കേരളത്തിന് വീണ്ടും ഞെട്ടൽ, സംസ്ഥാനത്ത് മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു, രാജ്യത്ത് ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത് എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്ന് വന്ന 11 പേരുമായി ഇയാള്‍ക്ക് വിമാനത്തില്‍ വെച്ച് സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് കേസാണ് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
12ാം തിയ്യതിയാണ് യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രോഗി എത്തിയത് എന്ന് വീണാ ജോര്‍ജ് പറഞ്ഞു. രോഗിയുടെ കോണ്‍ടാക്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗിയുടെ അച്ഛന്‍, അമ്മ, ടാക്‌സി ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, വിമാനത്തിലെ 11 യാത്രക്കാര്‍ എന്നിവരെ ആണ് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരായി കണ്ടെത്തിയിരിക്കുന്നത്. ആശങ്ക വേണ്ടെന്നും രോഗി വന്ന ദിവസം തന്നെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയാണ് എന്നും വീണാ ജോര്‍ജ് പറഞ്ഞു.

കൊല്ലം സ്വദേശിക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലത്തെ വീട്ടില്‍ എത്തിയ ശേഷം രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മങ്കി പോക്‌സ് ആണെന്ന സംശയത്തെ തുടര്‍ന്നാണ് രോഗിയുടെ സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വൈകിട്ടോടെയാണ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചത്.
മൃഗങ്ങളില്‍ നിന്നാണ് മങ്കി പോക്‌സ് മനുഷ്യരിലേക്ക് എത്തുന്നത്. വളരെ അടുത്ത ശാരീരിക ഇടപെടല്‍ ഉളളവര്‍ക്കാണ് രോഗം പകരുകയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഇതിനകം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുളളതാണ്. അത് അനുസരിച്ചുളള എല്ലാ കാര്യങ്ങളും ഇതിനകം ചെയ്തിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ചിക്കന്‍ പോക്‌സിന്റേത് സമാനമാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍. മുഖത്തും കൈകളിലുമാണ് കൂടുതലായും പാടും കുമിളകളും ഉണ്ടാവുക. പനിയും ശരീരത്തിന് വേദനയും അടക്കമുളള ലക്ഷണങ്ങളുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗയില്‍ നിന്നും വൈറസ് പകരാന്‍ സാധ്യതയുളള സമയം 21 ദിവസമാണ്. വിമാനത്തില്‍ രോഗിയുടെ സമീപത്തുണ്ടായിരുന്ന 11 പേരെയും കണ്ടെത്തുകയും വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം: 'സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണ്.
മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്‌സിനേയും നമുക്ക് പ്രതിരോധിക്കാനാകും'.












Click it and Unblock the Notifications