'ഒന്നര മാസത്തിനിടെ രോഗബാധ 1600ലധികം പേർക്ക്, മരണം 10..'; കേസുകൾ വർധിച്ചത് നവംബർ മുതലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം കേരളത്തിൽ 1600ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണപ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ആദ്യം ഒമിക്രോൺ ജെഎൻ 1 ഉപവകഭേദം കണ്ടെത്തിയതിന്റെ അര്‍ത്ഥം അത് ആദ്യമുണ്ടായത് കേരളത്തിലാണെന്നല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നു. നവംബർ മുതൽ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനയുണ്ടായിരുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം സര്‍ക്കാരും ആരോഗ്യവകുപ്പും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
കൊവിഡ് വ്യാപനം രാഷ്ട്രീയവത്കരിക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ്. ജെഎൻ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. ഇത് രാഷ്ട്രീയവത്കരിക്കുന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും വീണാ ജോർജ് പറഞ്ഞു.
കൊവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനം മുന്നിൽ നിൽക്കുന്നതിന്റെ കാരണം ഇവിടെ കൃത്യമായി പരിശോധന നടത്തുന്നതാണ്. കേരളത്തിൽ ആദ്യം ഉപവകഭേദം കണ്ടെത്തിയത് ആരോഗ്യവകുപ്പിന്റെ നേട്ടമാണ്. സംസ്ഥാനത്ത് 1906 ഐസൊലേഷൻ ബെഡുകൾ തയ്യാറാണെന്നും അനാവശ്യ ഭീതി പടർത്തരുതെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 111 കേസുകള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. സംസ്ഥാനത്തെ ഒരു മരണവും കൊവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളാണ്. അതിനാൽ 90 ശതമാനവും കേരളത്തിലാണ്.
കൊവിഡ് കാലത്ത് സ്വീകരിച്ച മുന്‍കരുതലുകള്‍ തന്നെ പൊതുജനങ്ങള്‍ പാലിക്കണം എന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍. ഒമിക്രോണ്‍ വകഭേദം പടരുമ്പോള്‍ തന്നെ കൂടുതല്‍ വകഭേദങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും വിദഗ്‌ധര്‍ നൽകുന്നു.












Click it and Unblock the Notifications