ഇതൊന്നും മുഖ്യമന്ത്രിയോട് ചോദിക്കേണ്ട കാര്യമില്ല... ഇതാ റവന്യൂ മന്ത്രി.. പിണറായി കണ്ടോ ചന്ദ്രശേഖരനെ?
മൂന്നാർ ദൗത്യത്തിന് അഭിവാദ്യങ്ങൾ, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു - യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞ വാക്കുകളാണ്. സി പി എം എന്ന വല്യേട്ടൻ റിമോട്ട് കൺട്രോൾ കൈകാര്യം ചെയ്യുന്ന സർക്കാരിൽ, സി പി എം മന്ത്രിമാരെല്ലാം പഴിവാങ്ങുന്പോൾ, കയ്യടി നേടിയ ആ റവന്യൂ മന്ത്രി ആരാണ്. അദ്ദേഹത്തിൻറെ പേരാണ് ഇ ചന്ദ്രശേഖരൻ. സി പി ഐയുടെ നിയമസഭയിലെ നേതാവ്. കാഞ്ഞങ്ങാട് നിന്നുള്ള എം എൽ എ. പിണറായി വിജയന് പാലുംവെള്ളത്തിൽ പണി കൊടുത്ത ഈ മിടുക്കൻ മന്ത്രിയെക്കുറിച്ച് വായിക്കാം.
കാസർഗോഡ് ജില്ലയിൽ നിന്നും
കേരളത്തിലെ സി.പി.ഐ. നേതാക്കളിൽ പ്രമുഖനാണ് ഇ ചന്ദ്രശേഖരൻ. കാസര്‍കോട് പെരുമ്പള സ്വദേശിയാണ്. കാസര്‍കോട് പെരുമ്പള 'പാര്‍വ്വതി'യിലെ പരേതരായ പി കുഞ്ഞിരാമന്‍ നായരുടെയും ഇ പാര്‍വതിയമ്മയുടെയും മകനാണ്. 1969 ല്‍ എ ഐ വൈ എഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തന രംഗത്തേയ്ക്ക് വന്നത്. കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിയ്ക്കുന്നത്.
തുടക്കം ഇങ്ങനെ
കാസര്‍കോട് ജില്ല രൂപീകരിക്കുന്നതിന് വേണ്ടി നടത്തിയ പ്രക്ഷോഭ സമരങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമവികസന ബോര്‍ഡംഗം, കേരള അഗ്രൊ മെഷിനറീസ് കോര്‍പറേഷന്‍ (കാംകോ) ഡയറക്ടര്‍, കെ എസ് ആര്‍ ടി സി സ്റേജ് പുനര്‍നിര്‍ണയ കമ്മറ്റിയംഗം എന്നീ പദവികള്‍ വഹിച്ചു. 2005 മുതല്‍ സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ്.
നിയമസഭയിലേക്ക്
2011 ലാണ് ചന്ദ്രശേഖരന്‍ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. രാഷ്ട്രീയത്തിനതീതമാ സുഹൃദ് വലയത്തിന്റെ ഉടമയാണ് ചന്ദ്രശേഖരൻ. 1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിയായി. 1987 മുതല്‍ ജില്ലാ സെക്രട്ടറിയായി. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരുമ്പളയിലെ ആദ്യകാല സെക്രട്ടറിയുമായിരുന്ന ഇ കെ നായരുടെ സഹോദരി പുത്രനാണ്. സാവിത്രിയാണ് ഭാര്യ. മകള്‍ നീലി ചന്ദ്രന്‍.
ഇതെല്ലാം സ്വാഭാവിക കാര്യങ്ങൾ
മൂന്നാറില്‍ നടന്ന ഒഴിപ്പിക്കല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം പറഞ്ഞത്. അത് സ്വാഭാവികമായ നടപടിക്രമം മാത്രമായിരുന്നു. മൂന്നാറില്‍ നടപ്പിലാക്കുന്നത് ഒഴിപ്പിക്കലാണ്, ആ നടപടിയുമായി സര്‍ക്കാര്‍ പോകുക തന്നെ ചെയ്യുമെന്നും സി പി ഐ മന്ത്രിയായ ഇ ചന്ദ്രശേഖരൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് മറുപടിയില്ല
പാപ്പാത്തി ചോലയിലെ കുരിശ് പൊളിച്ചുമാറ്റേണ്ടിയിരുന്നില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയുന്നില്ലെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയില്ല. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ല, പറയുന്നത് ശരിയല്ല - ഇതായിരുന്നു വിമർശനങ്ങളോട് അദ്ദേഹത്തിൻറെ പ്രതികരണം.
മുഴുവൻ കയ്യേറ്റക്കാർക്കും എതിരെ
മൂന്നാറിലെ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റക്കാര്‍ക്കെതിരേയും റവന്യു വകുപ്പ് നടപടിക്ക് ഒരുങ്ങുകയാണെന്നും മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു. കയ്യേറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ റവന്യു സെക്രട്ടറിക്ക് ചുമതല നല്‍കിയിട്ടുണ്ട്. മൂന്നാറിലും ദേവികുളത്തും സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടിയവരില്‍ റവന്യു, വനം, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും കോടതി ജീവനക്കാരും അടക്കമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നി സാഹചര്യത്തിലാണ് ഇത്.
ശക്തമായ താക്കീതാണ്
ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരായത് ഗുരുതര തെറ്റാണെന്നും ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു. കയ്യേറ്റക്കാരെ ചെറുത്, വലുതെന്ന് തരംതിരിക്കാനില്ല, കയ്യേറ്റക്കാര്‍ക്കെതിരായ നടപടി ഇടുക്കിയില്‍ മാത്രം പരിമിതപ്പെടുത്തേണ്ടത് അല്ലെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പ്രതിരോധത്തിൽ
മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും സി പി ഐമ്മിനെയും പ്രതിരോധത്തിലാക്കുന്നതാണ് മന്ത്രി ഇ ചന്ദ്രശേഖരൻറെ വാക്കുകൾ. ചപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചുമാറ്റിയതിനെതിരെ പിണറായി വിജയൻ രംഗത്ത് വന്നത് വോട്ട് ബാങ്കുകളെ സുഖിപ്പിക്കാനാണ് എന്ന് പരക്കേ ആക്ഷേപം ഉയരുന്നുണ്ട്. റവന്യൂ മന്ത്രിയെയും ഉദ്യോഗസ്ഥരെയും ഭയപ്പെടുത്തി കയ്യേറ്റ സ്ഥലങ്ങൾ സംരക്ഷിക്കാൻ സി പി എം ശ്രമിക്കുകയാണ് എന്ന് വരെ ആക്ഷേപമുണ്ട്.