തരൂരിനെ കുടഞ്ഞ് മുല്ലപ്പളളി! കൊവിഡിന് ശേഷം കണ്ടിട്ടില്ല, ഡിന്നർ നടത്തുന്നെന്ന്; അച്ചടക്കം പാലിക്കണം!
തിരുവനന്തപുരം: സോണിയാ ഗാന്ധിയുടെ ഇടക്കാല നേതൃത്വത്തിന് എതിരെ 23 നേതാക്കള്‍ കത്തെഴുതിയത് കോണ്‍ഗ്രസില്‍ പുകയുകയാണ്. തിരുവനന്തപുരം എംപിയായ ശശി തരൂര്‍ അടക്കമുളളവരാണ് സോണിയാ ഗാന്ധിക്ക് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയത്.
ശശി തരൂര്‍ നടത്തിയ വിരുന്നിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് എഴുതുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് എന്നുളള വിവരങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. നേരത്തെ മുതല്‍ക്കേ തന്നെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് തരൂര്‍ സ്വീകാര്യനല്ല. പുതിയ വിവാദത്തോടെ തരൂരിനെതിരെ മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത് വന്നിരിക്കുകയാണ്.
പാര്‍ട്ടി നിലപാടിന് വിരുദ്ധം
പല സന്ദര്‍ഭങ്ങളിലും പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് ശശി തരൂര്‍ അനഭിമതനായി മാറിയിട്ടുളളതാണ്. കേരളത്തിലെ കൊവിഡ് പ്രതിരോധം പരാജയമാണ് എന്ന് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നതിനിടെയാണ് ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്ത്തി ശശി തരൂര്‍ രംഗത്ത് വന്നത്.
ബിജെപി നിലപാടിനൊപ്പം
ഇത് കോണ്‍ഗ്രസിനുളളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയ കേന്ദ്ര തീരുമാനത്തെ അനുകൂലിച്ചും ശശി തരൂര്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കി. സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കോണ്‍ഗ്രസ് നിലകൊണ്ടപ്പോള്‍ ബിജെപി സ്വീകരിച്ച നിലപാടിനൊപ്പമാണ് ശശി തരൂര്‍ നിന്നത്.
വിമർശിച്ച് മുല്ലപ്പളളി
ബിജെപി തരൂരിന്റെ നിലപാട് വലിയ പ്രചാരണമാക്കുകയും ചെയ്തു. ഇത് കോണ്‍ഗ്രസ് നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. പിന്നാലെ സോണിയാ ഗാന്ധിക്ക് തരൂര്‍ അടക്കമുളള നേതാക്കള്‍ കത്തെഴുതിയതും കേരളത്തിലെ കോണ്‍ഗ്രസിനുളളില്‍ ചര്‍ച്ചയായിരിക്കുകയാണ്. തരൂരിനെതിരെ രൂക്ഷ വിമര്‍ശനം ആണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്.
കൊവിഡിന് ശേഷം കണ്ടിട്ടില്ല
കൊവിഡിന് ശേഷം ശശി തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ തുറന്നടിച്ചു. തരൂര്‍ പലപ്പോഴും ദില്ലിയില്‍ ആണെന്നും മുല്ലപ്പള്ളി പറഞ്ഞു. ദില്ലിയില്‍ തരൂര്‍ ഡിന്നര്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു. തരൂര്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിനേയും മുല്ലപ്പളളി രൂക്ഷമായി വിമര്‍ശിച്ചു.
പാർട്ടിയിൽ പറയണം
പറയാനുളള കാര്യങ്ങള്‍ ശശി തരൂര്‍ പാര്‍ട്ടി വേദികളില്‍ ആണ് പറയേണ്ടത്. പരസ്യമായി പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിക്ക് ചേരുന്നതല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും ഇക്കാര്യം തന്നെയാണ് പറഞ്ഞിട്ടുളളത് എന്നംു മുല്ലപ്പളളി പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
അച്ചടക്കം പാലിക്കണം
ശശി തരൂര്‍ പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കാന്‍ തയ്യാറാകണം എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ദില്ലിയിലുളള തരൂരിന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുളളതാണ്. അതിനാല്‍ അഭിപ്രായം അറിയിക്കുന്നതിന് ബുദ്ധിമുട്ടില്ല. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും എപ്പോള്‍ വേണമെങ്കിലും തരൂരിന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കുന്നവരാണെന്നും മുല്ലപ്പളളി പറഞ്ഞു.
23 നേതാക്കളുടെ കത്ത്
കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ച് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത് അടഞ്ഞ അധ്യായം ആണെന്നും മുല്ലപ്പളളി പറഞ്ഞു. തരൂരിനെ കൂടാതെ കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ അടക്കമുളള നേതാക്കളാണ് കത്തെഴുതിയത്. ഇതിന് പിന്നാലെ 6 മാസത്തിനകം എഐസിസി ചേര്‍ന്ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
എല്ലാം തുടങ്ങിയത് തരൂരിന്റെ വിരുന്നില്‍, പൈലറ്റും ചിദംബരവും! ജനുവരിയിൽ കോൺഗ്രസിന് പുതിയ പ്രസിഡണ്ട്!