ചിലർ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത മാറുന്നവർ, കുപ്രചരണങ്ങൾക്ക് മുഖത്തടിച്ച മറുപടി നൽകി മുഹ്സിൻ
പട്ടാമ്പി: മതത്തിന്റെ പേരില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതിന്റെ പേരിലാണ് അഴീക്കോട് എംഎല്‍എ ആയിരുന്ന കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഇടതുപക്ഷ എംഎല്‍എയായ വീണ ജോര്‍ജും സമാനമായ തെരഞ്ഞെടുപ്പ് കേസ് നേരിടുന്നുണ്ട്.
കെഎം ഷാജിയെ പ്രതിരോധിക്കുന്നതിന് വേണ്ടി യുഡിഎഫുകാര്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് സിപഐയുടെ പട്ടാമ്പി എംഎല്‍എയായ മുഹമ്മദ് മുഹ്‌സിനെ ആണ്. തെരഞ്ഞെടുപ്പ് കാലത്തേത് എന്ന് പറയപ്പെടുന്ന ഒരു ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.
പ്രശസ്ത മതപണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായ മര്‍ഹും കാരക്കാട് മാനു മുസ്ലിയാരുടെ ചെറുമകന്‍ സ. മുഹമ്മദ് മുഹ്‌സിനെ വിജയിപ്പിക്കുക എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിരിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് അടക്കമുളളവര്‍ ഇതും മതത്തിന്റെ പേരിലുളള വോട്ട് പിടുത്തമാണ് എന്ന് ആരോപിക്കുന്നു. ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയാണ് മുഹ്‌സിന്‍ നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഫ്ളക്സ് വെച്ച് പ്രചാരണം
ശ്രീ കെ എം ഷാജി എം എൽ എ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തി എന്ന ഹൈക്കോടതിയുടെ കണ്ടെത്തലും വിധിയും പുറത്തുവന്നപ്പോൾ ഈ ആരോപണങ്ങളെ പ്രതിരോധിക്കാൻ എൻറെ പേരിൽ വ്യാജവാർത്തകൾ ചിത്രീകരിക്കുകയാണ് യുഡിഎഫിന്റെ സൈബർ പോരാളികൾ. താഴെ കാണുന്ന ഫ്ളക്സ് വെച്ചാണ് പ്രചാരണം കൊഴുക്കുന്നത്. തെരഞ്ഞടുപ്പ് സമയത്ത് പട്ടാമ്പിയുടെ മുക്കിലും മൂലയിലും വരെ പ്രചാരണത്തിനായി പോയെങ്കിലും, ഈ ഫ്ളക്സ് ഫേസ്‌ബുക്കിൽ ഫോട്ടോയിൽ മാത്രം കാണാനുള്ള ഭാഗ്യമേ എനിക്കുണ്ടായിട്ടുള്ളു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒക്കെ ഒരേ മാറ്ററിൽ നൂറും ഇരുന്നൂറും ഫ്ളക്സുകൾ അടിക്കുക പതിവാണ്.
സിദ്ദിഖിനോട് സഹതാപം
പക്ഷെ ഈ ഫ്ളക്സ് മാത്രം പട്ടാമ്പിയുടെ ഏതോ ഒരു കോണിൽ, കോൺഗ്രസ്സ്കാരും, ലീഗുകാരും കാണെ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളു എന്നതും വിചിത്രമാണ്. ഈ കുപ്രചരണം ഏതറ്റം വരെ പോകും എന്നറിയാനാണ് രണ്ടുദിവസം നോക്കിയത്. എന്നാൽ ഇന്നലെ കോൺഗ്രസ് നേതാവ് ടി. സിദ്ധീഖ് ഈ പ്രചരണം ഏറ്റെടുത്ത് തൻറെ ഫേസ്ബുക്കിൽ പോസ്റ്റിടുകയുണ്ടായി. സിദ്ദിക്കിനെപ്പോലെ ഒരു പാർട്ടിയുടെ ഉയർന്ന സ്ഥാനത്തിരിക്കുന്ന നേതാവ് ഇത്തരം നിലവാരത്തിലേക്ക് എത്തിച്ചേർന്നതിൽ സഹതാപമുണ്ട്.
വ്യക്തിഹത്യകളും, തെറിവിളികളും
ചുരുങ്ങിയപക്ഷം തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒരു ക്യാമ്പയിൻ ആയി ഈ ഫ്ലക്സ് ഉപയോഗിച്ചിട്ടുണ്ടോ, അല്ലെങ്കിൽ എവിടെയൊക്കെയാണ് ഇത് പ്രത്യക്ഷപ്പെട്ടത്, ഏതു പ്രദേശത്തൊക്കെ ആണ് ഇത് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത് എന്തെങ്കിലും അന്വേഷിക്കേണ്ടത് ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയ്ക്ക് സിദ്ധിക്ക് ചെയ്യേണ്ടിയിരുന്നു. യുഡിഎഫും എന്നും പ്രതിരോധത്തിലാക്കുന്ന സമയത്ത് ഇത്തരത്തിലുള്ള നുണപ്രചരണങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാട്ടാമ്പിയിൽ ഇത് വ്യക്തമായിരുന്നു. എനിക്കെതിരെ പലതരം വ്യക്തിഹത്യകളും, തെറിവിളികളും ലീഗ് നടത്തിയപ്പോൾ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്.
ലീഗ് പത്രം തീവ്രവാദിയാക്കി
എൻറെ വല്യുപ്പ മാനുമുസ്ലിയാരുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ഞാൻ നൽകിയ ഇൻറർവ്യൂ കൃത്യമായി മറുപടി പറയുന്നുണ്ട്. ഞങ്ങളുടെ പ്രചാരണം എൽഡിഎഫിനെ നയങ്ങളും കാഴ്ചപ്പാടുകളും മാനിഫെസ്റ്റോയും അടിസ്ഥാനമാക്കിയാണ്. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോൾ ഞാനൊരിക്കലും എതിർസ്ഥാനാർത്ഥിയെയോ, അദ്ദേഹത്തിൻറെ കുടുംബത്തെയോ ആക്ഷേപിച്ചിട്ടില്ല. ലീഗിൻറെ മുഖപത്രം ചന്ദ്രികയിൽ ഞാൻ തീവ്രവാദിയാണ് എന്ന് മുഖപ്രസംഗമെഴുതുകവരെ ഉണ്ടായി. അത് കഴിഞ്ഞ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പിന് അന്ന് രാവിലെ ലഘുലേഖ വിതരണം നടത്തി.
5 പെൺകുട്ടികളെ വിവാഹം കഴിച്ചു
എൻറെ കുടുംബം പള്ളിക്ക് എതിരാണെന്നും മഹല്ലിന് പുറത്താണെന്നും എൻറെ വീട്ടിലേക്ക് മുസ്ലിം സമൂഹത്തിലെ ചില വിഭാഗങ്ങൾ വന്നാൽ പ്രവേശനം ഉണ്ടാവില്ല എന്നും ആയതിനാൽ എൽഡിഎഫിന് വോട്ട് ചെയ്യരുത് എന്നും ആയിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. മാത്രമല്ല ഞാൻ 5 പെൺകുട്ടികളെ വിവാഹം ചെയ്തുവെന്നും അതിലൊരാൾ ഇസ്രയേലി പെൺകുട്ടിയാണെന്ന് കൃത്യമായി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് പ്രചരണം നടത്തി. ഞാൻ ഇസ്‌ലാമിനു പുറത്താണെന്നു വെറുക്കപ്പെടേണ്ടവൻ ആണെന്നും പ്രചരണം നടത്തി. സോഷ്യൽ മീഡിയയിൽ എന്റെ പലതരത്തിലുള്ള ഫോട്ടോകൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു.
