വിഴിഞ്ഞത്തേത് കലാപ ശ്രമമെന്ന് എംവി ഗോവിന്ദൻ; 'ഫാദര്‍ ഡിക്രൂസ് വര്‍ഗീയ മനസിന്റെ ഉടമ'
തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമരം തീരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം അവിടെയുണ്ട്. അവരാണ് കലാപത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി അബ്ദുറഹ്മാനെതിരെ വിവാദപരാമര്‍ശം നടത്തിയ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി. ഫാദര്‍ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ മാന്യതയ്ക്ക് പോലും വില കല്‍പ്പിക്കാത്ത പ്രസ്താവനയാണ് നടത്തിയതെന്ന് ഗോവിന്ദൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തികൊണ്ടാണ് ഒരു ഘട്ടത്തില്‍ അവിടെ സമരം ആരംഭിക്കുന്നത്. ആ സമരത്തിന്റെ ഭാഗമായിട്ട് ഉയര്‍ത്തിയ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഹാരിക്കാനാവശ്യമായ സർക്കുലർ സര്‍ക്കാര്‍ തന്നെ പുറപ്പെടുവിച്ചു. ഏഴോളം കാര്യങ്ങളാണ് മുന്നോട്ട് വെച്ചത്, അതിൽ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചു. അവശേഷിക്കുന്ന ഒറ്റകാര്യം മാത്രമേയുള്ളൂ. അത് വിഴിഞ്ഞം തുറമുഖത്തിന്റെ പണി തുടരരുത് എന്നാണ്. അതിനോട് സർക്കാരും എൽ ഡി എഫും യോജിച്ചിട്ടില്ല. നമ്മുടെ വളര്‍ച്ചയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന, പ്രത്യേകിച്ച് തിരുവന്തപുരത്തിന്റേത് ഉൾപ്പെടയുള്ള വികസന സാധ്യതയുള്ള പദ്ധതിയായതിനാല്‍ ഒഴിവാക്കാന്‍ കഴിയുന്നതല്ല.

'തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കപ്പെട്ടതിന് ശേഷം ഈ ഒറ്റപ്രശ്‌നത്തിന്റെ പേരിലാണ് കലാപം സൃഷ്ടിക്കുന്നത്. ജനാധിപത്യ രീതിയിൽ സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. പോലീസ് സ്‌റ്റേഷന്‍ ആക്രമണം യാദൃശ്ചികമായി ഉണ്ടായതല്ല. ആസൂത്രിതമായി നടത്തിയതാണെന്ന് എല്ലാവര്‍ക്കും അറിയാം. 40 ഓളം പോലീസുകാരെയാണ് ആക്രമിച്ചത്. ചുറ്റുമുള്ള വീടുകൾക്ക് നേരേയും അക്രമണം നടന്നു. ഈ ആക്രമണം നടത്തിയ ശക്തികൾ കേവലമായ തൊഴിലാളി പ്രശ്നത്തിന് പുറത്താണ് ഇത് നടത്തിയതെന്ന് ആർക്കും പറയാനാകില്ല.
ഇതിന് പിന്നില്‍ ഒരു ഗൂഢ ഉദ്ദേശ്യമുണ്ട്. പിന്നീലുള്ളവരെ കണ്ട് പിടിച്ച് നടപടി സ്വീകരിക്കണ്ടതുണ്ട്, എംവി ഗോവിന്ദൻ പറഞ്ഞു.

തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെയും എംവി ഗോവിന്ദൻ രംഗത്തെത്തി. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്കുപിഴ എന്നാണ് പറഞ്ഞത്. നാക്കുപിഴ അല്ല അത്. അത് ഒരു മനുഷ്യന്റെ സാംസ്കാരിക അവബോധമാണ് മനസാണ്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആ പദപ്രയോഗം നടത്താന്‍ പറ്റുള്ളൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിം പേരായതുകൊണ്ട് അത് തീവ്രവാദി എന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസ്സുള്ള ഒരാളാകണം. വികൃതമായ ഒരു മനസ്സ്. അതാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത്' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.












Click it and Unblock the Notifications