'മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന സംഘടന'; ആർഎസ്എസ് വേദിയിൽ ഔസേപ്പച്ചൻ, പ്രശംസയും
തൃശൂർ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന വിജയദശമി പഥസഞ്ചലനം പരിപാടിയിലാണ് ഔസേപ്പച്ചനും പങ്കെടുത്തത്. ചടങ്ങിൽ അധ്യക്ഷനായ അദ്ദേഹം ആർഎസ്എസിന്റെ പ്രവർത്തനത്തെ പുകഴ്ത്തി സംസാരിക്കുകയുമുണ്ടായി. തന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.
ആർഎസ്എസിന്റെ അച്ചടക്കത്തെ കുറിച്ച് ഉൾപ്പെടെ ചടങ്ങിൽ ഔസേപ്പച്ചൻ സംസാരിച്ചു. തൃശൂർ മണ്ഡലത്തിൽ നടൻ സുരേഷ് ഗോപി എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിൽ നിന്നുള്ള മറ്റൊരു പ്രമുഖൻ ആർഎസ്എസ്-ബിജെപി പരിപാടികളുമായി സഹകരിക്കുന്നത് എന്ന കാര്യമാണ് ശ്രദ്ധേയം.

എന്നാൽ ഇതുവരെയും ബിജെപി അംഗത്വം എടുക്കുകയോ തന്റെ രാഷ്ട്രീയം തുറന്നു പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യാത്ത ഔസേപ്പച്ചനെ പോലെയൊരു മുതിർന്ന സംഗീതജ്ഞൻ ആർഎസ്എസ് വേദിയിൽ എത്തിയത് വലിയ വർത്തയാവുകയാണ്. മാത്രമല്ല ആർഎസ്എസിന്റെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നിലാണ് അദ്ദേഹം പങ്കെടുത്തത് എന്ന പ്രത്യേകത കൂടിയുണ്ട്.
മനുഷ്യരുടെ നന്മയ്ക്കായും നാടിനെ നന്നാക്കാനും വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന സംഘത്തിന് പ്രണാമം അർപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ആർഎസ്എസ് പ്രവർത്തകരുടെ അച്ചടക്കത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് അർഹതയുണ്ടെന്ന് തോന്നുന്നില്ലെന്നും ഔസേപ്പച്ചൻ പറയുകയുണ്ടായി.
പ്രധാനമന്ത്രിയെക്കുറിച്ചും യോഗയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ 45 വർഷത്തോളമായി യോഗ ചെയ്യുന്ന ആളാണ് താൻ. പ്രധാനമന്ത്രി യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ വർത്തകളിലൂടെയും പത്രങ്ങളിലൂടെയും കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു. പറയുന്നത് രാഷ്ട്രീയം അല്ലെന്നും രാഷ്ട്രീയത്തിന് കേരളത്തിൽ വേറെ അർത്ഥമല്ലേ എന്നും ഔസേപ്പച്ചൻ ചോദിച്ചു.
ഔസേപ്പച്ചൻ എന്താ ഇവിടെയെന്ന് ചിലർ കരുതിയിട്ടുണ്ടാകും. സംഘമെന്നത് സങ്കുചിതമായി ചിന്തിക്കുന്നവരല്ല, വിശാലമായി ചിന്തിക്കുന്നവരാണെന്ന് പറഞ്ഞ അദ്ദേഹം, അതുകൊണ്ടാണ് ഇന്ന് താനിവിടെ നിൽക്കുന്നതെന്നും പറഞ്ഞു. പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചവരോട് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
അതേസമയം, തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ന്യൂനപക്ഷ സമുദായങ്ങൾ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗം വലിയ രീതിയിൽ സ്വാധീനിച്ചു എന്നപ്രചരണത്തിന് ആക്കം കൂട്ടുന്നതാണ് ഔസേപ്പച്ചന്റെ വരവ്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താൻ മോദി നേരിട്ട് രംഗത്തിറങ്ങിയിരുന്നു. ഇതും ബിജെപിക്ക് ഗുണം ചെയ്‌തുവെന്ന് വിലയിരുത്തലുണ്ടായിരുന്നു.
അതിനിടയിലാണ് തൃശൂരിൽ തന്നെ ഈ റിപ്പോർട്ടുകൾ സാധൂകരിക്കുന്ന തരത്തിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു പ്രമുഖനെ ആർഎസ്എസ് വേദിയിൽ കാണുന്നത്. ചടങ്ങിനെത്തിയതിന് പിന്നിൽ രാഷ്ട്രീയ നീക്കങ്ങൾ എന്തെങ്കിലും ഉണ്ടെന്ന കാര്യത്തിൽ ഇതുവരെയും റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ പ്രതികരണങ്ങൾ കാത്തിരിക്കുകയാണ് എല്ലാവരും.












Click it and Unblock the Notifications