ഭരണത്തുടര്‍ച്ചയില്ലാതെ പോയത് കോണ്‍ഗ്രസുകാരുടെ കയ്യിലിരുപ്പ് കൊണ്ട്; ആത്മവിമര്‍ശനവുമായി മുല്ലപ്പള്ളി
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ഉജ്ജ്വല വിജയം കരസ്ഥാമാക്കാമെന്നുള്ള പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ അനുകൂലമായെങ്കില്‍ നിലവിലെ സ്ഥിതി അതല്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഉപതിരഞ്ഞെടുപ്പുകളില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ പ്രചരണവും പ്രാദേശിക പ്രശ്നങ്ങളും സജീവമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ചരല്‍കുന്നില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്യാംപ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ നയം വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉദ്ഘാടന പ്രസംഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു മിന്നുന്ന ജയം സമ്മാനിച്ചതില്‍ പിണറായി വിജയനുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം ഉണ്ടായില്ലെങ്കില്‍ സിപിഎം നിലനില്‍ക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഭരണത്തിന് തുടര്‍ച്ചയില്ലാതെ പോയത്
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍റെ ഭരണത്തിന് തുടര്‍ച്ചയില്ലാതെ പോയത് കോണ്‍ഗ്രസുകാരുടെ കയ്യിലിരിപ്പ് കൊണ്ടാണെന്നുള്ള വിമര്‍ശനവും മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തി. ഉമ്മന്‍ ചാണ്ടിയേപോലെ ഇത്രയേറെ ജനഹൃദയം കീഴടക്കിയ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൈത്തെറ്റും കയ്യിലിരിപ്പുമാണ് ഭരണം കളഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ലക്ഷ്യത്തിന് ഒരു സീറ്റ് അകലെ മാത്രം എത്തിയ പാര്‍ട്ടിക്ക് വരാന്‍ പോകുന്ന 6 നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും സിക്സര്‍ അടിക്കാന്‍ നമുക്ക് കഴിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തീരുമാനം എടുത്തിട്ടില്ല
ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല. യോഗ്യരായ മികച്ച സ്ഥാനാര്‍ത്ഥികളെയായിരിക്കും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിര്‍ത്തുക. വ്യക്തികളുടെ തീരുമാനമല്ല, പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു ക്ഷീണിച്ചവരും മടുത്തവരും പുതിയ തലമുറയ്ക്കാഴ് വഴിമാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ആരെയും അനുവദിക്കില്ല
വഴിമാറുന്നവര്‍ എങ്ങും പേകേണ്ട ആവശ്യമില്ല. ക്ഷീണം മാറുന്നത് വരെ മാറി നിന്നാല്‍ മതി. പാര്‍ട്ടി വണ്‍മാന്‍ ഷോയല്ല. കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്കു വേണ്ടത്. ആരും മോശക്കാരല്ല.വ്യക്തി ശുദ്ധിയുള്ളവരായിരിക്കണം നേതൃ സ്ഥാനത്ത് വരേണ്ടത്. കോണ്‍ഗ്രസ് തത്വങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. അതിന് ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഗുണഭോക്താക്കളായ 25 ലക്ഷം പാവപ്പെട്ടവരെ കാണാന്‍ കഴിയാത്തത്ര ഹൃദയശൂന്യതയാണ് മുഖ്യമന്ത്രി വിജയനുള്ളത്. അദ്ദേഹത്തിന് ആരോടാണ് പ്രതിബദ്ധതയെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ച് പാവപ്പെട്ടവരുടെ നടുവൊടിക്കുമ്പോള്‍ വൈദ്യൂതി നിരക്ക് വര്‍ധിപ്പിച്ച ജനങ്ങളെ കൂടുതല്‍ കഷ്ടപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പിണറായി അഹങ്കാരം കാണിക്കുന്നത്
ഇതിന് പിന്നാലെയാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നത്. വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെയും കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനെതിരെയും കോൺഗ്രസ് ശക്തമായ സമരം നടത്തും. തന്‍റെ കുറവുകളും വീഴ്ച്ചകളും മറയ്ക്കാനാണ് പിണറായി വിജയന്‍ അഹങ്കാരം കാണിക്കുന്നത്. തികഞ്ഞ അപകര്‍ഷതാ ബോധത്തിന്‍റെ തടവറയിലാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications