Get Updates
Get notified of breaking news, exclusive insights, and must-see stories!

30ലേറെ സ്ഥാപനങ്ങള്‍, 39,000ലേറെ വിദ്യാര്‍ഥികള്‍; 40ാം വാര്‍ഷിക നിറവില്‍ കാരന്തൂര്‍ മര്‍കസ്‌

കോഴിക്കോട്: മര്‍കസ് സ്ഥാപനങ്ങളുടെ നാല്‍പ്പതാം വാര്‍ഷിക സമ്മേളനം ജനുവരി 4,5,6,7 തിയ്യതികളില്‍ കോഴിക്കോട് കാരന്തൂര്‍ മര്‍കസ് നഗറില്‍ നടക്കുമെന്ന്‌ സാരഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'പര്യവേഷണം വൈജ്ഞാനിക മികവിന്' എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന നാല്‍പതാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ നാല് ദിവസം നീണ്ടു നില്‍കുന്ന സമ്മേളന പരിപാടികളോടെ സമാപിക്കും.

1978ല്‍ കോഴിക്കോട് കാരന്തൂരില്‍ ആരംഭിച്ച മര്‍കസ് കഴിഞ്ഞ നാല്‍പത് വര്‍ഷം കൊണ്ട് രാജ്യത്തെ പ്രമുഖ മുസ്ലിം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നിട്ടുണ്ട് . അനാഥകളും അഗതികളും ഉള്‍പ്പെടുന്ന മുസ്ലിം സമുദായത്തിലേയും ഇതര പിന്നാക്ക വിഭാഗങ്ങളിലെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ വിദ്യാഭ്യാസത്തിലൂടെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു എന്നതാണ് മര്‍കസ് കഴിഞ്ഞ നാല് പതിറ്റാണ്ടുകൊണ്ടു രാജ്യത്തിനു നല്‍കിയ പ്രധാന സംഭാവയെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


വിദ്യാഭ്യാസത്തിലൂടെ സാമൂഹിക ശാക്തീകരണവും പുരോഗതിയുമെന്ന ലക്ഷ്യം നേടുന്നതിന് ബഹുമുഖ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് മര്‍കസ് നടത്തിവരുന്നത്‌. ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, എയ്ഡഡ്-അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, ഇസ്ലാമിക ശരീഅത്ത് പഠന കേന്ദ്രങ്ങള്‍, ഖുര്‍ആന്‍ പഠന സ്ഥാപനങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുവര്‍ക്കുള്ള സ്പെഷല്‍ സ്‌കൂളുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, വനിത കോളജുകള്‍, അനാഥ സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. മര്‍കസ് പ്രധാന കാമ്പസില്‍ മാത്രം മുപ്പത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ വ്യത്യസ്ത കാമ്പസുകളിലായി നിലവില്‍ 39000 വിദ്യാര്‍ത്ഥികള്‍ പഠനംനടത്തുന്നു.
മര്‍കസിന്റെ ഏറ്റവും പുതിയ സംരംഭമായ നോളജ് സിറ്റി അറിവില്‍ അധിഷ്ഠിതമായ നാഗരികതയെ രൂപപ്പെടുത്തുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയാണ്. കോഴിക്കോട് നഗരത്തില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെ കൈതപ്പൊയിലില്‍ 125 ഏക്കറില്‍ ഉയര്‍ന്നുവരുന്ന നോളജ് സിറ്റിയില്‍ ഉന്നത നിലവാരമുള്ള ലോ കോളജ്, യൂനാനി മെഡിക്കല്‍ കോളജ് എന്നിവ നടന്നുവരുന്നു. കള്‍ച്ചറല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ , ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഇന്ത്യയിലെ 22 സംസ്ഥങ്ങളില്‍ ഇരുനൂറു സ്ഥാപനങ്ങള്‍ മര്‍കസ് നേരിട്ട് നടത്തിവരുന്നു.നാല്‍പ്പത് വര്‍ഷം കൊണ്ട് ഒരു ലക്ഷം പേര്‍ മര്‍കസ് സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിറങ്ങി.

