രാജ്യത്ത് 6 കോടിയിലേറെ ജനങ്ങള്‍ ഇപ്പോഴും ചേരിയില്‍; കൂടുതല്‍ മഹാരാഷ്ട്രയില്‍, കുറവ് കേരളത്തില്‍
ദില്ലി: രാജ്യത്ത് 6.54 കോടി ജനങ്ങള്‍ ഇപ്പോഴും ചേരികളിലാണ് താമസിക്കുന്നതെന്ന് കേന്ദ്ര സർക്കാർ. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ഥിതി മെച്ചമാണ്. ഏറ്റവും കുറവ് ചേരി നിവാസികള്‍ താമസിക്കുന്ന സംസ്ഥാനം കേരളമാണെന്നും കേന്ദ്ര ഭവന,നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ രാജ്യസഭയില്‍ പറഞ്ഞു. എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.
ബ്രെഡ്ഡും പാലും വാങ്ങാന്‍ കയറി, അടിച്ചത് 10 കോടി: രണ്ട് മക്കളുടെ രക്ഷിതാക്കള്‍ക്ക് ഇനി വിവാഹം
വലിയ തോതില്‍ ചേരികളുള്ള മുംബൈ അടക്കം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ചേരി നിവാസികളുള്ളത്. 25 ലക്ഷത്തോളം കുടുംബങ്ങളാണ് മഹാരാഷ്ട്രയില്‍ ചേരിയില്‍ ജീവിക്കുന്നത്. 1,08227 ചേരികളിലായി 1.39 കോടി കുടുംബങ്ങള്‍ ജിവിക്കുന്നുവെന്നാണ് 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട്. ഡല്‍ഹി, മുബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ചേരി നിവാസികള്‍ കൂടുതലായുള്ളത്.
രാജ്യതലസ്ഥാനമായ ദില്ലിയില്‍ മാത്രം 16,17,239 പേർ ചേരിയില്‍ കഴിയുന്നുണ്ട്. മുംബൈ- 52,06,473, ബെംഗളൂരു- 7,12,801, ചെന്നൈ - 13,42,337, ഹൈദരാബാദ് - 22,87,014, കൊല്‍ക്കത്ത - 14,09,721 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ ചേരി നിവാസികളുടെ കണക്ക്. എല്ലാവർക്കും പാർപ്പിടമെന്ന ലക്ഷ്യവുമായി ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) കുത്തനെ ഇടിയുകയാണെന്ന് എ എ റഹീം രാജ്യസഭയില്‍ വ്യക്തമാക്കി രാജ്യത്തെ തൊഴിലില്ലായ്മ തുറന്നു കാട്ടുന്ന കണക്കാണിത്. ഗുരുതരമായ ഈ വിഷയം ഇന്ന് ശൂന്യവേളയിൽ രാജ്യസഭയിൽ ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വന്തം നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് (എൻഎസ്ഒ)ഐഐപിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നത്. ഒക്ടോബറിലെ കണക്കുകൾ കാണിക്കുന്നത് ഐഐപി 26 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ -4 ശതമാനത്തിലേക്ക് താഴ്ന്നു എന്നാണെന്നും എഎ റഹീം ചൂണ്ടിക്കാട്ടി.
വ്യാവസായിക മേഖല വലിയ പ്രതിസന്ധി നേരിടുന്നതായി കാണിക്കുന്ന ഈ കണക്ക് അത്യന്തം ആശങ്കാജനകമാണ്. രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് വ്യവസായ മേഖല നിർണായകമാണ്. കോടികൾ മുടക്കി മേക്ക് ഇൻ ഇന്ത്യയുടെ പരസ്യങ്ങൾ ഇറക്കിയും അത്മനിർഭർ ഭാരത് തുടങ്ങിയ പുതിയ വാചകങ്ങളും കൊണ്ടുവന്നിട്ടും വ്യവസായ മേഖല പ്രതിസന്ധിയിലാണ്. ബിജെപി സർക്കാർ പൊള്ളയായ കുപ്രചരണങ്ങൾ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ പ്രവർത്തിക്കണമെന്നും ഇടത് എംപി കൂട്ടിച്ചേർത്തു.