മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ കൊലപാതകം; അമ്മയും സഹോദരിയും അറസ്റ്റിൽ
വിഴിഞ്ഞം: അടിമലത്തുറയിൽ മാനസികവിഭ്രാന്തിയുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഈ മാസം രണ്ടാം തീയതിയാണ് വിഴിഞ്ഞം സ്വദേശിയായ വിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും ദുർഗന്ധംവന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വിനുവിന്റെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തിയത്.
സ്ഥിരമായി വീട്ടുകാരെ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനാൽ അമ്മയും സഹോദരിയും അടക്കമുള്ളവർ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുണ്ടായത്. കൊല നടത്തിയത് വിനുവിന്റെ അമ്മയും, സഹോദരിയും, സഹോദരി ഭർത്താവും ചേർന്നാണെന്ന് തെളിയുകയായിരുന്നു.

ഹൃദയസ്തംഭനമെന്ന് നിഗമനം
അടിമലത്തുറ വിനിത ഹൗസിൽ പരേതനായ വിൻസെന്റിന്റെയും നിർമലയുടെയും മകനാണ് വിനു. ഏറെനാൾ ഗൾഫിൽ ജോലി നോക്കിയിരുന്ന വിനു തിരിച്ചത്തിയപ്പോൾ മാനസികവിഭ്രാന്തി പ്രകടിപ്പിച്ചു തുടങ്ങി. അമ്മയേയും സഹോദരിയേയുമൊക്കെ വിനു ഉപദ്രവിക്കുന്നത് പതിവായിരുന്നു. സഹോദരിയുടെ മകളെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്തതോടെ അമ്മയും സഹോദരിയും കുടുംബവട്ടിൽ വിനുവിനെ തനിച്ചാക്കി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. നാട്ടുകാരിൽ ചിലരാണ് വിനുവിന് ഭക്ഷണം നൽകിയിരുന്നത്. കുറച്ച് ദിവസമായി വിനുവിനെ പുറത്ത് കാണാതിരിക്കുകയും വീട്ടിൽ നിന്നും ദുർഗന്ധം ഉയരുകയും ചെയ്തതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വിനുവിന്റെ മൃതദേഹം കണ്ടത്. ഹൃദയത്തിൽ ബ്ലോക്കുകളുണ്ടായിരുന്നതിനാൽ ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്. അതോടെ കൂടുതൽ അന്വേഷണങ്ങളും ഉണ്ടായില്ല.

നാട്ടുകാരുടെ അന്വേഷണം
വിനുവിന്റേത് സ്വഭാവികമരണമല്ലെന്ന നാട്ടുകാരുടെ സംശയമാണ് യഥാർത്ഥ പ്രതികളെ പിടിക്കാൻ സഹായിച്ചത്. കൊല്ലപ്പെടുന്നതിന് തലേദിവസം വിനുവും സഹോദരിയുടെ ഭർത്താവ് ജോയിയും തമ്മിൽ തുറയിൽവെച്ച് വഴക്കുണ്ടായി. അന്ന് ജോയിയുടെ കൂടെ ജിജിനെന്നയാളും വിനുവിനെ മർദ്ദിച്ചു. വിനുവിന്റെ മരണത്തിന് ശേഷം പലരും ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഒാഫായിരുന്നു. ഇത് നാട്ടുകാരിൽ കൂടുതൽ സംശയമുണ്ടാക്കി. ജിജിനേ പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ഇന്നലെ വൈകിട്ട് ചപ്പാത്ത് ജംഗ്ഷനിൽ ഇയാളെ കണ്ട നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തു. മദ്യലഹരിയിലായിരുന്ന ജിജിൻ കുറ്റസമ്മതം നടത്തുകയായിരുന്നു. നാട്ടുകാരിൽ ചിലർ ഇത് റെക്കോർഡ് ചെയ്ത് വാട്ട്സ് ആപ്പിൽ പ്രചരിപ്പിച്ചു. പിന്നാലെ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

വിരോധം തീർക്കാൻ കൊലപാതകം
തന്റെ മകളെ വെള്ളത്തിൽ മുക്കികൊലപ്പെടുത്താൻ ശ്രമിച്ച വൈരാഗ്യമായിരുന്നു സഹോദരിയുടെ ഭർത്താവ് ജോയിക്ക്. ജോയി ഗൾഫിലായിരിക്കെ മാതാവിനേയും സഹോദരിയേയും കുഞ്ഞിനേയും വിനു ഉപദ്രവിച്ചിരുന്നു. ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഭാര്യയും മകളും അമ്മയുമായി മറ്റൊരു വീട്ടിലേക്ക് താമസം മാറി. എങ്കിലും കാണുമ്പോളൊക്കെ ജോയിയും വിനും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. ഒടുവിൽ കൊല്ലാൻ തീരുമാനിച്ചു.വിഷം നൽകി കൊല്ലാനാണ് ആദ്യം തീരുമാനിച്ചത്. വിനുവിനെ കൊല്ലാൻ അമ്മയ്ക്കും സഹോദരിക്കും സമ്മതമായിരുന്നു. ബന്ധുവായ ജിജിന്റെ സഹായവും തേടി. രാത്രി വിനുവിന്റെ വീട്ടിലെത്തി. നല്ല ഉറക്കത്തിലായിരുന്ന വിനുവിൻരെ തലയിൽ ബിയർ കുപ്പികൊണ്ട് അടിച്ചു. തോർത്തുകൊണ്ട് ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി.

ഒടുവിൽ അറസ്റ്റ്
ജോയി(33) , ജിജിൻ (20) വിനുവിന്റെ അമ്മ നിർമല(44) സഹോദരി വിനിത(24) കൊലപാതകം നടത്താൻ സഹായിച്ച കുഴിവിളാകം സ്വദേശി ഫ്ലക്സിൻ (24), ചൊവ്വര സ്വദേശികളായ സജീവ് (21), ഹരീഷ് (21) എന്നിവരെയാണ് വിഴിഞ്ഞം സിഐ എൻ ഷിബുവിൻരെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സഹോദരന്റെ ഉപദ്രവം സഹിക്കാൻ കഴിയില്ലായിരുന്നു, ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് സഹോദരി പോലീസിനോട് പറഞ്ഞു. വിനു മരിച്ചുവെന്ന് ജോയി ഫോണിൽ വിളിച്ച് പറഞ്ഞപ്പോൾ തീർന്നെങ്കിൽ എവിടെയെങ്കിലും മറവ് ചെയ്തേക്കുവെന്നായിരുന്നു സഹോദരിയുടെ പ്രതികരണം. ചുട്ടുകളയാനാണ് വിനുവിൻരെ അമ്മ നിർമല പറഞ്ഞത്.












Click it and Unblock the Notifications