''വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്തിയ മുഴുവൻ പേരും കുടുങ്ങും"; പ്രതികരണവുമായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
തിരുവനന്തപുരം: ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനമെന്ന് തിരുവനന്തപുരം എൻഫോഴ്സ്മെൻ്റ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബൃന്ദ സനിൽ. മോട്ടോർ വാഹന നിയമപ്രകാരം വാഹനനിര്‍മാണ കമ്പനികളുടെ രൂപകല്‍പനയല്ലാതെ മറ്റു തരത്തിലുള്ള രൂപമാറ്റം അനുവദനീയമല്ല.ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ഉൾപ്പെടെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും ബൃന്ദ സനിൽ പ്രതികരിച്ചു.
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

മോട്ടോർ വാഹന നിയമപ്രകാരം വാഹനനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിങ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദിക്കാനാവില്ല. ഇരുചക്രവാഹനങ്ങളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതും നിയമവിരുദ്ധമാണ്. വാഹനപരിശോധനയ്ക്കിടെ ഇത് കണ്ടെത്തിയാൽ ഉറപ്പായും പിഴയീടാക്കാൻ കഴിയും - ബൃന്ദ സനിൽ പറഞ്ഞു.

അതിതീവ്രമായ പ്രകാശമുള്ള ലൈറ്റുകള്‍, എയര്‍ഹോണുകള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനകളിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ വാഹനത്തിൻ്റെ ആർ സി ഓണർക്കെതിരെയും വാഹനമോടിക്കുന്ന ഡ്രൈവർക്കെതിരെയും നടപടിയെടുക്കാം. വാന്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ - ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വൻ വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബൃന്ദ സനിലിൻ്റെ പ്രതികരണം.

ഇരുചക്ര വാഹനത്തിന്റെ ഘടന മാറ്റം വരുത്തുന്ന തരത്തിലുള്ള ആൾട്ടറേഷൻ വ്യവസ്ഥ നിയമപ്രകാരം ശിഷാര്‍ഹമാണ്. ഇതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ വരെ ആര്‍ടിഒ ക്ക് കഴിയുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി. ഇരുചക്രവാഹനങ്ങളിൽ നടത്തുന്ന മോഡിഫിക്കേഷൻ നിയമപ്രകാരം ശിക്ഷാർഹമാണ്. ഇത്തരം ഘട്ടങ്ങളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് റദ്ദാക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.

പിഴയൊടുക്കിയതിന് ശേഷം വീണ്ടും നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കൂടുതൽ സത്വര നടപടികൾ സ്വീകരിക്കാം. ചില ഘട്ടങ്ങളിൽ അറസ്റ്റ് അടക്കമുള്ളവയിലേക്കും ഇത് കടക്കാം. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാൻ എൻഫോഴ്സ്മെൻറ് ആർടിഒ ഉദ്യോഗസ്ഥന് അനുവാദമുണ്ട് - എം വി ഐ ബൃന്ദ സനിൽ പറഞ്ഞു.

ചില മേഖലകളിൽ യാത്രയ്ക്ക് രാത്രിസമയത്ത് ഫോഗ് ലാമ്പുകൾ വേണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെടാറുണ്ട്. അത്തരം പ്രത്യേക സ്ഥലങ്ങളിലെ യാത്രയ്ക്ക് മാത്രമേ ഫോഗ് ലാമ്പ് ഉപയോഗിക്കാൻ പാടുള്ളൂ. കൂടാതെ അതാത് ജില്ലകളിലെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാരുടെ പ്രത്യേക അനുമതിയും ഇതിന് വേണം. പകൽ സമയങ്ങളിൽ യാതൊരു കാരണവശാലും ഇത് പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല. പകൽ സമയങ്ങളിൽ പ്രവർത്തിപ്പിക്കുന്നത് നിയമലംഘനമാണെന്നും എം വി ഐ ബൃന്ദ സനിൽ പ്രതികരിച്ചു.

അതേസമയം, കണ്ണൂരിലെ ആർ.ടി.ഒ ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയ കേസിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവർക്കാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.കൂടാതെ, പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരോടും 3500 രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെയാണ് യൂട്യൂബ് വ്ളോഗർമാരായ എബിനും ലിബിനും കണ്ണൂർ ആർ.ടി.ഒ ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കാത്തതിനും ഇവരുടെ 'നെപ്പോളിയൻ' എന്ന പേരിലുള്ള ടെമ്പോ ട്രാവലർ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ ആർ.ടി.ഒ ഓഫീസിലേക്കെത്തിയ ഇരുവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു.

ഓഫീസിലെ ഉപകരണങ്ങളും ഇ - ബുൾ ജെറ്റ് സഹോദരങ്ങൾ നശിപ്പിച്ചു. ഇതേ തുടർന്ന്,മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന് നൽകിയ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്. ആറുമാസം വരെ തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് ആക്ട് പ്രകാരവും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

കൂടാതെ സംഘം ആർ ടി ഒ ഓഫീസിൽ നിന്ന് ഫേസ്ബുക്ക് ലൈവും ചെയ്തിരുന്നു. ഇത് കണ്ട് നിരവധി ബ്ലോഗർമാരും ഓഫീസ് പരിസരത്ത് തടിച്ചുകൂടി. ആർ ടി ഒ ഓഫീസിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചെത്തിയവർക്കെതിരെ പൊലീസ് പിന്നീട് നടപടി സ്വീകരിച്ചു. ഇവരെ പിന്തുണച്ചത്തിയ 24 ഓളം ബ്ലോഗർമാർക്കെതിരെ കേസെടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

അതേ സമയം, വിവാദമായ സംഭവത്തിൽ പിടിച്ചെടുത്ത വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുപോവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനാണ് രജിസ്ട്രേഷൻ റദ്ദാക്കുന്നത്. ഇതിന്റെ മുന്നോടിയായി ആർ.സി. ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications