'ഞങ്ങളും കല്യാണത്തിന് പോയിട്ടുണ്ട്; മുസ്ലീം വിവാഹത്തില്‍ സ്ത്രീകളെ അടുക്കള ഭാഗത്തിരുത്തുന്ന രീതിയില്ല'
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുസ്ലീം വിവാഹ ചടങ്ങുകളില്‍ സ്ത്രീകള്‍ക്ക് വിവേചനമുണ്ടെന്ന നടി നിഖില വിമലിന്റെ പരാമര്‍ശത്തെ തള്ളി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. കണ്ണൂരിലെ മുസ്ലീം കല്യാണ വീടുകളില്‍ സ്ത്രീകളെ അടുക്കള ഭാഗത്തിരുത്തുന്ന രീതിയില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഭക്ഷണ സൗകര്യം ഒരുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നിഖിലയെ വേട്ടയാടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് എം വി ജയരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങളുടെ അനുഭവം മറിച്ചാണ്. അവര്‍ക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പറഞ്ഞതാവും. സ്ത്രീകള്‍ക്ക് പ്രത്യേകമായി ഒരിടത്ത് ഭക്ഷണ സ്ഥലമുണ്ടാകുമെന്നതല്ലാതെ, മഹാഭൂരിപക്ഷം സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതാണ് കാണുന്നത്.

ഞങ്ങളും കല്യാണത്തിനൊക്കെ പോയിട്ടുണ്ട്. അവിടെയൊന്നും സ്ത്രീപുരുഷ വേര്‍തിരിവ് പ്രത്യേകമായി പറയാനില്ല. എന്നാല്‍ കല്യാണത്തിന് ഒരുക്കുന്ന പന്തലില്‍ തന്നെ സ്ത്രീകള്‍ക്ക് പ്രത്യേകമായി മേശയും കസേരയും ഒരുക്കാറുണ്ട്. അല്ലാതെ അടുക്കള ഭാഗത്തിരുത്തി ഭക്ഷണം നല്‍കുന്നത് കണ്ടിട്ടില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു.
സമൂഹത്തില്‍ വളര്‍ന്നുവരുന്ന സ്ത്രീ പുരുഷ സമത്വ മനോഭാവം ഇത്തരം ആളുകളില്‍ എത്തിയിട്ടില്ലന്നേ ഇപ്പോള്‍ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ സ്ത്രീകളോടുള്ള വിരോധം കൊണ്ടാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, ഇന്നത്തെ കാലത്ത് എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നും എം വി ജയരാജന്‍ കൂട്ടിചേര്‍ത്തു.
എന്നാല്‍ അഭിപ്രായം പറഞ്ഞയാളെ വേട്ടയാടുന്നത് ശരിയല്ല. സ്വാധിഷ്ടമായ കഞ്ഞി കൊടുക്കുമ്പോള്‍ അത് കമ്മ്യൂണിസ്റ്റുകാരുടേതാണെന്ന് പറഞ്ഞ് വേട്ടായുന്നത് പോലെയാണിത്. സ്ത്രീപുരുഷ സമത്വം അനിവാര്യമാണ്. സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് കുടുംബം. വീട്ടില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നല്ലേ ഭക്ഷണം കഴിക്കുന്നത്. പുരുഷന്മാര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ മാത്രമുള്ള ആളാണ് സ്ത്രീയെന്ന് പറയാന്‍ പറ്റില്ല. സ്ത്രീപുരുഷ സമത്വത്തിന്റെ പേരില്‍ അവരെ വേട്ടായാടുന്നത് ഹീനമാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലീം സമുദായത്തിലെ സ്ത്രീകളോട് വിവേചനമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പാടില്ലായിരുന്നു. വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി വിദ്യാലയത്തിലേക്ക് അയച്ചപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവങ്ങേണ്ടി വന്നിട്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് ആ സ്ഥിതി മാറി.
പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ചുമതലയുണ്ടായിരുന്ന കാലത്ത് പരിശോധിച്ചപ്പോള്‍ മുസ്ലീം വിഭാഗത്തിലെ പെണ്‍കുട്ടികളാണ് മെഡിക്കല്‍ ബിരുദം ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ക്ക് അവിടെ കൂടുതല്‍ എത്തുന്നത്. പെണ്‍കുട്ടികള്‍ക്കും പഠിപ്പ് വേണമെന്നത് ആ സമുദായത്തില്‍ നടന്ന ദീര്‍ഘകാലത്തെ നവോത്ഥാനചിന്തയുടെ മാറ്റമാണ്. സ്വാഭാവികമായും ആചാരാനുഷ്ഠാനങ്ങളിലും മാറ്റം വേണം. അത് ആ സമുദായത്തില്‍ തന്നെയുള്ള ആളുകള്‍ മുന്‍കൈയെടുത്ത് ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും കോഴിക്കോടില്ലാത്ത ഒരു ചടങ്ങ് നടക്കുന്നുണ്ട്. വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടിയുടെ വീട്ടിലാണ് പ്രത്യേക മണിയറ പണിതുകൊടുത്ത് പുരുഷന്മാര്‍, ഭര്‍ത്താക്കന്മാര്‍ താമസിക്കേണ്ടത്. ചിലയിടങ്ങളില്‍ അതിലിപ്പോള്‍ മാറ്റംവരുന്നുണ്ടെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.












Click it and Unblock the Notifications