ചെന്നിത്തലയ്ക്ക് കിട്ടിയ ഇരട്ടി പ്രഹരം';വിവാദത്തിനിടയിൽ മുങ്ങി പോയ വാർത്തകളെന്ന് ജയരാജൻ
തിരുവനന്തപുരം; ലോകായുക്തയിൽ മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമെതിരെ സമർപ്പിച്ച അഴിമതി ആരോപണക്കേസ് ലോകായുക്ത ഡിവിഷൻബെഞ്ച് തള്ളി എന്ന വാർത്ത വിവാദസ്ത്രീയുടെ വിവാദത്തിനിടയിൽ മുങ്ങിപ്പോയെന്ന് എംവി ജയരാജൻ. രാഷ്ട്രീയപ്രേരിതമായി നൽകിയ ഇത്തരം പരാതികളും കേസുകളും, ആരോപണമുന്നയിക്കുന്ന ഘട്ടത്തിൽ ബ്രേക്കിങ്ങ് ന്യൂസുകളാണെങ്കിലും, അത് തള്ളിക്കളഞ്ഞാൽ വലതുപക്ഷ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല. ഇത് ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന വലതുപക്ഷ പാർട്ടികളെക്കാൾ മ്ലേച്ഛമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫിനെതിരെ ഒരു സ്‌ഫോടനം ഉണ്ടാക്കാനായി അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ മുഖ്യമന്ത്രിക്കും അന്നത്തെ മന്ത്രി തോമസ് ഐസക്കിനുമെതിരെ സമർപ്പിച്ച അഴിമതി ആരോപണക്കേസ് മെറിറ്റിലേക്ക് പോലും കടക്കാതെ ലോകായുക്ത ഡിവിഷൻബെഞ്ച് തള്ളി എന്ന വാർത്ത വിവാദസ്ത്രീയുടെ വിവാദത്തിനിടയിൽ മുങ്ങിപ്പോയി. നേരത്തേ വലതുപക്ഷ മാധ്യമങ്ങൾ ഇവയൊക്കെ മുൻപേജിൽ എട്ടുകോളം വാർത്തകളും ദിവസങ്ങളോളം ചാനൽ ചർച്ചകളും നടത്തി ആഘോഷിച്ചതാണ്. എന്നാലിപ്പോൾ തള്ളിയത് വാർത്തപോലുമായില്ല.
കിഫ്ബി മുഖേന 9700 കോടി രൂപ ചെലവിൽ ആരംഭിച്ച കോട്ടയം കോലത്തുനാട് ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയും ചേർന്ന് 260 കോടി രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു ചെന്നിത്തലയുടെ ആരോപണം. പ്രോസിക്യൂഷൻ നടപടിക്ക് അനുമതി തേടി ഗവർണർക്ക് നൽകിയ ഹരജി നേരത്തെ തന്നെ തള്ളിയിരുന്നു. സുതാര്യമായി നടക്കുന്ന പദ്ധതികൾക്കെതിരെ യാതൊരു വസ്തുതയുമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു അന്ന് ഗവർണറുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. ലോകായുക്തയിൽ പരാതി നൽകാതെ മാന്യത കാണിക്കാമായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവിന്. ഇപ്പോൾ അന്വേഷിക്കാൻ ഒന്നുമില്ലെന്ന നിരീക്ഷണത്തോടെ ലോകയുക്തയും തള്ളി. ചുരുക്കത്തിൽ ചെന്നിത്തലയ്ക്ക് ഇരട്ട പ്രഹരമാണ് കിട്ടിയത്.
ദുരിതാശ്വാസനിധിയിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും സഹകരണമേഖലയിലെ നിയമനം സംബന്ധിച്ച് കടകംപള്ളിക്കും ബാലാവകാശ കമ്മീഷൻ നിയമനം സംബന്ധിച്ച് കെകെ ശൈലജ ടീച്ചർക്കും ഖുറാൻ കടത്തിയത് വാഹനങ്ങൾ ദുരുപയോഗം ചെയ്താണെന്ന് ആരോപിച്ച് കെ.ടി. ജലീലിനുമെതിരെ പ്രതിപക്ഷ നേതാവടക്കമുള്ളവർ ലോകായുക്തയിൽ നൽകിയ ഹരജികളെല്ലാം ഇതിനകം തള്ളിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും എൽഡിഎഫ് സർക്കാറിനെതിരെ അഴിമതി ആരോപണങ്ങൾ പ്രതിപക്ഷം തുടർച്ചയായി ഉന്നയിച്ചുവരികയാണ്. രാഷ്ട്രീയപ്രേരിതമായി നൽകിയ ഇത്തരം പരാതികളും കേസുകളും, ആരോപണമുന്നയിക്കുന്ന ഘട്ടത്തിൽ ബ്രേക്കിങ്ങ് ന്യൂസുകളാണെങ്കിലും, അത് തള്ളിക്കളഞ്ഞാൽ വലതുപക്ഷ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല. ഇത് ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന വലതുപക്ഷ പാർട്ടികളെക്കാൾ മ്ലേച്ഛമാണ്.
നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ












Click it and Unblock the Notifications