പള്ളിക്കെതിരെ പ്രവർത്തിക്കുന്നവർ
മറ്റു പഞ്ചായത്തുകളിൽ ലീഗിൻറെ കമ്മറ്റികളിൽ ഞങ്ങളുടെ കുടുംബം പള്ളിക്കെതിരായി പ്രവർത്തിക്കുന്നവരാണെന്നും, മഹല്ലിന് പുറത്താണെന്നും പ്രചരണം നടത്തി. ഇത്തരം പ്രചാരണങ്ങളെ ചില യുഡിഎഫ് പ്രവർത്തകർ തന്നെ എതിർക്കുകയും, തെരഞ്ഞെടുപ്പ് ജയിക്കാൻ നുണകൾ പ്രചരിപ്പിക്കാൻ പാടില്ല എന്ന് ശക്തമായ നിലപാടെടുത്തതും ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്. മാനു മുസ്ലിയാരുടെ പേരക്കുട്ടി ആയതുകൊണ്ട് എനിക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഒരു മുന്നണി എന്ന നിലയിൽ എൽഡിഎഫോ, ഞാൻ പ്രതിനിധീകരിക്കുന്ന സി പി ഐ യോ ഒരിക്കലും ഇത്തരം പ്രചരണം നടത്തിയിട്ടില്ല എന്നതും എനിക്കുറപ്പാണ്.
എപ്പോഴും ഒരു ഉപ്പയും വല്യുപ്പയും മാത്രം
സൂഫി പാരമ്പര്യമുള്ള കാരക്കാട് മാനുമുസ്ലിയാർ പൊതു മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന ഒരു വ്യക്തി ആയതുകൊണ്ടും കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ചതു കൊണ്ടും വലിയൊരു ജനസമ്മതി അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് നേരാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എന്നോട് മാനു മുസ്ലിയാരുടെ പേരകുട്ടിയാണോ എന്ന് ചിലർ ചോദിപ്പോൾ അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. അതിനു കാരണം തെരഞ്ഞെടുപ്പ് കാലത്തും, അല്ലാത്ത സമയത്തും എനിക്ക് ഒരു ഉപ്പയും, ഒരു വല്യുപ്പയും മാത്രമേ ഉള്ളു എന്നതാണ്. ഇക്കാര്യത്തിൽ എനിക്കെതിരെ കുപ്രചാരണം നടത്തുന്നവരെ കുറ്റം പറയാൻ കഴിയില്ല.
തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത മാറും
കാരണം തെരഞ്ഞെടുപ്പ് സമയത്ത് ഉള്ള തന്തമാർ തന്നെ ആയിരിക്കണമെന്നില്ല അവർക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ. അത്കൊണ്ട് തന്നെ ഇന്നയാളുടെ മകനല്ലേ, പേരക്കുട്ടിയല്ലേ എന്നൊക്കെ ചോദിക്കുമ്പോൾ അല്ല/അതെ എന്ന് തരാതരം മാറ്റിപ്പറയാൻ അവർക്കെളുപ്പമാണ്. പക്ഷെ എനിക്കങ്ങനെയല്ല. നുണപ്രചാരകരോട് എനിക്ക് പറയാനുള്ളത് ഇത്രയുമാണ്. ഒരു എംഎൽഎ ആയില്ലെങ്കിലും ഞാൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവുമായി മുന്നോട്ടുപോകാൻ എനിക്ക് സാധിക്കും. എന്റെ വിദ്യാഭ്യാസവും, രാഷ്ട്രീയബോധവുമാണ് ജീവിതത്തിൽ എനിക്കുള്ള മുതൽക്കൂട്ട്. അല്ലാതെ നിങ്ങളിൽ പലരെയും പോലെ അഴിമതിയുടെയും, കുതികാൽ വെട്ടിലൂടെയും നേടിയെടുത്ത സ്ഥാനമാനങ്ങളോ, സമ്പത്തുകളോ അല്ല.
