഷണികളുമായി വരുന്ന എല്ലാവരോടും ഇത് തന്നെയായിരിക്കും സമീപനം.
തെറിവിളി ഇതാദ്യം
ഭീഷണിയെക്കുറിച്ച് മഞ്ചേരി പോലീസില്‍ പരാതി നല്‍കാനാണ് തീരുമാനമെന്ന് ഡോ. ഷിംന അസീസ് വൺ ഇന്ത്യയോട് പ്രതികരിച്ചു. മുന്‍പും വിവിധ വിഷയങ്ങളില്‍ പോസ്റ്റ് ഇടുമ്പോള്‍ പല തരത്തിലുള്ള കമന്റുകള്‍ വരാറുണ്ട്. അവയൊന്നും ശ്രദ്ധിക്കുക പതിവില്ലെന്ന് ഷിംന പറയുന്നു. തെറിവിളി കേള്‍ക്കുന്നത് ഇതാദ്യമായാണ്. മോഹനന്‍ വൈദ്യര്‍ നിപ്പ വൈറസ് വിഷയത്തില്‍ മാങ്ങ കഴിക്കുന്ന വീഡിയോ ഇട്ടത് സംബന്ധിച്ച് പ്രതികരിച്ചിരുന്നു. അതില്‍ പ്രകോപനപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് കരുതുന്നില്ല.
നിയമനടപടിയുമായി മുന്നോട്ട്
നേരത്തെ ഒരു തവണ മറ്റൊരു വിഷയത്തില്‍ മോഹനന്‍ വൈദ്യര്‍ തന്റെ പേര് പറഞ്ഞ് തന്നെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ആരോഗ്യ രംഗത്ത് സജീവമായി ഇടപെടുന്ന ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത്തരത്തിലുള്ള പ്രതികരണങ്ങളോട് നിശബ്ദത പാലിക്കാന്‍ സാധ്യമല്ല. ഇയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഇന്‍ഫോക്ലിനിക്കിലെ ഡോക്ടര്‍മാരുടേയും കുടുംബത്തിലേയും പിന്തുണ തനിക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പിന്മാറില്ലെന്നും ഷിംന അസീസ് വൺ ഇന്ത്യയോട് പറഞ്ഞു.
പോസ്റ്റിട്ടാൽ വെട്ടുകിളി ആക്രമണം
മോഹനന്‍ വൈദ്യരുടെ വിഷയത്തില്‍ എന്തെങ്കിലും പ്രതികരണം നടത്തിയാല്‍ പിന്നെ കമന്‌റ് ബോക്‌സില്‍ വെട്ടുകിളി ആക്രമണമാണ്. ഒരുപാട് പേര്‍ ഒരുമിച്ച് വന്ന് ആക്രമിക്കും. എന്നാല്‍ വ്യക്തിപരമായി ഇന്‍ബോക്‌സില്‍ ഒരു ആക്രമണം ഇതാദ്യമായിട്ടാണ്. സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ നടപടി വൈകും എന്നതിനാല്‍ ആദ്യം പോലീസിലാണ് പരാതി നല്‍കുന്നത്. മുന്‍പ് മറ്റൊരു വിഷയത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയപ്പോള്‍ ഒന്നരമാസത്തിന് ശേഷമാണ് അവരുടെ പ്രതികരണം തന്നെ ലഭിച്ചത്. ഈ വിഷയം അത്രത്തോളം നീട്ടിക്കൊണ്ട് പോകാന്‍ താല്‍പര്യം ഇല്ല. വേഗത്തില്‍ നടപടിയുണ്ടാകണമെന്നും ഷിംന അസീസ് പ്രതികരിച്ചു.
നടപടി പ്രതീക്ഷിക്കുന്നില്ല
ജേക്കബ് വടക്കുംചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ നിലവില്‍ പോലീസ് കേസെടുത്തിട്ടുണ്ട് എങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ കേസെടുത്തുവെന്ന കാര്യത്തില്‍ ആശ്വാസമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഒരു വശത്ത് അധ്വാനിക്കുമ്പോള്‍ അതിനെ തുരങ്കം വെച്ച് കൊണ്ടാണ് ഇക്കൂട്ടര്‍ സമൂഹത്തില്‍ തുടരുന്നത്. ഇവരുടെ മണ്ടത്തരങ്ങള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരായ തങ്ങളുടെ വിലപ്പെട്ട സമയം കളയേണ്ടി വരുന്നു. അതുകൊണ്ട് തന്നെ കേസെടുത്തതില്‍ സന്തോഷമുണ്ട്. തുടര്‍നടപടി ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും ഷിംന അസീസ് പറഞ്ഞു.
തെറ്റിദ്ധരിക്കപ്പെട്ട വലിയൊരു വിഭാഗം
മോഹനന്‍ വൈദ്യരേയും വടക്കുംചേരിയേയും പോലുള്ളവര്‍ തെറ്റിദ്ധരിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന വലിയൊരു ശതമാനം ആളുകളുണ്ട്. അവര്‍ പറയുന്നത് തെറ്റാണെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ആരോഗ്യവകുപ്പ് നടപടിയെടുക്കുന്നില്ല എന്ന ചോദ്യമാണ് തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന് വരുന്നത്. എത്രത്തോളം മോഹനന്‍ വൈദ്യരെ പോലുള്ളവര്‍ തെറ്റിദ്ധാരണ പരത്തിയാലും ആരോഗ്യവകുപ്പും ഇന്‍ഫോക്ലിനിക്കും ഡോക്ടര്‍മാര്‍ വ്യക്തിപരമായും ബോധവത്ക്കരണം തുടര്‍ന്ന് കൊണ്ടിരിക്കും.
Recommended Video
പ്രതിരോധം സാധ്യമാണ്
വ്യാജന്മാര്‍ക്കെതിരായ നടപടികള്‍ ഒരുവശത്ത് നടക്കുമെന്ന് പ്രത്യാശിക്കാം. ഇതുപോലെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അസുഖം വന്നിട്ട് പോലും അതിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനം കൊണ്ടാണ്. അതിന്റെ ഫലം കാണുന്നുമുണ്ട്. വ്യാജന്മാരെ മറ്റൊരു സമയം പൂർണമായും പ്രതിരോധിക്കാനാവും എന്ന് തന്നെ കരുതാമെന്നും ഡോ. ഷിംന അസീസ് പ്രത്യാശ പ്രകടിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്