വിജയൻ പിള്ളയെ അയച്ചത് താനാണോയെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കണം; കെ സുരേന്ദ്രൻ
സ്വപ്നയും സി പി എമ്മും മുഖ്യമന്ത്രിയും തമ്മിലുള്ള ഇടപാട് മാത്രമല്ല ഇത്, സത്യം ജനങ്ങൾക്കറിയണമെന്നും സുരേന്ദ്രൻ

കൊച്ചി: സ്വപ്ന പറഞ്ഞ വിജയ് പിള്ള ആരെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. സ്വപ്നയും സി പി എമ്മും മുഖ്യമന്ത്രിയും തമ്മിലുള്ള ഇടപാട് മാത്രമല്ല ഇത്, സത്യം ജനങ്ങൾക്കറിയണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
'എന്തിനാണ് ഇത്തരമൊരു ഒത്തുതീർപ്പിന് ഗോവിന്ദൻ മാഷ് ആളെ അയച്ചതെന്ന കാര്യം അന്വേഷിക്കണം. കാരണം സ്വർണക്കടത്ത് കേസിലെ ഒരു പ്രധാനപ്പെട്ട പ്രതിയാണ് വെളിപ്പെടുത്തൽ നടത്തിയത്. അവരും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും എല്ലാം ചേർന്ന് നടത്തിയ കൊള്ളയുടെ വിശദാംശങ്ങളാണ് നേരത്തേ മുതൽ പുറത്ത് വന്നിരിക്കുന്നത്. അവരുടെ വെളിപ്പെടുത്തലിൽ പല കാര്യങ്ങളും പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. അവർ ആദ്യം ശിവശങ്കർ ആണ് തന്നെ സഹായിച്ചതെന്ന് പറഞ്ഞപ്പോൾ അക്കാര്യം മുഖവിലക്കെടുത്തിരുന്നില്ല. പിന്നീട് മനസിലായി ശിവശങ്കർ ആണ് അവരെ സ്വർണക്കടത്തിൽ പ്രധാനമായും സഹായിച്ചതെന്ന്.
സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനിലേക്ക് അന്വേഷണം എത്തുന്നത്. നേരത്തേ തന്നെ ഭീഷണിപ്പെടുത്താൻ ജയിൽ ഡിജിപി വന്നിരുന്നതായി അവർ ആരോപിച്ചിരുന്നു. അതെല്ലാം പിന്നീട് സ്ഥിരീകരിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അവരുടെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. അങ്ങനെയൊരു വിജയൻ പിള്ള ഉണ്ടോ, ഉണ്ടെങ്കിൽ അതാരാണ്, ആരാണ് അയാളെ അയച്ചത്, എന്തിനാണ് 30 കോടി തരാമെന്ന് അവരോട് പറഞ്ഞത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം.
ഇതിൽ സത്യമില്ലെങ്കിൽ ഗോവിന്ദൻമാഷ് അക്കാര്യം തുറന്ന് പറയാൻ തയ്യാറാകണം. ഗോവിന്ദൻ മാഷിന് വിജയൻ പിള്ളയെ അറിയുമോ? വിജയൻ പിള്ള പറഞ്ഞിട്ടാണോ ഗോവിന്ദൻ മാഷ് പോയത് ഇതെല്ലാം അന്വേഷിക്കണം. ആരോപണത്തിലെ വസ്തുത ജനങ്ങൾക്ക് അറിയാൻ താത്പര്യമുണ്ട്. ഇത് സി പി എമ്മും സ്വപ്നയും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നമല്ല, നാടിന്റെയാകെ പ്രശ്നമാണ്. ഇതിന്റെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്', സുരേന്ദ്രൻ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നും സ്വപ്ന ആരോപിച്ചിരുന്നു. വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്നും തല്‍ക്കാലം ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറാനാണ് നിർദേശിച്ചെന്നും ലൈവിലെത്തി സ്വപ്ന പറഞ്ഞിരുന്നു.












Click it and Unblock the Notifications