മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിൽ ചൂടുപിടിച്ച ചർച്ചകൾ.. തരൂരിനെ അട്ടിമറിക്കാമെന്ന്
തിരുവനന്തപുരം: ബിജെപി ടിക്കറ്റില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ പ്രതികരിച്ച് കഴിഞ്ഞെങ്കിലും അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അന്ത്യമാകുന്ന മട്ടില്ല. സംസ്ഥാന ബിജെപി നേതൃത്വം മോഹന്‍ലാലിന്റെ വരവിനെ സ്വാഗതം ചെയ്യുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ ബലപ്പെടുകയാണ്.
മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകളാണ് സംസ്ഥാന ബിജെപിയില്‍ നടക്കുന്നത്. ബിജെപി ടിക്കറ്റില്‍ മത്സരിച്ചില്ലെങ്കിലും സ്വതന്ത്ര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായെങ്കിലും ലാല്‍ കളത്തിലിറങ്ങും എന്നും പ്രചാരണങ്ങള്‍ കൊഴുക്കുന്നു.
ലാൽ വന്നാൽ ലോട്ടറി
കേരളത്തിലെ ബിജെപിക്ക് വീണ് കിട്ടുന്ന നിരവധി അവസരങ്ങളുണ്ടെന്നും അവയ്ക്ക് വേണ്ടി കാത്തിരുന്ന് കരുക്കള്‍ നീക്കുകയാണ് തങ്ങളെന്നുമാണ് മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരിക്കവേ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. മോഹന്‍ലാല്‍ മത്സരിക്കുകയാണ് അത് ബിജെപിയെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നതിന് തുല്യമാണ്.
അട്ടിമറി ജയം പ്രതീക്ഷ
ഒ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12,000 വോട്ടുകളുടെ കുറവ് മത്രമേ ബിജെപിക്കുണ്ടായിരുന്നുള്ളൂ. ഇത്തവണ മോഹന്‍ലാലിനെ പോലൊരു സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ ശശി തരൂരിനെ അട്ടിമറിക്കാമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അത്തരത്തിലൊരു ചര്‍ച്ച നേതൃത്വത്തിലും പാര്‍ട്ടി അണികള്‍ക്കിടയിലും നടക്കുന്നുമുണ്ട്.
അറിഞ്ഞില്ലെന്ന് ലാൽ
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് താന്‍ അറിഞ്ഞിട്ടില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞത് സത്യമാണ് എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് മത്സരിച്ചേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
കൂടിക്കാഴ്ച അറിഞ്ഞില്ല
ആര്‍എസ്എസ് നേതൃത്വം മോഹന്‍ലാല്‍ വിഷയം ചര്‍ച്ച ചെയ്തത് സംസ്ഥാന ബിജെപി അറിയാതെയാണ് എന്നും വാര്‍ത്തയുണ്ടായിരുന്നു. അക്കാര്യം മാത്രമല്ല, മോഹന്‍ലാല്‍ മോദിയെ കാണുന്നതും കേരള ഘടകത്തിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല. സംസ്ഥാന ആര്‍എസ്എസിലെ ചുരുക്കം പേര്‍ക്ക് മാത്രമാണ് ഇക്കാര്യം അറിവുണ്ടായിരുന്നത്.
ഒരുമിച്ച് ഭക്ഷണവും
സേവാഭാരതി ദേശീയ നേതൃത്വത്തിനും മോഹന്‍ലാല്‍- മോദി കൂടിക്കാഴ്ചയെക്കുറിച്ച് അറിവുണ്ടായിരുന്നു. മോഹന്‍ലാലിനെ കാണാന്‍ നേരത്തെ തന്നെ മോദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് തന്റെ ഓഫീസിന് പകരം ഔദ്യോഗിക വസതിയാണ് മോദി തെരഞ്ഞെടുത്തത്. പതിനഞ്ച് മിനുറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയുമുണ്ടായി.
പരസ്പരം പുകഴ്ത്തൽ
വിശ്വശാന്തി ഫൗണ്ടേഷന്‍ വയനാട്ടില്‍ തുടങ്ങനാരിക്കുന്ന കാന്‍സര്‍ സെന്റര്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു കൂടിക്കാഴ്ചയിലെ സംസാര വിഷയം. പിന്നീട് മോഹന്‍ലാലിനെ സാമൂഹ്യപ്രവര്‍ത്തകനെ പ്രകീര്‍ത്തിച്ച് മോദി ട്വീറ്റ് ചെയ്യുകയും മോഹന്‍ലാല്‍ അതിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. വിശ്വശാന്തി ഫൗണ്ടേഷനിലൂടെ മോഹന്‍ലാലിന് സാമൂഹ്യപ്രവര്‍ത്തകനെന്ന ഇമേജ് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് വളര്‍ത്തിയെടുക്കാനാണ് ആര്‍എസ്എസ് ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘപരിവാർ ചായ്വ്
സംഘപരിവാര്‍ അനുകൂല സംഘടനയായ സേവാഭാരതിയുമായി ചേര്‍ന്നാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നത് തന്നെ മോഹന്‍ലാലിന്റെ സംഘപരിവാര്‍ ബന്ധം വെളിവാക്കുന്നതാണ്. വിവാദം ഭയന്ന് ബിജെപി ടിക്കറ്റില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചില്ലെങ്കിലും എന്‍ഡിഎയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.