വിദ്യാഭ്യാസത്തോടൊപ്പം ജീവകാരുണ്യ മേഖലകളിലും സജീവമാണ് മര്‍കസ്. ഉത്തരേന്ത്യയിലെ 7218 ഗ്രാമങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്ന മര്‍കസ് സ്വീറ്റ് വാട്ടര്‍ പ്രോജക്ട്, അയ്യായിരം അനാഥകള്‍ക്ക് വീട്ടിലിരുന്നു പഠിക്കാന്‍ സൗകര്യമൊരുക്കുന്ന മര്‍കസ് കെയര്‍, പ്രകൃതി ദുരന്ത മേഖലകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കല്‍, തീരദേശ മേഖലയിലെ ജനങ്ങളുടെ ഭക്ഷണം, താമസം സുരക്ഷ എന്നിവ ലക്ഷ്യമാക്കി കൊണ്ടുള്ള സാന്ത്വനം പദ്ധതികള്‍, വീട് നിര്‍മ്മാണം തുടങ്ങി നിലവില്‍ രാജ്യത്താകെ ഒന്നരക്കോടിയലധികം ജനങ്ങള്‍ക്ക് മര്‍കസിന്റെ സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

kanthaprm

മര്‍കസ് റൂബി ജൂബിലി സമ്മേളനത്തില്‍ 1261പേര്‍ക്ക് മതമീംമാസയില്‍ സഖാഫി ബിരുദവും, 103 പേര്‍ക്ക് ബിരുദാനന്തര ബിരുദവും, 198 പേര്‍ക്ക് ഹാഫിള് പട്ടവും, 692 വിദ്യാര്‍ത്ഥിനികള്‍ക്ക് ഹാദിയ ബിരുദവും നല്‍കുന്നതാണ്.

സമ്മേളനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന ദേശീയോദ്ഗ്രഥന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിയമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അവാര്‍ഡ് ദാനം നിര്‍വഹിക്കും. ജനുവരി നാലിന് ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോ.യുസ് രി മുഹമ്മദ് മലേഷ്യ നിര്‍വഹിക്കും. പത്മശ്രീ എം.എ യൂസുഫലി മുഖ്യാത്ഥിതിയാവും. വൈകുന്നേരം നടക്കുന്ന ആത്മീയ സമ്മേളനം ഹബീബലി സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 25 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ പരിപാടികളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോടിയേരി ബാലകൃഷ്ണന്‍, തദ്ധേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പി വീരേന്ദ്ര കുമാര്‍, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്‍, വയലാര്‍ രവി എം.പി, എം.കെ രാഘവന്‍ എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കാനം രാജേന്ദ്രന്‍, സുപ്രീം കോടതി ജസ്റ്റിസ് ആര്‍.കെ അകര്‍വാള്‍, രാഷ്ട്രപതി ഭവന്‍ സെക്രട്ടറി മുഹമ്മദ് ഖാലിദ് ഖാസി, പത്മശ്രീ ഡോ. രവി പിള്ള തുടങ്ങിയവര്‍ സംബന്ധിക്കും.

ജനുവരി ഏഴ് ഞായര്‍ വൈകുന്നേരം നാല് മണിക്ക് തുടങ്ങുന്ന സമാപന സമ്മേളനം യു.എ.ഇ ഗവണ്മന്റ് ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാഷിമി ഉദ്ഘാടനം ചെയ്യും. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ടുണീഷ്യയിലെ സൈത്തൂന യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ് ലര്‍ ഡോ. ഹിഷാം അബ്ദുല്‍ കരീം സനദ് ദാനം നിര്‍വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ചിത്താരി ഹംസ മുസ്ലിയാര്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സി.എം ഇബ്‌റാഹീം എന്നിവര്‍ പ്രസംഗിക്കും.

പത്ര സമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍,മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി,മർകസ് നോളേജ് സിറ്റി സി.ഇ.ഒ ഡോ അബ്ദുസ്സലാം മുഹമ്മദ്,റൂബി ജൂബിലി സ്വാഗതസംഘം ജനറൽ കൺവീനർ ജി അബൂബക്കര്‍,മർകസ് മീഡിയ ചെയർമാൻ അഡ്വ. സമദ് പുലിക്കാട് എന്നിവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+