സൗഭാഗ്യങ്ങൾ നഷ്ടപ്പെട്ട വിറളി
പതിനഞ്ചു കൊല്ലമായി ലഭിച്ചുകൊണ്ടിരുന്ന സുഖസൗഭാഗ്യങ്ങൾ, മാസപ്പടികൾ തുടങ്ങിയവയൊക്കെ നഷ്ടപ്പെട്ടതാണ് നിങ്ങളെ വിളറിപിടിപ്പിച്ചിരിക്കുന്നത് എന്നെനിക്ക് നന്നായറിയാം. അത് നിങ്ങളുടെ രാഷ്ട്രീയത്തിന് പട്ടാമ്പിയിലെ ജനങ്ങൾ തന്ന മറുപടിയാണ്. നിങ്ങളിൽ പലരും പ്രചരിപ്പിക്കുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള വർഗീയ പ്രചാരണം ഞാൻ തെരഞ്ഞെടുപ്പിൽ നടത്തി എന്ന് ഒരു തെളിവെങ്കിലും നിങ്ങൾ കാണിച്ചു തന്നാൽ, ഒരു ലഘുലേഖ എങ്കിലും ഞാൻ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ, ഒരു വോയിസ് റെക്കോർഡ് എങ്കിലും ഞാൻ അങ്ങനെ പറയുന്നത് തെളിയിച്ചാൽ, ഏതെങ്കിലും തരത്തിൽ ഇത്തരം ഫ്ളക്സുകൾ എൽ ഡി എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി വെച്ചു എന്നുണ്ടെങ്കിൽ തെളിവുകൾ ജനങ്ങൾക്കു മുന്നിലേക്കോ, കോടതിയുടെ മുന്നിലേക്കോ കൊണ്ട് വരൂ.
ജയിച്ചത് രാഷ്ട്രീയം പറഞ്ഞ്
അല്ലാതെ സോഷ്യൽ മീഡിയയിൽ മാസാമാസം പത്തുനുണകൾ എനിക്കെതിരെ പറഞ്ഞത് കൊണ്ട് സ്വർഗമുറപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല. നിങ്ങൾക്കത് തെളിയിക്കാൻ കഴിഞ്ഞാൽ ഞാൻ ഉറപ്പു പറയുന്നു ഈ സ്ഥാനത്ത് പിന്നീടങ്ങോട്ട് ഞാൻ ഒരിക്കലുമുണ്ടാവില്ല. മറിച്ച് നിങ്ങൾ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ പരസ്യമായി മാപ്പ് പറയുകയും ഇത്തരം കുപ്രചരണങ്ങൾ അവസാനിപ്പിക്കുകയും വേണം. ഇ പി ഗോപാലനെപ്പോലെ, ഇ എം എസിനെപ്പോലെ രാഷ്ട്രീയം പറഞ്ഞു തന്നെയാണ് പട്ടാമ്പിമണ്ഡലത്തിൽ ഞാൻ വിജയിച്ചത്.
"നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരും."
ആശയങ്ങൾ ഏറ്റുമുട്ടുന്ന, പണക്കൊഴുപ്പിൽ മുങ്ങാത്ത, നുണപ്രചാരണങ്ങൾക്ക് സ്ഥാനമില്ലാത്ത ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ രാഷ്ട്രീയമാണെന്റെ മാതൃക. അല്ലാതെ തെരഞ്ഞെടുപ്പ് സമയത്തു അബ്ദുറഹിമാൻ സാഹിബിനെപ്പോലും വർഗീയ വാദിയെന്നു വിളിച്ച, ഇ എം എസിനെ വ്യക്തിഹത്യ നടത്തിയ, ഹിന്ദു മാഹാസഭക്കൊപ്പവും, സംഘപരിവാർ സംഘടനകൾക്കൊപ്പവും തരാതരം സഖ്യമുണ്ടാക്കിയ വർഗീയതയുടെ രാഷ്ട്രീയമല്ല. പിണറായി സഖാവിന്റെ വാക്കുകൾ ഇവിടെയാണ് പ്രസക്തമാകുന്നത്. "നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരും."
ഫേസ്ബുക്ക് പോസ്റ്റ്
മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്