ആനക്കൊമ്പ് കേസില്‍ കുരുക്കഴിയാതെ മോഹന്‍ലാല്‍; സുപ്രധാനമായ ആ ചോദ്യവുമായി കോടതി
കൊച്ചി: ഒരു സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയിൽ ഉണ്ടായിരുന്ന ഒരു വിഷയമായിരുന്നു നടൻ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയ സംഭവം. ഈ കേസ് പിന്നീട് വലിയ തരത്തിലുള്ള വിവാദത്തിനും കാരണമായിരുന്നു.
2012ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്റെ വാദം. എന്നാൽ കേസ് തുടർന്ന് പോവുകയായിരുന്നു, ഇപ്പോൾ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസിൽ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുകയാണ് ഹൈക്കോടതി.

മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കാനാകുമെന്ന് ആണ് ഹൈക്കോടതി ചോദിച്ചത്. നടൻ പ്രതിയായ കേസ് റജിസ്റ്റർ ചെയ്തത് 2012ലാണെന്നും എന്നാൽ അദ്ദേഹത്തിന് ഉടമസ്ഥത സർട്ടിഫിക്കറ്റ് ലഭിക്കുന്നത് 2016ലാണെന്നും കോടതി നിരീക്ഷിച്ചു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളിയിരുന്നു

ഇതിനെതുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. കേസിൽ മോഹൻലാലും കക്ഷി ചേർന്നിരുന്നു. ആനക്കൊമ്പ് പിടിക്കുമ്പോൾ മോഹൻലാലിന് ഉടമസ്ഥത അവകാശം ഉണ്ടായിരുന്നോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.

2011ൽ മോഹൻലാലിന്റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്. സർക്കാരിന്റെ വകയായ ആനക്കൊമ്പുകൾ അനുമതികളൊന്നുമില്ലാതെയാണ് സൂക്ഷിച്ചത്. കെ. കൃഷ്ണകുമാറാണ് മോഹൻലാലിന് കൊമ്പുകൾ കൈമാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. നാലെണ്ണത്തിൽ രണ്ട് ആനക്കൊമ്പുകൾ പി.എൻ കൃഷ്ണകുമാർ മോഹൻലാലിന്റെ വീട്ടിലെ ആർട്ട് ഗാലറിയിൽ സൂക്ഷിക്കാൻ 1988ൽ നൽകിയതാണ്. മൂന്നാം പ്രതി നാലാം പ്രതിയിൽ നിന്ന് 60,000 രൂപയ്ക്ക് 1983ൽ വാങ്ങിയതാണ് ആനക്കൊമ്പെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ വീട്ടിൽ നിന്നും ആണ് ആനക്കൊമ്പ് പിടിച്ച് എടുത്തത്. ഇൻകം ടാക്സിന്റെ നേതൃത്വത്തിൽ ആയിരുന്നു മോഹൻ ലാലിന്റെ വീട്ടിൽ പരിശോധന നടന്നത്. ഈ പരിശോധനയിൽ കണ്ടെത്തിയ ആനക്കൊമ്പ് തുടർന്ന് വനം വകുപ്പിന് കൈമാറി കേസ് എടുക്കുകയായിരുന്നു.
അതേസമയം, കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടൻ മോഹൻലാൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തനിക്ക് എതിരെ ഗൂഡാലോചന നടത്തി എന്ന് ആരോപിച്ചായിരുന്നു മോഹൻലാൽ രംഗത്തെത്തിയിരുന്നത്. ഈ കേസ് കെട്ടിച്ചമച്ചതാണ്. കോടനാട് വനം റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം വേണം എന്നും മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു. 2019 നവംബറിലായിരുന്നു മോഹൻലാലിന്റെ ഈ നീക്കം. വനം വകുപ്പ് മന്ത്രി കെ രാജു ആയിരുന്നു പരാതി നൽകിയിരുന്നു.












Click it and Unblock the Notifications