നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രീയക്കാര്‍ നിസ്സംഗത കാണിച്ചത് തെറ്റായിപ്പോയി; സമ്മതിച്ച് മുല്ലപ്പള്ളി
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ നിസ്സംഗത പുലര്‍ത്തിയെന്ന് സമ്മതിച്ച് മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് ഡി സി സിയുടെ ആഭിമുഖ്യത്തില്‍ മുന്‍മന്ത്രിയും വനിതാ കമ്മിഷന്‍ അധ്യക്ഷയുമായിരുന്ന എം കമലത്തെ അനുസ്മരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ നിസ്സംഗതയാണ് പുലര്‍ത്തിയതെന്നും അത് വലിയ തെറ്റായിപ്പോയെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു.
വാടക കുറ്റവാളിയെ ഉപയോഗിച്ച്് നടിയെ ക്രൂരമായ പീഡനത്തിനിരയാക്കുകയാണ് ചെയ്തത്. ഈ കാട്ടാളത്തത്തെ അപലപിക്കാന്‍ അന്തരിച്ച പി ടി തോമസ് ഒഴികെ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ആരുമുണ്ടായിരുന്നില്ല. രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കണമെന്നാണ് പൊതുസമൂഹവും ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ വേട്ടക്കാരനൊപ്പം ചേര്‍ന്ന് മൗനം പാലിച്ചു. ഇരയ്ക്ക് നീതികിട്ടത്തക്ക സമീപനമുണ്ടായില്ലെന്നും കേരളത്തിലാണ് ഇതെല്ലാമുണ്ടായത് എന്നതില്‍ നാം ലജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ പി ടി തോമസിനെ കോടതിയില്‍ വിസ്തരിച്ചിരുന്നു. സ്ഥലം എം എല്‍ എ എന്ന നിലയിലായിരുന്നു പി ടി തോമസിനെ വിസ്തരിച്ചത്. കേസില്‍ പൊതുസമൂഹത്തിന്റെ പിന്തുണ പി ടി തോമസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നാലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാ താരങ്ങള്‍ പങ്കെടുത്ത ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസ് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോഴാണ് പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തുന്നതെന്നത് ശ്രദ്ധേയമാണ്.

സംവിധായകന്‍ ബാലചന്ദ്രകുമാറും കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയുമാണ് നടന്‍ ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നതാണ് വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയായത്. സംഭവത്തില്‍ ദിലീപിനെ ഒന്നാം പ്രതിയും സഹോദരനും അളിയനുമടക്കം ആറുപേരെയും ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അതേസമയം ദിലീപും കൂട്ടുപ്രതികളും ഫോണുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

മുദ്ര വെച്ച കവറില്‍ ആറ് ഫോണുകള്‍ ഹാജരാക്കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഫോണുകള്‍ ഹാജരാക്കാനാകില്ലെന്ന് പറഞ്ഞ് ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ ഹൈക്കോടതി തള്ളി. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. തിങ്കളാഴ്ച 10.15 ന് മുന്‍പ് ഫോണ്‍ കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഫോണുകള്‍ ഹാജരാക്കാന്‍ ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. ഫോണുകള്‍ മുംബൈയിലാണ് ഉളളതെന്നും അവ തിരിച്ച് എത്തിക്കാന്‍ സമയം വേണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഉത്തരവ് അനുസരിക്കുന്നില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുളള സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ദിലീപിന് വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും എന്നും ഹൈക്കോടതി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണുകള്‍ നല്‍കാന്‍ വിശ്വാസമില്ലെന്നാണ് ദിലീപിന്റെ വാദം. ഫോണിലെ സ്വകാര്യ വിവരങ്ങള്‍ അന്വേഷണ സംഘം ദുരുപയോഗം ചെയ്യുമെന്നും തന്റെ സ്വകാര്യതയെ ബാധിക്കും എന്നും ദിലീപ് പറയുന്നു. ബാലചന്ദ്ര കുമാര്‍ കള്ളക്കഥ പറയുകയാണ് എന്നും ചാനലിന് നല്‍കിയ അഭിമുഖം ആസൂത്രിതമാണെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ 2017ല്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം വിസ്താരം ബാക്കി നില്‍ക്കേയാണ് വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാര്‍ വരുന്നത്.












Click it and Unblock the Notifications