സംസ്ഥാനത്ത് 2 ദിവസം കൂടി മഴ തുടരും; ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി തുടർച്ചയായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിലും പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ഒഡീഷയ തീരത്തോട് ചേർന്ന് വെള്ളിയാഴ്ച ന്യൂനമർദ്ദം രൂപപ്പെടും. ഇതും കേരളത്തിൽ മഴ തുടരാൻ കാരണമാകും.
അറബിക്കടലും ബംഗാൾ ഉൾക്കടലും പ്രക്ഷുബ്ധമായി തുടരുന്നതിനാൽ ഇവിടെ നിന്നുള്ള മഴ മേഘങ്ങൾ ഉത്തരേന്ത്യയിൽ കാലവർഷം ശക്തമാക്കിയിട്ടുണ്ട്. ജൂലൈ 16ന് വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജൂൺ ഒന്നു മുതൽ 12 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 5 ശതമാനം അധികം മഴയാണ് കേരളത്തിൽ ലഭിച്ചത്. പാലക്കാടാണ് ശരാശരി മഴ ഏറ്റവും കൂടുതൽ ലഭിച്ചത്- 32 ശതമാനം. കോട്ടയത്ത് 21 ശതമാനം അധികം മഴയാണ് ലഭിച്ചത്.
കനത്ത മഴയെ തുടർന്ന് കോട്ടയം ,വയനാട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ 40 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,212 പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. മഴക്കെടുതികളിൽ ഇന്നലെ മലപ്പുറത്ത് ഒരാൾ മരിച്ചു. 2 പേരെ കാണാതായിട്ടുമുണ്ട്. ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി യാത്ര ഒഴിവാക്കാനും നിർദ്ദേശമുണ്ട്.