'ജനാധിപത്യത്തിന്റെ ആരാച്ചാർമാരായ കോൺഗ്രസ്സുകാരിപ്പോൾ ഊരാക്കുടുക്കിലാണ്'; വിമർശിച്ച് ജയരാജൻ
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ജനാധിപത്യത്തിന്റെ ആരാച്ചാർമാരായ കോൺഗ്രസ്സുകാരിപ്പോൾ ഊരാക്കുടുക്കിലാണെന്ന് അദ്ദേഹം പരിഹസിച്ചു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ വ്യാജ കാർഡുകൾ ഉണ്ടാക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ഒരുക്കമാണ് സ്വന്തം സംഘടനയ്ക്കകത്ത് നടപ്പാക്കിയതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വിമർശിച്ചു. പോസ്റ്റ് വായിക്കാം
'ചീറ്റിപ്പോയ നിരവധി വ്യാജവാർത്തകൾ സൃഷ്ടിച്ച് കുപ്രസിദ്ധനായ രാഹുൽ മാങ്കൂട്ടത്തിൽ ഒടുവിൽ വ്യാജ തിരിച്ചറിയൽ കാർഡിലൂടെ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായുണ്ടാക്കിയ രാഹുലിന്റെ ഉറ്റ ചങ്ങാതിമാരായ നാലുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. രാഹുലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുലിന്റെ നിർദ്ദേശ പ്രകാരമാണ് വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിനിടയിൽ നാല് പേരും തത്ത പറയുന്നതുപോലെ പറഞ്ഞതാണ് 'മാസ്റ്റർബ്രെയിൻ' പുറത്തറിയാൻ കാരണം. ഇവരിൽ നിന്നും പിടിച്ചെടുത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ നിന്നുമാണ് പോലീസിന് കൃത്യമായ തെളിവുകൾ ലഭിച്ചത്. വ്യാജരേഖ കേസിൽ മറ്റ് നിരവധി പേർക്കും പങ്കുണ്ട്. മാത്രമല്ല, വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി ജയിച്ചവരിൽ നൂറോളം പേർ ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ വ്യാജ കാർഡുകൾ ഉണ്ടാക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ഒരുക്കമാണ് സ്വന്തം സംഘടനയ്ക്കകത്ത് നടപ്പാക്കിയത്. നേതൃത്വത്തിന്റെ അറിവോടുകൂടി നടത്തിയ നീക്കം വിജയിച്ചുവെങ്കിലും സ്വന്തം അണികൾ തന്നെ പരാതിയുമായി രംഗത്തിറങ്ങി. തെളിവുകൾ പോലീസിന്റെ മുമ്പാകെയും കോടതിയിലും സമർപ്പിച്ചു.
പ്രതിപക്ഷ നേതാവിന്റെ ജില്ലയിൽ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഐ ഗ്രൂപ്പുകാരന്റെ തെരഞ്ഞെടുപ്പ് വ്യാജഖേപ്രകാരമായതിനാൽ എ ഗ്രൂപ്പുകാരനായ വ്യക്തി ഐ ഗ്രൂപ്പുകാരനെ ചുമതലയെടുക്കുന്നതിൽ നിന്നും തടയണമെന്നും, യഥാർത്ഥ വോട്ടുകൾ എണ്ണിയാൽ തനിക്കാണ് 8790 വോട്ടിന്റെ ഭൂരിപക്ഷമെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൃത്രിമമായി ഉണ്ടാക്കിയ നടപടിയിൽ ഇലക്ഷൻ കമ്മീഷൻ കെ.പി.സി.സി.യോട് വിശദീകരണം തേടിയിട്ടുമുണ്ട.് ജനാധിപത്യത്തിന്റെ ആരാച്ചാർമാരായ കോൺഗ്രസ്സുകാരിപ്പോൾ ഊരാക്കുടുക്കിലാണ്', ജയരാജൻ പറഞ്ഞു.
മറ്റൊരു പോസ്റ്റിൽ കണ്ണൂരിലെ യുഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധത്തേയും ജയരാജൻ വിമർശിച്ചു. 'നവകേരള സദസ്സിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത്, ബസ്സിനുമുന്നിൽ ചാടിവീഴുന്ന ചാവേർപടകളെ നിയോഗിച്ചവർക്കുള്ള കൃത്യമായ മറുപടിയാണ്. അപ്പോൾ പഴയങ്ങാടിയിലെ ചാവേറുകൾ ബസ്സിനുമുമ്പിൽ ചാടുമ്പോൾ തടഞ്ഞതിൽ ഒരു അപാകതയും പറയാനില്ല. ബഹിഷ്‌കരണവും ചാവേർ ആക്രമണവും നവകേരള സദസ്സിൽ പങ്കെടുക്കുന്ന മന്ത്രിമാരെ തെരുവിൽ തടയുമെന്ന നേതാക്കളുടെ ആഹ്വാനവും തള്ളിക്കൊണ്ടാണ് പതിനായിരങ്ങൾ ആ പരിപാടി ജനസാഗരമാക്കി മാറ്റിയത്. കോൺഗ്രസ്സിലും ലീഗിലുമുള്ള നേതാക്കളും ധാരാളം അണികളും നവകേരളസദസ്സിന്റെ ഭാഗമായി എന്നതാണ് കണ്ണൂർ കാസർകോട് ജില്ലകളിലെ അഞ്ചുദിവസത്തെ അനുഭവം. ഇതുതന്നെയാണ് നേതാക്കളെ തിരുത്തിച്ചതും', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications