പീഡനത്തെ പ്രതിരോധിച്ച വീട്ടമ്മയെയും കുടുംബത്തെയും ഗുണ്ടകളെ വിട്ട് ആക്രമിച്ചു
തിരുവനന്തപുരം: സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്ന യുവതിയെയും കുടുംബത്തെയും സ്ഥാപന ഉടമയും ഗുണ്ടകളും ചേർന്ന് വീട്ടിലെത്തി ആക്രമിച്ചതായി പരാതി. മണക്കാട് ശ്രീദേവി നെറ്റ് ഫോർ യു സ്ഥാപനത്തിന്റെ ഉടമ ആനന്ദ് രാജും മറ്രു മൂന്നു വാടക ഗുണ്ടകളുമാണ്പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അഴിഞ്ഞാടിയത്. ഇവർക്കെതിരെ ഫോർട്ട് പൊലീസ് സ്ത്രീപീഡനത്തിനും വീട് കയറി ആക്രമണത്തിനും കേസെടുത്തു. എന്നാൽ, ജയിൽ ജീവനക്കാരൻ കൂടിയായ ആനന്ദ് രാജിനെയും സംഘത്തെയും ഇതുവരെ അറസ്റ്ര് ചെയ്തിട്ടില്ല. ആനന്ദരാജിന്റെ സഹോദരൻ അരുൺ രാജ്, ഭാര്യയുടെ സഹോദരൻ രാജേഷ്, സ്ഥലത്തെ പ്രധാന ഗുണ്ടയായ പൊട്ടൻ ഷാജി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പത്തു വർഷം മുൻപ് വൃക്ക രോഗത്തെ തുടർന്ന് ഭർത്താവ് മരിച്ചതിനുശേഷമാണ് യുവതി ജോലി അന്വേഷിച്ച് ആനന്ദ് രാജിന്റെ കമ്പ്യൂട്ടർ സെന്ററിലെത്തിയത്. സഹോദരങ്ങൾക്കൊപ്പം താമസിച്ച് വരികയായിരുന്ന ഇവർക്ക് രണ്ടു മക്കളുമുണ്ട്. ആനന്ദ് രാജിന്റെ സ്ഥാപനത്തിൽ ഇവർക്ക് ഡി.ടിപി ഓപ്പറേറ്രായി ജോലി നൽകിയെങ്കിലും ആദ്യ രണ്ടു വർഷത്തിനുശേഷം ഇയാൾ തന്നോട് അപമര്യാദയായി പെരുമാറിത്തുടങ്ങിയെന്ന് യുവതി പറയുന്നു. എന്നാൽ ആനന്ദിന്റെ താത്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്ത ഇവരെ കടയിലെത്തുന്നവരുടെ മുന്നിൽ വച്ച് അപമാനിക്കുന്നത് പതിവായി. ആനന്ദ് രാജിന്റെ പീഡനം സഹിക്കവയ്യാതെ ഒടുവിൽ അവർക്ക് ജോലി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ വീട്ടുകാരെ സ്വാധീനിച്ച് ആനന്ദ് തന്നെ യുവതിയെ തിരികെ സ്ഥാപനത്തിലെത്തിക്കുകയായിരുന്നു.
ഇയാൾ പിന്നീടും കടയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സ്ഥാപനത്തിൽ വച്ചുതന്നെ കൈത്തണ്ട മുറിച്ച് ആത്മഹത്യാശ്രമം നടത്തി. എന്നാൽ ഇക്കാര്യം വീട്ടിലറിയാതെ താൻ കൊണ്ടു നടക്കുകയായിരുന്നെന്നും യുവതി പറയുന്നു. ബുക്ക് ബയന്റിംഗിനിടെ കയ്യിൽ മുറിവേറ്റതാണെന്നായിരുന്നു അന്ന് വീട്ടുകാരെ ധരിപ്പിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 5 ന് റോഡപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓപ്പറേഷനെ തുടർന്ന് ആനന്ദ് ആശുപത്രിയിലെത്തി 10,000 രൂപ നൽകി. എന്നാൽ പണം വാങ്ങരുതെന്ന് കുടുംബാംഗങ്ങളെ വിലക്കിയെങ്കിലും അവരുടെ കൈയിൽ നിർബന്ധിച്ച് നൽകുകയായിരുന്നു. പിന്നീട് സ്വയരക്ഷയ്ക്കായി മകനെയും കൂട്ടിയായിരുന്നു ഇവർ കടയിലെത്തിയത്. എന്നാൽ മകൻ കടയിൽ ഒരു ഭാഗത്ത് ജോലി ചെയ്യുമ്പോൾ തന്നെ ആനന്ദ് രാജിന്റെ പീഡനം തുടർന്നതായി യുവതി പരാതിയിൽ പറയുന്നു. തുടർന്ന് ഇനി ജോലിക്ക് വരില്ലെന്ന് ഉറപ്പിച്ച് ഏപ്രിൽ 8 ന് കടയിൽ നിന്നിറങ്ങിയ യുവതിക്കെതിരെ ഇയാൾ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു. പിന്നീടായിരുന്നു വീടുകയറി ആക്രമിച്ചത്.
നേരത്തെ നൽകിയ പതിനായിരം രൂപയ്ക്ക് പലിശയുൾപ്പെടെ 50,000 രൂപയും മകൾക്ക് സമ്മാനമായി നൽകിയ ഒരുപവന്റെ സ്വർണ മാലയും ആനന്ദ് രാജ് തിരികെ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.